ഐതിഹ്യങ്ങളാലും തനത് ആചാരാനുഷ്ഠാനങ്ങളാലും ഉത്സവാഘോഷങ്ങളാലും സമ്പന്നമാണ് തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമവും ആ നാടിന്റെ മുഖമുദ്രയായ ശ്രീവില്വാദ്രിനാഥ ക്ഷേത്രവും. നിളാ നദിയുടെ തിരുവില്വാമലക്കരയിൽ, സമുദ്രനിരപ്പിൽ നിന്നും നൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം ഇന്ത്യയിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ മുഖ്യമാണ്. ഇന്ത്യയിലെ തന്നെ അപൂർവ്വങ്ങളായ ലക്ഷ്മണ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണെന്ന പെരുമയും വില്വാദ്രിനാഥ ക്ഷേത്രത്തിന് സ്വന്തം.
ക്ഷേത്രത്തിൽ നടന്നുവരാറുള്ള പുനർജനിനൂഴലും കുംഭമാസത്തിലെ ഏകാദശി ഉത്സവവും കന്നിമാസത്തിലെ നിറമാല മഹോത്സവവും മീനത്തിലെ ശ്രീരാമ നവമിയുമൊക്കെ ഏറെ കേളികേട്ടതാണ്. കുരുക്ഷേത്ര യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ ബന്ധുമിത്രാദികളുടെ മോക്ഷപ്രാപ്തിക്കായി ഭഗവാൻ കൃഷ്ണന്റെ നിർദ്ദേശാനുസരണം പഞ്ചപാണ്ഡവൻമാർ ബലിതർപ്പണം നടത്താനെത്തിച്ചേർന്നെന്ന് വിശ്വസിക്കപ്പെടുന്ന നിളായോരത്തെ ഭാരതഖണ്ഡം എന്നറിയപ്പെടുന്ന പ്രദേശവും ഐവർമഠം ക്ഷേത്രവും തിരുവില്വാമലയിലാണ്.
ആചാരപ്പെരുമയും ഐതിഹ്യസമ്പന്നതയും ആവോളമുള്ള തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പൈതൃക പെരുമയിൽ പൊൻതൂവലായി മാറിയ ഒരു തനത് ജീവിവർഗ്ഗം കൂടിയുണ്ട് ആ ഗ്രാമത്തിൽ. വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കൾ എന്നറിയപ്പെടുന്നതും ക്ഷേത്രാനുബന്ധിയായ ജീവനം നടത്തുന്നതുമായ വില്വാമലയിലെ തനതിനം വില്വാദ്രി പശുക്കളാണവ.
വില്വാദ്രി പശു
പാലക്കാട്-തൃശ്ശൂർ അതിർത്തിയിൽ നിളാനദിയുടെ തിരുവില്വാമല കരയിലും, നൂറ്റിയൻപത് ഏക്കറോളം പാറക്കെട്ടുകൾ നിറഞ്ഞ് വിസ്തൃതമാർന്ന വില്വാദ്രി കുന്നുകളിലും ഇടതൂർന്ന വനപ്രദേശത്തും ക്ഷേത്ര പരിസരത്തുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവിച്ചതും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവർത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രിനാഥന്റെ പശുക്കൾ. വില്വാദ്രിനാഥന്റെ പേരും പെരുമയും പോലെത്തന്നെ വില്വാദ്രി പശുക്കൾക്കും പെരുമയും, പ്രൗഢിയും ഏറെയുണ്ട്.
വില്വാദ്രി പശുക്കൾ- കുന്നിന്റെ കരുത്തും കാടിന്റെ സൗന്ദര്യവും
കേരളത്തിലെ തനതു പശുക്കൾക്കിടയിൽ തിരുവില്വാമലയുടെ വനസൗന്ദര്യവും വില്വാദ്രി കുന്നുകളുടെ കരുത്തും നിളാനദിയുടെ നന്മയും ഒത്തുചേർന്ന് വേറിട്ട് നിൽക്കുന്ന തനത് പശുക്കളാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശു, ചെറുവള്ളിപശു, കാസർഗോഡൻ, വടകര, വയനാടൻ കുള്ളൻ പശുക്കൾ, അനങ്ങൻ മല, കുട്ടമ്പുഴ പശുക്കൾ തുടങ്ങിയ കേരളത്തിലെ മറ്റ് തനതു പശുക്കളുമായി ആകാരത്തിലും, പാലുല്പ്പാദനത്തിലും പാലുല്പന്നങ്ങളുടെ മേന്മയിലുമെല്ലാം ഏറെ സമാനതകൾ വില്വാദ്രി പശുക്കൾക്ക് കണ്ടെത്താൻ കഴിയുമെങ്കിലും വനം, പാറക്കെട്ടുകൾ നിറഞ്ഞ് ഇടതൂർന്ന മലനിരകൾ, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യങ്ങളാർന്ന ജൈവ പരിസ്ഥിതിവ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്.
ഏത് പ്രതികൂല പരിസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും നാൽപതിൽപരം വർഷങ്ങൾ നീണ്ട് നിൽക്കുന്ന ദീർഘായുസ്സും, പ്രത്യുൽപ്പാദനക്ഷമതയും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്.
വില്വാദ്രി പശുക്കളുടെ വിശേഷങ്ങൾ
നിളാ നദിയോരവും, തിരുവില്വാമലക്ഷേത്രത്തിന് സമീപത്തെ നാല് കിലോമീറ്ററോളം വിസ്തൃതമായ വന-മലമേഖലയിലുമാണ് വില്വാദ്രി പശുക്കളുടെ വിഹാര കേന്ദ്രം. പ്രഭാതത്തിൽ നിളയോരത്ത് നിന്ന് നിന്നും ആവോളം വെള്ളം കുടിച്ച് മല കയറുന്ന പശുക്കൾ പകലന്തിയോളം പാറക്കൂട്ടങ്ങൾ നിറഞ്ഞ വനാന്തർ ഭാഗത്ത് കാറ്റും വെയിലും മഴയും വകവെക്കാതെ മേഞ്ഞ് നടന്ന് വൈകിട്ടോടെ ക്ഷേത്ര പരിസരത്തെത്തി തമ്പടിക്കും. പ്രജനനവും പ്രസവവും എല്ലാം കഠിനമായ ഈ മലകയറ്റത്തിലും വനയാത്രയിലും തന്നെ.
