Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഔദാര്യമല്ല; കര്‍ഷകരുടെ അവകാശംഔദാര്യമല്ല; കര്‍ഷകരുടെ അവകാശം

$
0
0
നെൽക്കർഷകർക്ക് റോയൽറ്റി എന്ന നൂതനമായ സമീപനം അവലംബിച്ചിരിക്കുകയാണ് കേരള സർക്കാർ. നെൽക്കൃഷിയിലേർപ്പെടുന്ന ഓരോ കർഷകനും സമൂഹത്തിനായി നൽകുന്ന പരിസ്ഥിതിസേവനത്തിനുള്ള നമ്മുടെ കൃതജ്ഞതയായി ഈ റോയൽറ്റി കണക്കാക്കാം. എന്നാൽ, പൂർണതോതിൽ പരിസ്ഥിതി സേവനങ്ങളുടെ മൂല്യമാകുന്നില്ല ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഒൻപത് കോടിയിലധികം വരുന്ന ഇന്ത്യയിലെ കർഷകരുടെ ശരാശരി വരുമാനം കർഷകത്തൊഴിലാളികളുടെ വേതനത്തിലും കുറവാണെന്നാണ് റിപ്പോർട്ടുകൾ. 52 ശതമാനം ജനങ്ങളും കാർഷികരംഗത്തെ ആശ്രയിച്ച് ജീവിക്കുന്നുവെങ്കിലും 70-ാം എൻ.എസ്.എസ്.ഒ. (ദേശീയ സാമ്പിൾ സർവേ ഓഫീസ്) കണക്കുകൾപ്രകാരം ശരാശരി കർഷക കുടുംബവരുമാനം പ്രതിമാസം കേവലം 6426 രൂപ മാത്രമാണ്.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും പ്രതിമാസ കർഷക കുടുംബവരുമാനം ശരാശരി 1666 രൂപ മാത്രമെന്ന് 2016 സാമ്പത്തികസർവേ വെളിപ്പെടുത്തുന്നു. പ്രാഥമിക കുടുംബച്ചെലവുകൾപോലും നടത്താൻ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. 1995 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യത്ത് 3.18 ലക്ഷം കർഷകർ ആത്മഹത്യചെയ്തു.

ഉത്പാദന വർധനയിലുള്ള സാങ്കേതിക വിദ്യകൾ, സബ്സിഡികൾ, വായ്പാസംവിധാനങ്ങൾ, ഉത്പന്ന വിലനിയന്ത്രണ സംവിധാനങ്ങൾ, വിള ഇൻഷുറൻസ് പദ്ധതികൾ എന്നിവയെല്ലാംതന്നെ നിലവിലുണ്ടെങ്കിലും ബഹുഭൂരിപക്ഷം കർഷകരുടെയും സാമ്പത്തികനില ഭദ്രമല്ല. ഈ സാഹചര്യത്തിലാണ് 2016-ലെ കേന്ദ്ര പൊതുബജറ്റിൽ കർഷകരുടെ വരുമാനം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാക്കുക എന്ന പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. നിലവിലുള്ള വരുമാനംതന്നെ അപര്യാപ്തമായിരിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം ഇരട്ടിച്ചാൽതന്നെ എന്തു പ്രയോജനം എന്നതാണ് ആശങ്ക.

