Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മുപ്ലി വണ്ട് ഇത്തിരിക്കുഞ്ഞന്‍; പക്ഷേ മനുഷ്യരെ നട്ടംതിരിക്കും മുപ്ലി വണ്ട് ഇത്തിരിക്കുഞ്ഞന്‍; പക്ഷേ മനുഷ്യരെ നട്ടംതിരിക്കും

$
0
0
ജീവാപായമോ ഗുരുതരാവസ്ഥയോ സൃഷ്ടിക്കുന്നില്ലെങ്കിലും തൊട്ടും തലോടിയും മനുഷ്യരെ നട്ടംതിരിക്കുന്ന ഇത്തിരിക്കുഞ്ഞൻ. അതാണ് മുപ്ലിവണ്ട് അഥവാ ഓട്ടുറുമ. ദേഹത്ത് പൊള്ളലേൽപ്പിച്ചും നേരത്തോടുനേരം ചൊറിയിപ്പിച്ചും ഭക്ഷണം ചീത്തയാക്കിയും നമ്മുടെ ഉറക്കം കെടുത്തും ഈ ഭീകരൻ. മണത്താൽ മനംപിരട്ടലും തലപ്പെരുപ്പവും ഉറപ്പ്. നേരത്തെ മലയോര മേഖലകളിലും റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുപോന്നിരുന്ന ഓട്ടുറുമ മെല്ലെ നഗരപ്രദേശങ്ങളും താവളമാക്കിത്തുടങ്ങി. ജാഗ്രതൈ!

ഒരു രക്ഷേമില്ല. ലൈറ്റിട്ട് പുസ്തകം തുറന്നാൽ ഉടനെത്തും അവ. ആദ്യമെത്തുക ഒന്നോ രണ്ടോ എണ്ണമാണ്. പിന്നെ കൂട്ടം കൂട്ടമായി നൂറുകണക്കിനെണ്ണം. ചുമരിലും മച്ചിലും തേനീച്ചക്കൂട് പോലെ പറ്റിപിടിച്ചിരിക്കും. മേത്ത് വീണാൽ പൊള്ളും, ചൊറിഞ്ഞ്തടിക്കും. സഹിക്കാൻ പറ്റാത്ത മണമാണ്. ഭക്ഷണം കഴിക്കാൻപോലും പറ്റൂല്ല..... ജില്ലയിലെ മലയോരമേഖലയായ കേളകം വെള്ളൂന്നിയിലെ ആറാം ക്ലാസ് വിദ്യാർഥി അബിന്റെ ആവലാതിയിൽ കടന്നുവരുന്ന ഈ ഭീകരൻ ആള് ചില്ലറക്കാരനല്ല. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും സംഘശക്തിയിലൂടെയാണ് ആക്രമണം. ഐകമത്യം മഹാബലം എന്ന പ്രയോഗം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏറെ അനുയോജ്യം. വിക്രിയകൾ ഇവന്റെ കൈയിലേറെ. മനുഷ്യരെ എങ്ങനെയെല്ലാം പൊറുതിമുട്ടിക്കാമോ അങ്ങനെയെല്ലാം പൊറുതിമുട്ടിക്കും.

ശത്രുഭീഷണിയില്ല

മനുഷ്യരുടെ സ്വൈര്യജീവിതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണിത്. ഓട്ടുറുമ, ഓട്ടെരുമ, കോട്ടെരുമ, കരിഞ്ചെള്ള്, ഓലച്ചാത്തൻ, ഓലപ്രാണി, ആസിഡ് ഫ്ലൈ എന്നിങ്ങനെ സ്ഥലഭേദമനുസരിച്ച് പല പേരുകളുണ്ട്. കട്ടിയുള്ള പുറന്തോട്, രൂക്ഷഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവിയും ആഹാരമാക്കാറില്ല. ഇക്കാരണത്താൽ ശത്രുഭീഷണിയുമില്ല. മനുഷ്യരിൽ നിന്ന് ഭിന്നമായി കഴിക്കുന്ന ആഹാരത്തെക്കുറിച്ച് കൃത്യമായി ബോധ്യമുള്ള ജീവികൾ ഇതിനെ മെനുവിൽ നിന്ന് ഒഴിവാക്കാറാണ് പതിവ്. ഇതാണ് വംശവർധനയുടെ രഹസ്യം. റബ്ബർ തോട്ടങ്ങളാണ് താമസിക്കാൻ ഏറെ പഥ്യം. മറ്റിടങ്ങളോടും ഇഷ്ടക്കുറവൊന്നുമില്ല. കേരളത്തിൽ എല്ലായിടത്തും ഏറിയും കുറഞ്ഞും കണ്ടുവരുന്നു. ലുപ്രോപ്സ് ട്രിസ്റ്റിസ് (luprops tristis) എന്നാണ് ശാസ്ത്രനാമം.