ഒരു മീറ്ററോളം മാത്രമാണ് ഉയരമെങ്കിലും, കഠിനമായ പാറക്കെട്ടുകൾ കയറി മല കയറാൻ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, കുറിയതും കറുത്തതും അടിവശം പരന്ന് പ്രതല വിസ്തീർണ്ണം കൂടുതലുള്ളതുമായ കുളമ്പുകളും വില്വാദ്രി പശുക്കൾക്കുണ്ട്.
വില്വാദ്രി കാളകൾക്ക് പൊതുവെ ഒന്നര മീറ്ററോളം ഉയരമുണ്ടാവും. വെച്ചൂർ, കാസർകോട്് കുള്ളൻ തുടങ്ങിയ പശുക്കളേക്കാൾ നീളവും ഉയരവുമുള്ള ശരീരപ്രകൃതിയാണ് വില്വാദ്രി പശുവിനുള്ളത്. കാൽമുട്ടോളം നീളത്തിൽ തൂങ്ങുന്ന വാലുകളും രോമങ്ങൾ നിറഞ്ഞ് ഇടതൂർന്ന അഴകുള്ള വാൽകൊന്തയും (രോമപാളി) വില്വാദ്രി പശുക്കളുടെ സൗന്ദര്യത്തിന്റെ മാറ്റുയർത്തുന്നു. ഉയർന്ന് മുന്നോട്ട് വളർന്ന് വളയുന്ന കരുത്തും, മൂർച്ചയുള്ളതുമായ കൊമ്പുകളും രോമവളർച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും വില്വാദ്രിയുടെ മുഖ്യലക്ഷണമാണ്.
ഒരുതുള്ളി പച്ചപ്പ് പോലും മലമ്പ്രദേശത്ത് അവശേഷിക്കാത്ത അതികഠിനമായ വേനലിലും മരക്കാമ്പുകൾ കുത്തിയിളക്കി തീറ്റതേടി അതിജീവിക്കാൻ വില്വാദ്രി പശുക്കൾക്ക് പ്രകൃതി തന്നെ നൽകിയ വരമാണ് കൂർത്ത മുന്നോട്ടാഞ്ഞ മൂർച്ചയുള്ള കൊമ്പുകൾ. മുപ്പത് സെന്റീമീറ്ററിലേറെ നീളമുള്ള അരിവാൾ രൂപത്തിലുള്ള കൊമ്പുകളുള്ള പശുക്കളെ വില്വാദ്രിയിൽ കാണാം. വേനലിൽ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന വേളയിൽ മഹാവൃക്ഷങ്ങളുടെ തടി തങ്ങളുടെ മൂർച്ചയുള്ള കൊമ്പ് കൊണ്ട് കുത്തിയിളക്കി അതിൽ നിന്നും പച്ചപ്പിനെ കണ്ടെത്തി തീറ്റയാക്കുന്നത് വില്വാദ്രി പശുക്കളുടെ സ്വഭാവമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
കഠിനമായ ചൂടിനെ അതിജീവിക്കാൻ സഹായിക്കുന്ന ഇളം തവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കൾക്കും. വെളുപ്പ്, കറുപ്പ് തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാർന്നതും, വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങളും, ഉറപ്പുള്ള കീഴ്താടിയും, പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും, കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീര സവിശേഷതകളാണ്. ക്ഷേത്ര പരിസരത്ത് എത്തുന്ന ജനങ്ങളുടെ പരിലാളനയും, സഹവാസവും ഏറ്റ് വളർന്നതിനാൽ ഏറെ ശാന്തസ്വഭാവക്കാരാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശുവിനെപ്പോലെ അപരിചിതരോടുള്ള എതിർപ്പും കുത്തും തൊഴിയും ഒന്നും വില്വാദ്രി പശുവിനില്ല.
വില്വാദ്രി പശുക്കളുടെ ശരാശരി ആയുസ്സ് 30 വയസ്സിന് മുകളിലാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ വില്വാദ്രിയിലെ കർഷകർ ഉറപ്പിച്ച് പറയുന്നു. ഈയിടെ മരണമടഞ്ഞ വില്വാദ്രി കാളകളിൽ ഒന്നിന് നാൽപ്പതിലേറെ വയസ്സ് പ്രായമുണ്ടായിരുന്നെന്ന കൗതുക വാർത്തയുംഅവർ പറഞ്ഞു . മുപ്പതിലേറെ വയസ്സ് പ്രായമുള്ളതും, ഇരുപതിലേറെ തവണ പ്രസവിച്ചതുമായ പശുക്കൾ ഐവർമഠത്തിലെ ഗോശാലയിലുണ്ട്. ആണ്ടുതോറും പ്രസവിക്കാനും, ആയുസ്സിൽ ഏറെ കാലം പ്രത്യുൽപ്പാദനക്ഷമത നിലനിർത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്.
