Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഇവിടെ മണ്ണ് പൊന്നാകുന്നു; കൃഷിയോട് താത്പര്യമുള്ളവര്‍ക്ക് പാഠപുസ്തകമാക്കാവുന്ന തോട്ടംഇവിടെ മണ്ണ് പൊന്നാകുന്നു; കൃഷിയോട് താത്പര്യമുള്ളവര്‍ക്ക് പാഠപുസ്തകമാക്കാവുന്ന തോട്ടം

$
0
0
പുതിയകാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നേര്യമംഗലത്തെ എറണാകുളം ജില്ലാ കൃഷിത്തോട്ടം മാറുകയാണ്. കഴിഞ്ഞവർഷത്തെ പ്രളയം തകർത്തെറിഞ്ഞ കൃഷിഭൂമിയിൽ പുതിയ വിളകളുടെ നാമ്പുകൾ തഴച്ചുവളരുന്നു. സമഗ്രമായൊരു കൃഷിപ്പാർക്കിനാണ് ഈ തോട്ടം തയ്യാറെടുക്കുന്നത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും തോട്ടത്തിലെ ജീവനക്കാരും തൊഴിലാളികളും ഒരേമനസ്സോടെ ആ സ്വപ്നത്തിനു പിന്നാലെയാണ്.

കൃഷിയോട് താത്പര്യമുള്ളവർക്ക് ഒരു പാഠപുസ്തകമാണ് ഈ തോട്ടം. പെരിയാറിന്റെ തീരത്തെ ഈ ഹരിതഭൂമി സഞ്ചാരികൾക്കും പ്രിയങ്കരം. തോട്ടത്തിന്റെ കവാടം കടന്ന് മുന്നോട്ടുപോകുമ്പോൾ താഴെയായി കൃഷിയൊരുക്കങ്ങൾ കാണാം. ഒരോദിവസം ചെല്ലുന്തോറും കൃഷിഭൂമിയുടെ വിസ്തൃതി കൂട്ടിക്കൊണ്ടുവരികയാണ്. പണ്ട് കാടായിക്കിടന്ന സ്ഥലങ്ങളിലെല്ലാം പുതിയ വിളകൾ കരുത്തോടെ ഉയർന്നുവരുന്നു.

79.7 ഹെക്ടറാണ് തോട്ടത്തിന്റെ ആകെ വിസ്തൃതി. അതിൽ 60 ഹെക്ടറിലും കൃഷിയായിക്കഴിഞ്ഞു. ഫലവൃക്ഷങ്ങളും പച്ചക്കറികളും വിദേശയിനം ചെടികളും പൂച്ചെടികളും ഔഷധസസ്യങ്ങളും കപ്പയും ആടും കോഴിയും താറാവും മീനും മുയലും ഒക്കെ ഇവിടെ വളരുന്നു.

അധ്വാനത്തിന്റെ പ്രതിഫലം

യന്ത്രംകൊണ്ടുപോലും ഉഴുതുമറിക്കാൻ പ്രയാസമുണ്ടായിരുന്ന കല്ലുംപുറത്താണ് കപ്പ വളർന്നുനിൽക്കുന്നത്. അടുത്തുതന്നെ തെങ്ങും പലതരം വാഴകളും. കപ്പത്തണ്ട് അടിഭാഗത്ത് രണ്ടുമൂന്നിടത്ത് വരഞ്ഞശേഷമാണ് മണ്ണിൽ താഴ്ത്തിവച്ചത്. അത് തൊഴിലാളിയായ ഷാജിയുടെ പരീക്ഷണമായിരുന്നു. വരഞ്ഞഭാഗത്തുകൂടിയെല്ലാം വേരിറങ്ങി മികച്ച വിളവാണ് കിട്ടിയത്.

പ്രധാന കെട്ടിടത്തോട് ചേർന്ന ഷെഡ്ഡിൽനിന്ന് പണിയായുധങ്ങൾ ഉണ്ടാക്കുന്നതിന്റെ ഒച്ച കേട്ടു. തോട്ടത്തിനാവശ്യമുള്ള പണിയായുധങ്ങളെല്ലാം ഇവിടത്തെ ആലയിലാണ് ഉണ്ടാക്കുന്നത്. അതിനടുത്ത് ഗ്രാഫ്റ്റിങ്ങിലും ബഡ്ഡിങ്ങിലും മുഴുകിയിരിക്കുന്ന തൊഴിലാളികൾ. അത്യുത്പാദനശേഷിയുള്ള തൈകളുണ്ടാക്കി കൃഷിഭവനുകൾ വഴിയും മറ്റും വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.