ആദ്യമെത്തിയത് മുപ്ളിയിൽ

കേരളത്തിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലെ മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലിവണ്ട് എന്ന പേര് വന്നത്. കുട്ടികൾക്കും നവജാതശിശുക്കൾക്കും ഏറെ ഭീഷണിയാണിവ. ഉറങ്ങിക്കിടക്കുമ്പോൾ ചെവിയിലും മൂക്കിലും കയറിയാൽ അപകടമാണ്. ദേഹത്ത് സ്പർശിച്ചാൽ ചൊറിഞ്ഞ് തടിക്കും, ഭക്ഷണത്തിൽ വീണാൽ അത് ഉപയോഗശൂന്യമാകും. രൂക്ഷഗന്ധം കാരണം ചിലർക്ക് തലപ്പെരുപ്പവും മനംപിരട്ടലും ഛർദിയുമുണ്ടാകാം. കട്ടിലുകളിൽ വരെ സ്ഥാനം പിടിക്കുന്നതുകാരണം ഉറക്കം പോലും പേടിസ്വപ്നമാകും. വണ്ടുകളെ പേടിച്ച് വീടുകൾ ഉപേക്ഷിച്ച് മാറിത്താമസിച്ചവർ വരെയുണ്ട്.
കാലദേശഭേദമില്ലാതെ ഇവയെ കണ്ടുതുടങ്ങിയെന്നതാണ് പുതിയ വിശേഷം. അടുത്തകാലം വരെ നമ്മുടെ മലയോരമേഖലകളിൽ മാത്രം കണ്ടിരുന്ന ഇവ സമീപകാലത്തായി മിക്കയിടത്തും വ്യാപിച്ചുതുടങ്ങി. കണ്ണൂർ നഗരമധ്യത്തിലെ ഒരു ഹോസ്റ്റലിൽ ഇതിന്റെ ശല്യം കണ്ടുതുടങ്ങിയെന്നത് ചിത്രം വ്യക്തമാക്കുന്നു.

ഭക്ഷണം തളിരില

നവംബർ-ഡിസംബർ മാസത്തോടെ റബ്ബറിന്റെ ഇലപൊഴിയുന്ന സമയത്താണ് തോട്ടങ്ങളിൽ മുപ്ലി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. റബ്ബർമരത്തിന്റെ വാടിയ തളിരിലകളാണ് ആഹാരം. റബ്ബറിന്റെ കരിയിലകൾ വളർച്ചയ്ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. തോട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കരിയിലപ്പുതയ്ക്കുള്ളിൽ മുട്ടയിട്ടുതുടങ്ങും. മുട്ട വിരിഞ്ഞ് ഒരുമാസത്തിനുള്ളിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി പ്യൂപ്പകളായി സമാധിയിലാകുന്നു. ദിവസങ്ങൾ കഴിയുന്നതോടെ പ്യൂപ്പകൾ തവിട്ടുനിറമുള്ള വണ്ടുകളായി മാറും. വയനാട് തിരുനെല്ലിയിലെ ചോലവനങ്ങളിൽ കണ്ടെത്തിയ ലൂപ്രോപ്സ് ദേവഗിരിയൻസിസ് എന്ന പുതിയ ഇനമടക്കം ഇന്ത്യയിൽ നാലുതരം മുപ്ലിവണ്ടുകളെ കണ്ടെത്തിയിട്ടുണ്ട്.

വേനലിനെയും രാത്രികാലെത്തയും ഇഷ്ടപ്പെടുന്ന മുപ്ലിവണ്ടുകൾക്ക് തണുപ്പും മഞ്ഞും മഴയും അസഹനീയമാണ്. പ്രതികൂലസാഹചര്യങ്ങളിൽ ഇവ തോട്ടത്തിൽനിന്ന് സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലും ഹോസ്റ്റലുകളിലും കുടിയേറുന്നു. ഓടിട്ട കെട്ടിടങ്ങളാണ് ഇഷ്ടതാവളം. ഹോസ്റ്റൽ വാസികളാണ് മുപ്ലിവണ്ടിന്റെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്ന ഒരു കൂട്ടർ.