തമിഴ്നാട്ടിലെ ആണ്ടുകണ്ണി വിഭാഗത്തിൽപ്പെട്ട വർഷം തോറും പ്രസവിക്കുന്ന പശുക്കളുടെ ഗണത്തിൽ വില്വാദ്രി പശുക്കളെയും ഉൾപ്പെടുത്താം എന്നാണ് പരമ്പരാഗത കർഷകരുടെ പക്ഷം. ആണ്ടിൽ ഓരോ തവണ പ്രസവിച്ചാലും, പ്രായമേറെയെത്തി പ്രസവിച്ചാലും പ്രസവത്തെ തുടർന്നുള്ള തളർച്ച, പ്രസവ തടസ്സം, കാത്സ്യ കമ്മി, ക്ഷീരസന്നി തുടങ്ങിയവയൊന്നും പശുക്കളെ ബാധിക്കാറെയില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഗർഭിണി പശുക്കൾ അയവെട്ടുന്ന ശബ്ദം ശ്രദ്ധയോടെ ശ്രവിച്ചാൽ രാമ രാമയെന്ന് പശുക്കൾ നാമം ജപിക്കുകയാണെന്ന് നമുക്ക് അനുഭവപെടും എന്ന കൗതുകവും തിരുവില്വാമലയിലെ കർഷകർ പങ്കിട്ടു.
ദീർഘായുസ്സിനൊപ്പം രോഗപ്രതിരോധ ശേഷിയിലും വില്വാദ്രി പശുക്കൾ മുൻപന്തിയിൽതന്നെ. സങ്കരയിനം പശുക്കളെ ബാധിക്കുന്ന അകിട്വീക്കമടക്കമുള്ള രോഗങ്ങൾ, രക്താണു രോഗങ്ങൾ, അപര്യാപ്തതാ രോഗങ്ങൾ തുടങ്ങിയവയൊന്നും വില്വാദ്രി പശുക്കളെ ബാധിക്കാറേയില്ല. മുമ്പ് തിരുവില്വാമലയിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളിലെ മാരക വൈറസ് രോഗമായ കുളമ്പ് രോഗം പടർന്ന് പിടിച്ചപ്പോൾ വില്വാദ്രി പശുക്കൾ രോഗബാധപോലുമേൽക്കാതെ അതിനെ അതിജീവിച്ചെന്ന് പാമ്പാടി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. കൃഷ്ണദാസ് വ്യക്തമാക്കുന്നു.
പാലുൽപാദനം പരമാവധി 3 ലിറ്റർ വരെ മാത്രമാണെങ്കിലും പാൽ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്. തനത് രുചിയും ഗുണവും മണവും ഗാഢതയുമുള്ള പാലും, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉപോൽപ്പന്നങ്ങളും പകരംവെക്കാനില്ലാത്ത അമൂല്യ പോഷകസ്രോതസ്സുകളാണ്. മരങ്ങളിൽ പടർന്നു കയറി വളരുന്ന വള്ളികളും, കുറ്റിച്ചെടികളും, പച്ചപ്പുല്ലുകളുമെല്ലാമാണ് വില്വാദ്രി പശുക്കൾക്ക് പ്രിയം. വനത്തിനുള്ളിലും, നദിക്കരയിലും, മലമടക്കുകളിലും വളരുന്ന നമ്മുടെ അറിവുകൾക്ക് ഇന്നേവരെ അന്യമായ ഔഷധങ്ങളും, കുറ്റിച്ചെടികളും മരത്തൊലികളും തിരഞ്ഞ് പിടിച്ചും ഭക്ഷിക്കുന്നതിനാലും, ഭാരതപ്പുഴയിലെ ശുദ്ധജലം കുടിക്കുന്നതിനാലും വില്വാദ്രി പശുവിന്റെ പാലിന് മേന്മയേറെയാണെന്ന് തിരുവില്വാമലക്കാർ വിശ്വസിക്കുന്നു. പഞ്ചഗവ്യവും ജീവാണുവളവുമെല്ലാം ഉൽപ്പാദിപ്പിച്ചും കർഷകർ ഉപയോഗിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള കൊഴുപ്പും, ഖരപദാർത്ഥങ്ങളുടെ സാന്നിധ്യവും വില്വാദ്രി പശുവിന്റെ പാലിന്റെ സവിശേഷതയാണ്.
വില്വാദ്രി ക്ഷേത്രത്തിലെ ദൈനംദിന പൂജകൾക്കും, കർമ്മങ്ങൾക്കും വിശേഷാവസരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്തുന്നതും വില്വാദ്രി പശുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തന്നെ. ഐവർമഠം ശ്മശാനത്തിൽ നടക്കുന്ന സംസ്കാര ക്രിയകൾക്കായി ഉപയോഗിക്കുന്നത് ഗോശാലയിൽ നിന്നുള്ള വില്വാദ്രി പശുവിന്റെ പാലും, നെയ്യും എല്ലാം തന്നെയാണ്. പാലിന്റെ മേന്മ കേട്ടറിഞ്ഞ് വില്വാദ്രിയെ തേടിയെത്തുന്ന വരും കുറവല്ല. ഇങ്ങനെ ഒരു ജനതയുടെ, ജീവിതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും എന്തിന് മരണത്തിന്റെ പോലും ഭാഗമായി വേർതിരിക്കാനാവാത്തവിധം ഗോക്കൾ മാറുന്നതിന്റെ സമാനതകളില്ലാത്ത മാതൃക തിരുവില്വാമലയിൽ കാണാം.
വില്വാദ്രി കാള
തിരുവില്വാമലയിലെ വില്വാദ്രി ഗോശാല
രണ്ടോ മൂന്നോ വില്വാദ്രി പശുക്കളില്ലാത്ത ഒരു വീടുപോലും ഒരുകാലത്ത് തിരുവില്വാമല ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലത്രേ. ആയിരത്തിലധികം പശുക്കൾ വില്വാദ്രി കുന്നിൽ മാത്രം ഒരുകാലത്ത് മേഞ്ഞ് നടന്നിരുന്നതായി വില്വാദ്രിയിലെ പഴമക്കാർ ഓർത്തെടുക്കുന്നു. പേരും പെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സങ്കരയിനം പശുക്കളോട് ക്ഷീരകർഷകർക്ക് പ്രിയമേറിയതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നാടൻ പശുക്കളെ അവർ ക്രമേണ വിറ്റൊഴിവാക്കി. കശാപ്പിനായി നിരവധി പശുക്കളെ കച്ചവടക്കാർ കുന്നിൽ നിന്നും തിരുവില്വാമലയിൽ നിന്ന് മോഷ്ടിച്ച് കടത്തിയതും പശുക്കളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രദേശത്ത് സങ്കരയിനം പശുക്കൾ വ്യാപകമായതോടെ അവയുമായി ചേർന്നുള്ള സങ്കര പ്രജനനത്തിലൂടെ നിരവധി പശുക്കളുടെ വർഗ്ഗഗുണവും നഷ്ടമായി.