ഉത്പാദനം മാത്രമല്ല കൃഷി

കാർഷികരംഗത്തുനിന്നുള്ള പ്രത്യക്ഷ ഉത്പാദനവുമായി മാത്രം ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ രംഗത്തെ വികസനപദ്ധതികളെല്ലാംതന്നെ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഉത്പാദന ബോണസ്, സബ്സിഡികൾ, തറവില, താങ്ങുവില, വിള ഇൻഷുറൻസ് എന്നിവയെല്ലാംതന്നെ ഇപ്രകാരമാണ്. എന്നാൽ, കാർഷിക രംഗത്തിന്റെ പ്രസക്തി അതിൽനിന്നുള്ള പ്രത്യക്ഷ ഉത്പന്നങ്ങൾ മാത്രമല്ല, സേവനങ്ങൾ കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കൃഷി കേവലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, മറിച്ച് ഒട്ടനേകം പാരിസ്ഥിതിക സേവനങ്ങൾ ഉറപ്പാക്കുകകൂടി ചെയ്യുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ലല്ലോ നമ്മുടെ ആരോഗ്യത്തിന് നിദാനം. ഭക്ഷണത്തിന്റെ ഗുണത്തിനും ജീവിക്കുന്ന പരിസരത്തിനും അതിൽ സുപ്രധാന സ്ഥാനമുണ്ട്.

അതുകൊണ്ടുതന്നെ കാർഷിക രംഗത്തിന്റെ പ്രാധാന്യം കേവല കാർഷിക ഉത്പാദനംമാത്രം പരിഗണിച്ച് നിശ്ചയിക്കുന്നത് ശാസ്ത്രീയമായ വീക്ഷണമല്ല. കാർഷിക രംഗത്തിന്റെ പാരിസ്ഥിതിക സേവനങ്ങൾകൂടി കണക്കിലെടുക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമായില്ല, മറിച്ച് അവയുടെ സാമ്പത്തികമൂല്യം എത്ര എന്നത് തിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനനുസൃതമായ സംഖ്യ കർഷകന് സമൂഹം നൽകേണ്ടതാണ്, അത് അവർക്ക് അവകാശപ്പെട്ടതാണ്.

പാരിസ്ഥിതിക സാമ്പത്തികമൂല്യം

ലോകത്തെ ആവാസവ്യവസ്ഥകളുടെ പാരിസ്ഥിതിക സാമ്പത്തികമൂല്യം ആദ്യമായി തിട്ടപ്പെടുത്തിയത് 1997 ലായിരുന്നു. നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ പ്രബന്ധം, ഒട്ടനവധി ശാസ്ത്രീയപഠനങ്ങളെ അധികരിച്ചുള്ളതായിരുന്നു. അതിൻപ്രകാരം ലോകത്തെ ആവാസവ്യവസ്ഥകളുടെ പാരിസ്ഥിതികമൂല്യം 33 ട്രില്യൺ ഡോളർ ആണെന്നും ഇത് അന്നത്തെ ആഗോള ജി.ഡി.പി.യുടെ മൂന്നിരട്ടി എന്നും തിട്ടപ്പെടുത്തി.

അതായത് പരിസ്ഥിതിസേവനങ്ങളുടെ യഥാർഥമൂല്യം നമ്മുടെ സാമ്പത്തികരംഗത്ത് ശരിയായി വരവുവെയ്ക്കപ്പെടുന്നില്ല എന്നർഥം. പാരിസ്ഥിതിക മൂല്യത്തിനാനുപാതികമായി കർഷകർക്ക് വില നൽകുന്നത് സബ്സിഡി എന്ന നിലയിലല്ല, മറിച്ച് അത് അവകാശപ്പെട്ട വിഹിതം എന്ന നിലയ്ക്കുതന്നെയാണ്. പി.ഇ.എസ്. എന്നത് കാർഷികരംഗത്ത് നൂതനമായ ഒരു ചുവടുവെപ്പാകാമെങ്കിലും മറ്റുചില രാജ്യങ്ങൾ ഈ രംഗത്ത് നമുക്ക് മാർഗദർശകമാകുന്നുണ്ട്. ചൈനയിൽ നടപ്പാക്കിയ ഗ്രെയ്ൻ ഫോർ ഗ്രീൻ എന്ന പദ്ധതി ഇതിനുദാഹരണമാണ്.

(കേരള കാർഷിക സർവകലാശാലയിൽ ഡയറക്ടർ ഓഫ് റിസർച്ച് ആണ് ലേഖിക)



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>