എങ്ങനെ തുരത്താം

ഉയർന്ന പ്രത്യുത്പാദനശേഷി, ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഓട്ടുറുമയുടെ നിയന്ത്രണം അസാധ്യമാക്കിയിരിക്കുന്നു. രാത്രി വെളിച്ചമുള്ളിടത്ത് കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ രാസകീടനാശിനികളുൾപ്പെടെ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചുവരുന്നു. ഭാഗികമായെങ്കിലും നശിപ്പിക്കാൻ നാട്ടിലെ ചില പൊടിക്കൈകൾ ഇവയാണ്: ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക. വെളിച്ചം ആകർഷിച്ചെത്തുന്ന ഇവ വെള്ളത്തിൽ വീണ് ചാവും. പിന്നീടിതിനെ തൂത്തുവാരി നശിപ്പിക്കാം.

ഓട്ടുറുമകൾ കൂടിനിൽക്കുന്നിടത്ത് മണ്ണെണ്ണ തളിക്കുക എന്നതാണ് പൊതുവിൽ സ്വീകാര്യമായ മാർഗം. ചത്തതിനുശേഷം തീവെച്ച് നശിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യാം. ദുർഗന്ധമുള്ളതിനാൽ രണ്ടാമത്തേതാണ് കൂടുതൽ അഭികാമ്യം. പെട്രോളും കുമ്മായവും കലർത്തിയ മിശ്രിതവും ഫലപ്രദമെന്ന് അനുഭവസ്ഥർ പറയുന്നു. ചിരട്ട പരസ്പരം കൂട്ടിമുട്ടിയാൽ ഇവ ഒഴിഞ്ഞുപോവുമെന്ന വിശ്വാസവുമുണ്ട്. എന്നാൽ, ആയിരക്കണക്കിനെണ്ണമടങ്ങുന്ന സംഘമായി ഇവ എത്താൻ തുടങ്ങുന്നതോടെ പഠിച്ച പണി പതിനെട്ടും പാളും.

പരിഹാരം തേടിവിദ്യാർഥികൾ

ഓടിട്ട പഴയ കെട്ടിടത്തിലാണ് ക്ലാസ്. ക്ലാസിൽ പലയിടത്തായി ഇവ വന്നിരിക്കും. പഠിക്കാനിരിക്കുമ്പോഴാകും ദേഹത്ത് വന്നുവീഴുക. പിന്നെ പഠിത്തം നടക്കില്ല. വീണ സ്ഥലം ചൊറിഞ്ഞുതടിക്കും -ശ്രീകണ്ഠപുരം നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥി ടോണി തോമസ് പറയുന്നു. ഓട്ടുറുമശല്യം കാരണം സ്കൂളിലെ ക്ലാസ്​മുറിയിൽ ഇരിക്കപ്പൊറുതിയില്ലാതായപ്പോഴാണ് ടോണിയും സഹപാഠികളും ഇവയെ തുരത്താനുള്ള ഉപായം തേടിയിറങ്ങിയത്.

ഓട്ടുറുമശല്യവും നിർമാർജനവും എന്ന വിഷയത്തിൽ ഒരു പഠനം തന്നെ നടത്തി. കണ്ടെത്തിയത് ഒരു ഞൊട്ടുവിദ്യ. ഓട്ടുറുമയുള്ള സ്ഥലങ്ങളിൽ വീര്യമേറിയ സോപ്പുലായനി തളിച്ചാൽ ഇവയെ തുരത്താമെന്നാണ് വിദ്യാർഥികളുടെ കണ്ടെത്തൽ. സാധാരണയായി ഓട്ടുറുമയെ നശിപ്പിക്കുന്നത് മാരകകീടനാശിനികൾ ഉപയോഗിച്ചാണെന്നും ഇത് കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ ദോഷകരമാണെന്നുമുള്ള തിരിച്ചറിവാണ് സോപ്പുലായനിയിൽ എത്തിയത്. വിദ്യാർഥികളായ ടോണി തോമസ്, സി.എം.തൃഷ്ണ, സോന രാജീവ്, ഡവിൻ രാജ് എന്നിരായിരുന്നു കുട്ടിഗവേഷകർ. അധ്യാപകരായ വി.പി.അബ്ദുൾ മജീദ്, ഷീബ ജോഷി, ബി.രസ്ന എന്നിവർ നേതൃത്വം നൽകി. ഗവേഷണഫലം തദ്ദേശസ്വയംഭരണ അധികൃതർക്ക് കൈമാറുകയും ചെയ്തു, ഇവർ. ഓട്ടുറുമയുടെ കടുത്ത ശല്യം കാരണം ഉരുപ്പുംകുറ്റിയിലെ ഓട് മേഞ്ഞ തറവാട്ടുവീടുതന്നെ പൊളിച്ചുമാറ്റി സ്ഥലത്ത് വാർപ്പുവീട് വെക്കേണ്ടിവന്നതിന് സാക്ഷിയായ അനുഭവവുമുണ്ട് സംഘാംഗമായ ഒരു വിദ്യാർഥിക്ക്.