എങ്കിലും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കുറെ പശുക്കൾ ഇന്നും ആ ഗ്രാമത്തിലുണ്ട്. പ്രതികൂല കാലാവസ്ഥയിൽപോലും വംശ വർദ്ധനവ് നടത്തി തങ്ങളുടെ തലമുറയെ നിലനിർത്തുന്നുണ്ട്.പാറകൾ നിറഞ്ഞ വില്വാദ്രിയുടെ മാറിലും നിളയോരത്തും പശുക്കൾ കൂട്ടമായി സ്വച്ഛന്ദം മേഞ്ഞ് നടക്കുന്നത് തിരുവില്വാമലയിലെ നിത്യകാഴ്ചയാണിന്നും. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വില്വാദ്രി, തിരുവില്വാമല, പാമ്പാടി, ഐവർമഠം, ലക്കിടി, അക്കപറമ്പ്, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കേവലം മുന്നൂറിൽ താഴെ മാത്രം തനതു പശുക്കളാണ് ഇന്ന് ഇനി ബാക്കിയുള്ളത്.
പാമ്പാടിയിലെ പ്രശസ്തമായ ഐവർമഠം പൈതൃക സംരക്ഷണ സമിതിയുടെയും ഐവർമഠം ശ്മശാന നടത്തിപ്പുകാരനായ കോരപ്പത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കീഴിലുള്ള ഗോശാലയിൽ എൺപതോളം ശുദ്ധയിനം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. പരമ്പരാഗത രീതിയിൽ വില്വാദ്രി പശുക്കളുടെ സംരക്ഷണത്തിന് മാത്രമായി ഇന്ന് നിലവിലുള്ള ഏക ഗോശാലയും ഇത് തന്നെയാണ്. ഐവർമഠം കോരപ്പത്ത് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി - രമേശ് കോരപ്പത്ത് എന്ന കർഷകനാണ് ഗോശാല സ്ഥാപിച്ചതും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും.
തനിക്കുണ്ടായിരുന്ന അത്യുൽപാദനശേഷിയുള്ള സങ്കരയിനം പശുക്കളെയെല്ലാം വിറ്റൊഴിവാക്കിയാണ് അദ്ദേഹം നാടൻ പശുക്കളുടെ സംരക്ഷണത്തിലേക്ക് തിരിയുന്നത്. തന്റെ നാടിന്റെ പൈതൃക സമ്പത്തായ വില്വാദ്രി പശുക്കളുടെ സംരക്ഷണം താനടക്കമുള്ള സമൂഹത്തിന്റ കടമയാണെന്ന് തിരിച്ചറിവാണ് അദ്ദേഹത്തെ നാടൻ പശുക്കളുടെ സംരക്ഷണ വഴികളിൽ എത്തിച്ചത്. നാട്ടിലെ കർഷകർ വിറ്റൊഴിവാക്കുന്ന പശുക്കളെ വാങ്ങിയും ശുദ്ധജനുസ്സുകളെ കണ്ടെത്തിയുമാണ് ഐവർ മഠത്തോട് ചേർന്ന് വില്വാദ്രി പശുക്കൾക്ക് മാത്രമായി ഒരു ഗോശാല അദ്ദേഹം പണികഴിപ്പിച്ചത്.
കർഷകരുടെ ഭവനങ്ങളിൽ നിന്നും വില്വാദ്രി പശുക്കളെ ചെറിയ വിലയിൽ ഇടനിലക്കാർ കച്ചവടമാക്കി അറവുശാലകളിലേക്ക് കൊണ്ടുപോവുന്ന യാത്രക്കിടയിൽ പോലും നിരവധി വില്വാദ്രി പശുക്കളെ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. കർഷകരിൽ നിന്നും ദല്ലാൾമാർ നൽകുന്നതിനേക്കാൾ മികച്ച വില നൽകിയാണ് പല പശുക്കളെയും ശേഖരിച്ചിട്ടുള്ളത്. ഐവർമഠത്തിലേക്ക് ദാനമായി ലഭിക്കുന്ന പശുക്കളെയും ഗോശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
വില്വാദ്രി പശുക്കളുടെ ഗോശാല ഒരു ദശാബ്ദത്തിലധികം പിന്നിടുമ്പോൾ പ്രായമേറിയതും കുറഞ്ഞതും ചെറുതും വലുതുമായി 80-ഓളം പശുക്കൾ ഈ ഗോശാലയിൽ ഇന്നുണ്ട്. പരിപാലനത്തിനായി മികച്ച തൊഴുത്തുകളും ജോലിക്കാരുമെല്ലാം സജ്ജമാണ്. തിരുവില്വാമല ഐവർ മഠത്തിന് സമീപം ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തോട് ചേർന്നാണ് ഗോശാല പ്രവർത്തിക്കുന്നത്. വില്വാദ്രി പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ മാനിച്ച് ദേശീയതലത്തിൽ നൽകുന്ന ബ്രീഡ് സേവ്യർ പുരസ്കാരം 2016-ൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഇതോടൊപ്പം ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ചുരുക്കം ചില വീടുകളിലും, പഞ്ചായത്തിലെ ചില കർഷക ഭവനങ്ങളിലും ഒന്നോ രണ്ടോ എണ്ണം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ നാടിന്റെ ഗതകാല പ്രൗഢിയുടെ കൊടിയടയാളമായ വില്വാദ്രി പശുക്കളുടെ നാശം നാടിന്റെയും സംസ്ക്കാരത്തിന്റെയും തന്നെ തീരാനഷ്ടമായിരിക്കുമെന്ന് ഈ കർഷകർ ഉറച്ച് വിശ്വസിക്കുന്നു.