സംയോജിത കൃഷി

തൊട്ടപ്പുറത്താണ് നാടൻ പശുക്കളുടെ ആലയം. കാസർകോട് കുള്ളൻ 20 എണ്ണമുണ്ട്. ഒരോന്നിനും പേരിട്ടിട്ടുണ്ട്, തൊഴിലാളികൾ. പേരുവിളിച്ച് ലാളിച്ചാണ് പരിപാലനം. ഇവയുടെ ചാണകം തോട്ടത്തിന് വളമാകുന്നു. ചാണകവും ഗോമൂത്രവും വേപ്പിൻകുരു പൊടിച്ചതും മുരിങ്ങക്കായുടെ പൊടി ചേർത്ത് വളവും നിർമിക്കുന്നു. ആവശ്യക്കാരേറെയാണ് ഈ വളത്തിന്.

തൊഴുത്തിനടുത്തുതന്നെയാണ് കോഴിക്കൂടുകളും. കരിങ്കോഴി ഉൾപ്പെടെ നാന്നൂറോളം കോഴികളുണ്ടിവിടെ. ഇരുന്നൂറോളം താറാവുകളും. തൊഴിലാളികൾ ഉണ്ടാക്കിയതും ശാസ്ത്രീയമായി നിർമിച്ചതുമായ രണ്ടുതരം കൂടുകളിലായി ആടുകൾ, പലയിനങ്ങളിൽപ്പെട്ടവ. ഇവിടെ ഉത്പാദിപ്പിക്കുന്ന ആട്ടിൻകുട്ടികളെ ആവശ്യക്കാർക്ക് നൽകാൻ പദ്ധതിയുണ്ട്. പലയിടത്തും തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റുമുണ്ട്. ബയോഗ്യാസ്, തോട്ടത്തിലെ ആവശ്യത്തിനായി ഉപയോഗിക്കുന്നു.

രണ്ട് ഹെക്ടർ സ്ഥലത്ത് ശക്തിശാലി നെൽകൃഷി ചെയ്യാൻ പോവുകയാണിപ്പോൾ. തോട്ടത്തിലുണ്ടാകുന്ന നാളികേരം ലേലത്തിൽ നൽകുകയായിരുന്നു പതിവ്. അത് മാറ്റി ഇപ്പോൾ ഇവിടെത്തന്നെ ഉണക്കി, ആട്ടി, ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കി വിൽക്കുന്നു. വലിയ ഡിമാൻഡാണ് അതിന്. വരുമാനം വളരെയധികം കൂടി. നീലയമരി കൊണ്ട് എണ്ണയുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. തെങ്ങുകൾക്കിടയിൽ മഞ്ഞളും കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം മഞ്ഞൾപ്പൊടിയുണ്ടാക്കി വിറ്റു.



കൃഷിത്തോട്ടത്തിനുള്ളിലെ താറാവുവളർത്തൽ



മീനും താറാവും

നഗരത്തിലെയും പരിസരത്തെയും മുഴുവൻ മാലിന്യങ്ങളും വന്നടിഞ്ഞിരുന്ന സ്ഥലമായിരുന്നു ഒരിക്കൽ ഇവിടം... കാട്ടുപന്നികളുടെ വിഹാരസ്ഥലം. അതിനാൽത്തന്നെ എന്തു നട്ടാലും വിളവെടുക്കാൻ കഴിയുമായിരുന്നില്ല. മാലിന്യങ്ങൾ നിറഞ്ഞ് ചതുപ്പായിരുന്ന ഒരിടം ഇപ്പോൾ മീൻകുളമാണ്. കുളത്തിൽ രണ്ടായിരത്തിലധികം മീൻകുഞ്ഞുങ്ങളെ ഇട്ടിട്ടുണ്ട്. കുളത്തിനു മുകളിൽ താറാവിന്റെ കൂടും തയ്യാറാക്കിയിട്ടുണ്ട്. താറാവിന് തീറ്റകൊടുത്ത് വൈകുന്നേരം കൂട്ടിൽക്കയറ്റും. രാവിലെ മുട്ടയെടുത്ത് തുറന്നുവിടും.