മുട്ടുമടക്കി മറുനാടൻ തൊഴിലാളികൾ

കണ്ണൂർ ഇരിക്കൂർ മേഖലയിലെ കല്യാട്, ബ്ലാത്തൂർ, ഊരത്തൂർ, പടിയൂർ, കൊളപ്പ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഏറിയും കുറഞ്ഞും ഇതിന്റെ ശല്യമുണ്ട്. ചെങ്കൽ ക്വാറികളും മറുനാടൻ തൊഴിലാളികളും റബ്ബർ കൃഷിയും ഏറെയുള്ള ഊരത്തൂർ, ബ്ലാത്തൂർ എന്നിവിടങ്ങളിൽ ആധിക്യം കൂടും.

തദ്ദേശീയരെ അപേക്ഷിച്ച് മറുനാടൻ തൊഴിലാളികൾക്ക് ഇതിന്റെ ശല്യം സഹിക്കാവുന്നതിനപ്പുറമാണ്. ഓട്ടുറുമശല്യം മറികടക്കാനായി കൂടുവിട്ട് കൂടുമാറുന്ന മറുനാടൻ തൊഴിലാളികൾ ഇവിടങ്ങളിൽ ഒറ്റപ്പെട്ട സംഭവമല്ല. പഴയ വീടുകളും കെട്ടിടങ്ങളുമാണ് മറുനാടൻ തൊഴിലാളികൾ താമസത്തിനുപയോഗിക്കുന്നത്. സീസണിൽ ശല്യവണ്ടുകൾ കൂട്ടത്തോടെ മുറിക്കുള്ളിൽ എത്തിത്തുടങ്ങുമ്പോൾ മാത്രമാണ് അവർക്ക് അതിന്റെ യഥാർഥ സ്വഭാവം മനസ്സിലാകുന്നത്. പിന്നെ അവരുടെ മുന്നിൽ ഒരു വഴിമാത്രമാണ് ഉള്ളത്, താവളം മാറുക.

മലയോരമേഖലകളിലെ അങ്കണവാടി അധ്യാപികമാരും ആയമാരുമാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു കൂട്ടർ. കുഞ്ഞുങ്ങളെ ഇതിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താനും പാചകം ശുചിയായി നടത്താനും ഇവർ പെടുന്നപാടും ചില്ലറയല്ല.

കാസർക്കോട്ടുംമുപ്ലിവണ്ട് കുന്നിറങ്ങുന്നു

ഒരുകാലത്ത് മലയോര മേഖലയിലെ റബ്ബർ തോട്ടങ്ങളിലായിരുന്നു മുപ്ലിവണ്ടുകളെ കണ്ടിരുന്നത്. ഇപ്പോൾ അത് കുന്നിറങ്ങിത്തുടങ്ങിയതായി അമ്പലത്തറയിലെ നാരായണൻ സ്വന്തം വീട്ടിലെ അനുഭവം ചൂണ്ടിക്കാണിച്ച് വിവരിക്കുന്നു. സീസണിൽ ചാക്കുകണക്കിന് വാരിയെടുക്കാവുന്ന തരത്തിലാണ് ഈ ജീവി തന്റെ മേൽക്കൂരയിലെത്തുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.

മാലോത്ത് കസബ സ്കൂളിൽ മുപ്ലിവണ്ടില്ലാത്തൊരു സമയമില്ല. ക്ലാസിൽ കുട്ടികളുടെ ദേഹത്ത് അവ വീണുണ്ടാകുന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കാൻ കഴിയുന്നില്ലെന്ന് അധ്യാപകർ പരിതപിക്കുന്നു. ഓടുകൾക്കിടയിൽ നിന്ന് മഴ തോരുംപോലെയാണ് മുപ്ലി വീഴുന്നത്. അത് കുട്ടികൾക്കുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല.