Content highlights: Agriculture, Vilwadri cows, Animal husbandry ,Vilwadrinatha Temple
ക്ഷേത്രത്തിൽ നടന്നുവരാറുള്ള പുനർജനിനൂഴലും കുംഭമാസത്തിലെ ഏകാദശി ഉത്സവവും കന്നിമാസത്തിലെ നിറമാല മഹോത്സവവും മീനത്തിലെ ശ്രീരാമ നവമിയുമൊക്കെ ഏറെ കേളികേട്ടതാണ്. കുരുക്ഷേത്ര യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ ബന്ധുമിത്രാദികളുടെ മോക്ഷപ്രാപ്തിക്കായി ഭഗവാൻ കൃഷ്ണന്റെ നിർദ്ദേശാനുസരണം പഞ്ചപാണ്ഡവൻമാർ ബലിതർപ്പണം നടത്താനെത്തിച്ചേർന്നെന്ന് വിശ്വസിക്കപ്പെടുന്ന നിളായോരത്തെ ഭാരതഖണ്ഡം എന്നറിയപ്പെടുന്ന പ്രദേശവും ഐവർമഠം ക്ഷേത്രവും തിരുവില്വാമലയിലാണ്.
ആചാരപ്പെരുമയും ഐതിഹ്യസമ്പന്നതയും ആവോളമുള്ള തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പൈതൃക പെരുമയിൽ പൊൻതൂവലായി മാറിയ ഒരു തനത് ജീവിവർഗ്ഗം കൂടിയുണ്ട് ആ ഗ്രാമത്തിൽ. വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കൾ എന്നറിയപ്പെടുന്നതും ക്ഷേത്രാനുബന്ധിയായ ജീവനം നടത്തുന്നതുമായ വില്വാമലയിലെ തനതിനം വില്വാദ്രി പശുക്കളാണവ.
വില്വാദ്രി പശു
പാലക്കാട്-തൃശ്ശൂർ അതിർത്തിയിൽ നിളാനദിയുടെ തിരുവില്വാമല കരയിലും, നൂറ്റിയൻപത് ഏക്കറോളം പാറക്കെട്ടുകൾ നിറഞ്ഞ് വിസ്തൃതമാർന്ന വില്വാദ്രി കുന്നുകളിലും ഇടതൂർന്ന വനപ്രദേശത്തും ക്ഷേത്ര പരിസരത്തുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവിച്ചതും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവർത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രിനാഥന്റെ പശുക്കൾ. വില്വാദ്രിനാഥന്റെ പേരും പെരുമയും പോലെത്തന്നെ വില്വാദ്രി പശുക്കൾക്കും പെരുമയും, പ്രൗഢിയും ഏറെയുണ്ട്.
വില്വാദ്രി പശുക്കൾ- കുന്നിന്റെ കരുത്തും കാടിന്റെ സൗന്ദര്യവും
കേരളത്തിലെ തനതു പശുക്കൾക്കിടയിൽ തിരുവില്വാമലയുടെ വനസൗന്ദര്യവും വില്വാദ്രി കുന്നുകളുടെ കരുത്തും നിളാനദിയുടെ നന്മയും ഒത്തുചേർന്ന് വേറിട്ട് നിൽക്കുന്ന തനത് പശുക്കളാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശു, ചെറുവള്ളിപശു, കാസർഗോഡൻ, വടകര, വയനാടൻ കുള്ളൻ പശുക്കൾ, അനങ്ങൻ മല, കുട്ടമ്പുഴ പശുക്കൾ തുടങ്ങിയ കേരളത്തിലെ മറ്റ് തനതു പശുക്കളുമായി ആകാരത്തിലും, പാലുല്പ്പാദനത്തിലും പാലുല്പന്നങ്ങളുടെ മേന്മയിലുമെല്ലാം ഏറെ സമാനതകൾ വില്വാദ്രി പശുക്കൾക്ക് കണ്ടെത്താൻ കഴിയുമെങ്കിലും വനം, പാറക്കെട്ടുകൾ നിറഞ്ഞ് ഇടതൂർന്ന മലനിരകൾ, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യങ്ങളാർന്ന ജൈവ പരിസ്ഥിതിവ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്.
ഏത് പ്രതികൂല പരിസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും നാൽപതിൽപരം വർഷങ്ങൾ നീണ്ട് നിൽക്കുന്ന ദീർഘായുസ്സും, പ്രത്യുൽപ്പാദനക്ഷമതയും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്.
വില്വാദ്രി പശുക്കളുടെ വിശേഷങ്ങൾ
നിളാ നദിയോരവും, തിരുവില്വാമലക്ഷേത്രത്തിന് സമീപത്തെ നാല് കിലോമീറ്ററോളം വിസ്തൃതമായ വന-മലമേഖലയിലുമാണ് വില്വാദ്രി പശുക്കളുടെ വിഹാര കേന്ദ്രം. പ്രഭാതത്തിൽ നിളയോരത്ത് നിന്ന് നിന്നും ആവോളം വെള്ളം കുടിച്ച് മല കയറുന്ന പശുക്കൾ പകലന്തിയോളം പാറക്കൂട്ടങ്ങൾ നിറഞ്ഞ വനാന്തർ ഭാഗത്ത് കാറ്റും വെയിലും മഴയും വകവെക്കാതെ മേഞ്ഞ് നടന്ന് വൈകിട്ടോടെ ക്ഷേത്ര പരിസരത്തെത്തി തമ്പടിക്കും. പ്രജനനവും പ്രസവവും എല്ലാം കഠിനമായ ഈ മലകയറ്റത്തിലും വനയാത്രയിലും തന്നെ.
ഒരു മീറ്ററോളം മാത്രമാണ് ഉയരമെങ്കിലും, കഠിനമായ പാറക്കെട്ടുകൾ കയറി മല കയറാൻ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, കുറിയതും കറുത്തതും അടിവശം പരന്ന് പ്രതല വിസ്തീർണ്ണം കൂടുതലുള്ളതുമായ കുളമ്പുകളും വില്വാദ്രി പശുക്കൾക്കുണ്ട്.
വില്വാദ്രി കാളകൾക്ക് പൊതുവെ ഒന്നര മീറ്ററോളം ഉയരമുണ്ടാവും. വെച്ചൂർ, കാസർകോട്് കുള്ളൻ തുടങ്ങിയ പശുക്കളേക്കാൾ നീളവും ഉയരവുമുള്ള ശരീരപ്രകൃതിയാണ് വില്വാദ്രി പശുവിനുള്ളത്. കാൽമുട്ടോളം നീളത്തിൽ തൂങ്ങുന്ന വാലുകളും രോമങ്ങൾ നിറഞ്ഞ് ഇടതൂർന്ന അഴകുള്ള വാൽകൊന്തയും (രോമപാളി) വില്വാദ്രി പശുക്കളുടെ സൗന്ദര്യത്തിന്റെ മാറ്റുയർത്തുന്നു. ഉയർന്ന് മുന്നോട്ട് വളർന്ന് വളയുന്ന കരുത്തും, മൂർച്ചയുള്ളതുമായ കൊമ്പുകളും രോമവളർച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും വില്വാദ്രിയുടെ മുഖ്യലക്ഷണമാണ്.
ഒരുതുള്ളി പച്ചപ്പ് പോലും മലമ്പ്രദേശത്ത് അവശേഷിക്കാത്ത അതികഠിനമായ വേനലിലും മരക്കാമ്പുകൾ കുത്തിയിളക്കി തീറ്റതേടി അതിജീവിക്കാൻ വില്വാദ്രി പശുക്കൾക്ക് പ്രകൃതി തന്നെ നൽകിയ വരമാണ് കൂർത്ത മുന്നോട്ടാഞ്ഞ മൂർച്ചയുള്ള കൊമ്പുകൾ. മുപ്പത് സെന്റീമീറ്ററിലേറെ നീളമുള്ള അരിവാൾ രൂപത്തിലുള്ള കൊമ്പുകളുള്ള പശുക്കളെ വില്വാദ്രിയിൽ കാണാം. വേനലിൽ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന വേളയിൽ മഹാവൃക്ഷങ്ങളുടെ തടി തങ്ങളുടെ മൂർച്ചയുള്ള കൊമ്പ് കൊണ്ട് കുത്തിയിളക്കി അതിൽ നിന്നും പച്ചപ്പിനെ കണ്ടെത്തി തീറ്റയാക്കുന്നത് വില്വാദ്രി പശുക്കളുടെ സ്വഭാവമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
കഠിനമായ ചൂടിനെ അതിജീവിക്കാൻ സഹായിക്കുന്ന ഇളം തവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കൾക്കും. വെളുപ്പ്, കറുപ്പ് തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാർന്നതും, വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങളും, ഉറപ്പുള്ള കീഴ്താടിയും, പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും, കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീര സവിശേഷതകളാണ്. ക്ഷേത്ര പരിസരത്ത് എത്തുന്ന ജനങ്ങളുടെ പരിലാളനയും, സഹവാസവും ഏറ്റ് വളർന്നതിനാൽ ഏറെ ശാന്തസ്വഭാവക്കാരാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശുവിനെപ്പോലെ അപരിചിതരോടുള്ള എതിർപ്പും കുത്തും തൊഴിയും ഒന്നും വില്വാദ്രി പശുവിനില്ല.
വില്വാദ്രി പശുക്കളുടെ ശരാശരി ആയുസ്സ് 30 വയസ്സിന് മുകളിലാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ വില്വാദ്രിയിലെ കർഷകർ ഉറപ്പിച്ച് പറയുന്നു. ഈയിടെ മരണമടഞ്ഞ വില്വാദ്രി കാളകളിൽ ഒന്നിന് നാൽപ്പതിലേറെ വയസ്സ് പ്രായമുണ്ടായിരുന്നെന്ന കൗതുക വാർത്തയുംഅവർ പറഞ്ഞു . മുപ്പതിലേറെ വയസ്സ് പ്രായമുള്ളതും, ഇരുപതിലേറെ തവണ പ്രസവിച്ചതുമായ പശുക്കൾ ഐവർമഠത്തിലെ ഗോശാലയിലുണ്ട്. ആണ്ടുതോറും പ്രസവിക്കാനും, ആയുസ്സിൽ ഏറെ കാലം പ്രത്യുൽപ്പാദനക്ഷമത നിലനിർത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്.
തമിഴ്നാട്ടിലെ ആണ്ടുകണ്ണി വിഭാഗത്തിൽപ്പെട്ട വർഷം തോറും പ്രസവിക്കുന്ന പശുക്കളുടെ ഗണത്തിൽ വില്വാദ്രി പശുക്കളെയും ഉൾപ്പെടുത്താം എന്നാണ് പരമ്പരാഗത കർഷകരുടെ പക്ഷം. ആണ്ടിൽ ഓരോ തവണ പ്രസവിച്ചാലും, പ്രായമേറെയെത്തി പ്രസവിച്ചാലും പ്രസവത്തെ തുടർന്നുള്ള തളർച്ച, പ്രസവ തടസ്സം, കാത്സ്യ കമ്മി, ക്ഷീരസന്നി തുടങ്ങിയവയൊന്നും പശുക്കളെ ബാധിക്കാറെയില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഗർഭിണി പശുക്കൾ അയവെട്ടുന്ന ശബ്ദം ശ്രദ്ധയോടെ ശ്രവിച്ചാൽ രാമ രാമയെന്ന് പശുക്കൾ നാമം ജപിക്കുകയാണെന്ന് നമുക്ക് അനുഭവപെടും എന്ന കൗതുകവും തിരുവില്വാമലയിലെ കർഷകർ പങ്കിട്ടു.