രാജപുരം ഭാഗത്ത് ആദ്യമഴയോടെയാണ് ഇവ പറന്നെത്തുന്നത്. സന്ധ്യയ്ക്ക് വീട്ടിലെ വിളക്കെല്ലാം അണച്ച് പുറത്ത് തീയിടും. അതിലേക്ക് പറന്നുവീണ് വണ്ടുകൾ ചത്തൊടുങ്ങിയാൽ കുറച്ചുസമയത്തേക്ക് ആശ്വാസം കിട്ടുമെന്ന് റബ്ബർ ടാപ്പിങ് തൊഴിലാളികൂടിയായ ജോസഫ് പറയുന്നു.രാസകീടനാശിനി തളിച്ച് മുപ്ലിയെ നശിപ്പിക്കുന്നതിനോട് ആർക്കും ഇഷ്ടമില്ല. സ്വന്തം വീട്ടിനുള്ളിൽ അത് പ്രയോഗിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണ് മുപ്ലികൾക്ക് സൈ്വരവിഹാരത്തിനിടനൽകുന്നത്.

പാണത്തൂർ, കാപ്പിത്തോട്ടം, പരപ്പ, പനത്തടി, ബളാംതോട്, ബന്തടുക്ക, കുണ്ടംകുഴി, മുള്ളേരിയ, ചക്കിട്ടടുക്കം, ബളാൽ ഭാഗങ്ങളിൽ മുപ്ലിവണ്ടിന്റെ ദുരിതമനുഭവിക്കാത്തവരില്ല. റബ്ബർ വ്യാപകമായതോടെയാണ് ഈ കരിവണ്ടുകൾ നാടിന്റെ ഉറക്കംകെടുത്തിത്തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ആസിഡ് പൊള്ളുംപോലെ പ്രതിരോധമരുന്നുകളില്ല

70 ശതമാനം പേരിലും മുപ്ലിവണ്ട് തട്ടിയതിന്റെ അസ്വസ്ഥതകൾ രണ്ടാഴ്ചകൊണ്ട് ഭേദമാകും. എന്നാൽ അപൂർവം ചിലരിൽ ഇത് ദീർഘനാൾ തുടരാം -കൊച്ചി അമൃത ഹോസ്പിറ്റലിലെ ത്വക് രോഗ വിദഗ്ധ ഡോ. സൗമ്യ വിവേക് പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ മരുന്നുകളോ കുത്തിവെപ്പുകളോ ഇല്ല. ആക്രമണത്തിൽനിന്നു സുരക്ഷ നേടുകതന്നെയാണ് പ്രധാനം. മുഖത്തും മറ്റും തട്ടിയാൽ ആസിഡ് കൊണ്ട് പൊള്ളിയതുപോലെതോന്നാം. ഇത് ഭേദമാകാൻ കുറച്ചുസമയമെടുക്കും. ചിലർക്ക് ശരീരത്തിൽ കുമിളകൾപോലെ വരാം. വേദനയുമുണ്ടാകാം. ഉറക്കത്തിൽ നിന്നുണർന്നാലാണ് ഇത് കണ്ടെത്താനാവുക -ഇവർ പറയുന്നു.

ഇതിനെ പ്രതിരോധിക്കാനുള്ള ഡോക്ടറുടെ നിർദേശങ്ങൾ ഇവയാണ്: മുറിയിൽ ഇവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ജനൽ-വാതിലുകൾ അടച്ചുകിടക്കുക, സ്പർശനമേറ്റാൽ ചിലന്തി കടിയേറ്റതാണോ എന്നു മറ്റും സംശയിച്ച് മുറിവൈദ്യം പരീക്ഷിക്കാതെ ഡോക്ടറെ കാണുക, ശരീരത്തിൽ കണ്ടെത്തിയാൽ അടിച്ചുകൊല്ലുകയോ തിരുമ്മുകയോ ചെയ്യാതിരിക്കുക(ഇത് പൊള്ളലിന്റെ വ്യാപ്തി കൂട്ടും), മുപ്ലി വണ്ടിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ, ചെറിയ കുട്ടികളുടെ ചെവിയിൽ ഉറക്കത്തിൽ പരുത്തി വെക്കുന്നത് നന്നാകും. എല്ലാറ്റിനുമുപരിയായി മുറിയും വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

Content highlights: Agriculture, Organic farming, Mupli beetle





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>