ദീർഘായുസ്സിനൊപ്പം രോഗപ്രതിരോധ ശേഷിയിലും വില്വാദ്രി പശുക്കൾ മുൻപന്തിയിൽതന്നെ. സങ്കരയിനം പശുക്കളെ ബാധിക്കുന്ന അകിട്വീക്കമടക്കമുള്ള രോഗങ്ങൾ, രക്താണു രോഗങ്ങൾ, അപര്യാപ്തതാ രോഗങ്ങൾ തുടങ്ങിയവയൊന്നും വില്വാദ്രി പശുക്കളെ ബാധിക്കാറേയില്ല. മുമ്പ് തിരുവില്വാമലയിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളിലെ മാരക വൈറസ് രോഗമായ കുളമ്പ് രോഗം പടർന്ന് പിടിച്ചപ്പോൾ വില്വാദ്രി പശുക്കൾ രോഗബാധപോലുമേൽക്കാതെ അതിനെ അതിജീവിച്ചെന്ന് പാമ്പാടി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. കൃഷ്ണദാസ് വ്യക്തമാക്കുന്നു.
പാലുൽപാദനം പരമാവധി 3 ലിറ്റർ വരെ മാത്രമാണെങ്കിലും പാൽ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്. തനത് രുചിയും ഗുണവും മണവും ഗാഢതയുമുള്ള പാലും, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉപോൽപ്പന്നങ്ങളും പകരംവെക്കാനില്ലാത്ത അമൂല്യ പോഷകസ്രോതസ്സുകളാണ്. മരങ്ങളിൽ പടർന്നു കയറി വളരുന്ന വള്ളികളും, കുറ്റിച്ചെടികളും, പച്ചപ്പുല്ലുകളുമെല്ലാമാണ് വില്വാദ്രി പശുക്കൾക്ക് പ്രിയം. വനത്തിനുള്ളിലും, നദിക്കരയിലും, മലമടക്കുകളിലും വളരുന്ന നമ്മുടെ അറിവുകൾക്ക് ഇന്നേവരെ അന്യമായ ഔഷധങ്ങളും, കുറ്റിച്ചെടികളും മരത്തൊലികളും തിരഞ്ഞ് പിടിച്ചും ഭക്ഷിക്കുന്നതിനാലും, ഭാരതപ്പുഴയിലെ ശുദ്ധജലം കുടിക്കുന്നതിനാലും വില്വാദ്രി പശുവിന്റെ പാലിന് മേന്മയേറെയാണെന്ന് തിരുവില്വാമലക്കാർ വിശ്വസിക്കുന്നു. പഞ്ചഗവ്യവും ജീവാണുവളവുമെല്ലാം ഉൽപ്പാദിപ്പിച്ചും കർഷകർ ഉപയോഗിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള കൊഴുപ്പും, ഖരപദാർത്ഥങ്ങളുടെ സാന്നിധ്യവും വില്വാദ്രി പശുവിന്റെ പാലിന്റെ സവിശേഷതയാണ്.
വില്വാദ്രി ക്ഷേത്രത്തിലെ ദൈനംദിന പൂജകൾക്കും, കർമ്മങ്ങൾക്കും വിശേഷാവസരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്തുന്നതും വില്വാദ്രി പശുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തന്നെ. ഐവർമഠം ശ്മശാനത്തിൽ നടക്കുന്ന സംസ്കാര ക്രിയകൾക്കായി ഉപയോഗിക്കുന്നത് ഗോശാലയിൽ നിന്നുള്ള വില്വാദ്രി പശുവിന്റെ പാലും, നെയ്യും എല്ലാം തന്നെയാണ്. പാലിന്റെ മേന്മ കേട്ടറിഞ്ഞ് വില്വാദ്രിയെ തേടിയെത്തുന്ന വരും കുറവല്ല. ഇങ്ങനെ ഒരു ജനതയുടെ, ജീവിതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും എന്തിന് മരണത്തിന്റെ പോലും ഭാഗമായി വേർതിരിക്കാനാവാത്തവിധം ഗോക്കൾ മാറുന്നതിന്റെ സമാനതകളില്ലാത്ത മാതൃക തിരുവില്വാമലയിൽ കാണാം.
വില്വാദ്രി കാള
തിരുവില്വാമലയിലെ വില്വാദ്രി ഗോശാല
രണ്ടോ മൂന്നോ വില്വാദ്രി പശുക്കളില്ലാത്ത ഒരു വീടുപോലും ഒരുകാലത്ത് തിരുവില്വാമല ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലത്രേ. ആയിരത്തിലധികം പശുക്കൾ വില്വാദ്രി കുന്നിൽ മാത്രം ഒരുകാലത്ത് മേഞ്ഞ് നടന്നിരുന്നതായി വില്വാദ്രിയിലെ പഴമക്കാർ ഓർത്തെടുക്കുന്നു. പേരും പെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സങ്കരയിനം പശുക്കളോട് ക്ഷീരകർഷകർക്ക് പ്രിയമേറിയതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നാടൻ പശുക്കളെ അവർ ക്രമേണ വിറ്റൊഴിവാക്കി. കശാപ്പിനായി നിരവധി പശുക്കളെ കച്ചവടക്കാർ കുന്നിൽ നിന്നും തിരുവില്വാമലയിൽ നിന്ന് മോഷ്ടിച്ച് കടത്തിയതും പശുക്കളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രദേശത്ത് സങ്കരയിനം പശുക്കൾ വ്യാപകമായതോടെ അവയുമായി ചേർന്നുള്ള സങ്കര പ്രജനനത്തിലൂടെ നിരവധി പശുക്കളുടെ വർഗ്ഗഗുണവും നഷ്ടമായി.
എങ്കിലും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കുറെ പശുക്കൾ ഇന്നും ആ ഗ്രാമത്തിലുണ്ട്. പ്രതികൂല കാലാവസ്ഥയിൽപോലും വംശ വർദ്ധനവ് നടത്തി തങ്ങളുടെ തലമുറയെ നിലനിർത്തുന്നുണ്ട്.പാറകൾ നിറഞ്ഞ വില്വാദ്രിയുടെ മാറിലും നിളയോരത്തും പശുക്കൾ കൂട്ടമായി സ്വച്ഛന്ദം മേഞ്ഞ് നടക്കുന്നത് തിരുവില്വാമലയിലെ നിത്യകാഴ്ചയാണിന്നും. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വില്വാദ്രി, തിരുവില്വാമല, പാമ്പാടി, ഐവർമഠം, ലക്കിടി, അക്കപറമ്പ്, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കേവലം മുന്നൂറിൽ താഴെ മാത്രം തനതു പശുക്കളാണ് ഇന്ന് ഇനി ബാക്കിയുള്ളത്.
പാമ്പാടിയിലെ പ്രശസ്തമായ ഐവർമഠം പൈതൃക സംരക്ഷണ സമിതിയുടെയും ഐവർമഠം ശ്മശാന നടത്തിപ്പുകാരനായ കോരപ്പത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കീഴിലുള്ള ഗോശാലയിൽ എൺപതോളം ശുദ്ധയിനം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. പരമ്പരാഗത രീതിയിൽ വില്വാദ്രി പശുക്കളുടെ സംരക്ഷണത്തിന് മാത്രമായി ഇന്ന് നിലവിലുള്ള ഏക ഗോശാലയും ഇത് തന്നെയാണ്. ഐവർമഠം കോരപ്പത്ത് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി - രമേശ് കോരപ്പത്ത് എന്ന കർഷകനാണ് ഗോശാല സ്ഥാപിച്ചതും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും.
തനിക്കുണ്ടായിരുന്ന അത്യുൽപാദനശേഷിയുള്ള സങ്കരയിനം പശുക്കളെയെല്ലാം വിറ്റൊഴിവാക്കിയാണ് അദ്ദേഹം നാടൻ പശുക്കളുടെ സംരക്ഷണത്തിലേക്ക് തിരിയുന്നത്. തന്റെ നാടിന്റെ പൈതൃക സമ്പത്തായ വില്വാദ്രി പശുക്കളുടെ സംരക്ഷണം താനടക്കമുള്ള സമൂഹത്തിന്റ കടമയാണെന്ന് തിരിച്ചറിവാണ് അദ്ദേഹത്തെ നാടൻ പശുക്കളുടെ സംരക്ഷണ വഴികളിൽ എത്തിച്ചത്. നാട്ടിലെ കർഷകർ വിറ്റൊഴിവാക്കുന്ന പശുക്കളെ വാങ്ങിയും ശുദ്ധജനുസ്സുകളെ കണ്ടെത്തിയുമാണ് ഐവർ മഠത്തോട് ചേർന്ന് വില്വാദ്രി പശുക്കൾക്ക് മാത്രമായി ഒരു ഗോശാല അദ്ദേഹം പണികഴിപ്പിച്ചത്.
കർഷകരുടെ ഭവനങ്ങളിൽ നിന്നും വില്വാദ്രി പശുക്കളെ ചെറിയ വിലയിൽ ഇടനിലക്കാർ കച്ചവടമാക്കി അറവുശാലകളിലേക്ക് കൊണ്ടുപോവുന്ന യാത്രക്കിടയിൽ പോലും നിരവധി വില്വാദ്രി പശുക്കളെ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. കർഷകരിൽ നിന്നും ദല്ലാൾമാർ നൽകുന്നതിനേക്കാൾ മികച്ച വില നൽകിയാണ് പല പശുക്കളെയും ശേഖരിച്ചിട്ടുള്ളത്. ഐവർമഠത്തിലേക്ക് ദാനമായി ലഭിക്കുന്ന പശുക്കളെയും ഗോശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
വില്വാദ്രി പശുക്കളുടെ ഗോശാല ഒരു ദശാബ്ദത്തിലധികം പിന്നിടുമ്പോൾ പ്രായമേറിയതും കുറഞ്ഞതും ചെറുതും വലുതുമായി 80-ഓളം പശുക്കൾ ഈ ഗോശാലയിൽ ഇന്നുണ്ട്. പരിപാലനത്തിനായി മികച്ച തൊഴുത്തുകളും ജോലിക്കാരുമെല്ലാം സജ്ജമാണ്. തിരുവില്വാമല ഐവർ മഠത്തിന് സമീപം ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തോട് ചേർന്നാണ് ഗോശാല പ്രവർത്തിക്കുന്നത്. വില്വാദ്രി പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ മാനിച്ച് ദേശീയതലത്തിൽ നൽകുന്ന ബ്രീഡ് സേവ്യർ പുരസ്കാരം 2016-ൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഇതോടൊപ്പം ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ചുരുക്കം ചില വീടുകളിലും, പഞ്ചായത്തിലെ ചില കർഷക ഭവനങ്ങളിലും ഒന്നോ രണ്ടോ എണ്ണം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ നാടിന്റെ ഗതകാല പ്രൗഢിയുടെ കൊടിയടയാളമായ വില്വാദ്രി പശുക്കളുടെ നാശം നാടിന്റെയും സംസ്ക്കാരത്തിന്റെയും തന്നെ തീരാനഷ്ടമായിരിക്കുമെന്ന് ഈ കർഷകർ ഉറച്ച് വിശ്വസിക്കുന്നു.
Content highlights: Agriculture, Vilwadri cows, Animal husbandry ,Vilwadrinatha Temple