കുളത്തിനരികിൽനിന്ന് അല്പം മാറി മാതൃവൃക്ഷങ്ങൾ. നാരകം പലതരം. ചാമ്പ, പേര, പ്ലാവ് പലതരം കുരുമുളകുവള്ളികൾ. ഇവയിൽനിന്ന് തൈകൾ ഉത്പാദിപ്പിച്ച് കൃഷിവകുപ്പു വഴി കൊടുക്കുന്നു. പലതരം പച്ചക്കറിവിത്തുകളും ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രളയമണ്ണ് ഗ്രോബാഗിന്

പ്രളയത്തിനുശേഷം വന്ന എക്കൽമണ്ണ് ഒരിടത്ത് നിറഞ്ഞുകിടക്കുന്നുണ്ട്. ഇതിൽ കളിമണ്ണിന്റെ അംശം കൂടുതലാണ്. അതിനാൽ, അത് മണ്ണുമായി ചേർത്ത് ഗ്രോബാഗിലാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. ഇതിന് നല്ല ഡിമാൻഡുണ്ട്. ഒന്നുരണ്ട് മീറ്റർ പൊക്കത്തിലാണ് മണ്ണ് അടിഞ്ഞുകയറിയിരിക്കുന്നത്. മണ്ണ് നീക്കംചെയ്താണ് നടക്കാൻ വഴിയുണ്ടാക്കിയത്.

പെരിയാറിന്റെ തീരത്തുള്ള ഭാഗത്ത് പച്ചക്കറിയാണ്. ഇപ്പോൾ കാട്ടുപന്നി കയറാതിരിക്കാൻ വൈദ്യുതവേലിയുണ്ട്. രാത്രി വൈദ്യുതി കടത്തിവിടും. പകൽ തൊഴിലാളികൾ ഉള്ളതുകൊണ്ട് വലിയ ശല്യമില്ല.

ലക്ഷ്യം കാർഷികവിനോദം

സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷം. നടന്നോ വാഹനങ്ങളിലോ ചെന്നെത്താവുന്ന റോഡുകൾ. മനോഹരമായ നടപ്പാതകൾ... കാഴ്ചകൾ അനവധി. കൃഷിയോട് താത്പര്യമുള്ളവർക്ക് ഏറെ ഇഷ്ടമാകും. എല്ലാ സൗകര്യങ്ങളുമുള്ള കാർഷിക വിനോദസഞ്ചാര കേന്ദ്രമാക്കി ഇവിടം മാറ്റാനാണ് സംസ്ഥാന കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഫാം ടൂറിസം ഉൾപ്പെടെ വിനോദത്തിനും പ്രദർശനത്തിനും വിജ്ഞാനവിതരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമൊക്കെ പ്രാധാന്യം നൽകിക്കൊണ്ടുള്ള 73 കോടി രൂപയുടെ പദ്ധതി.



ജില്ലാ കൃഷിത്തോട്ടത്തിനുള്ളിലെ മീൻവളർത്തൽ കുളം



പൂർണമായും ജൈവകൃഷിയാണിവിടെ നടത്തുക. ഉത്പന്നങ്ങൾക്ക് ജൈവ ബ്രാൻഡിങ് ഉണ്ടാകും. ഇപ്പോഴുള്ള തോട്ടം വിപുലീകരിക്കും. തോട്ടത്തിലെത്തുന്ന ആർക്കും കൃഷിയോടും കാർഷികവൃത്തിയോടും മമത തോന്നുന്ന തരത്തിൽ ഇവിടം രൂപപ്പെടുത്തിയെടുക്കുകയാണ് ഉദ്ദേശ്യം.

റെസ്റ്റോറന്റ്, പാർക്കിങ് ഏരിയ, ചെക്ഡാമുകൾ, പെരിയാറിൽ ബോട്ട്ജെട്ടി, ജൈവ പച്ചക്കറി വിൽപ്പനശാലകൾ, ഉദ്യാനം. കൃഷിവിജ്ഞാന വിതരണത്തിനുള്ള സൗകര്യം... അങ്ങനെ സമഗ്രമായ സംവിധാനമായിരിക്കും അത്.

തൊഴിലാളികളുടെ അർപ്പണമനോഭാവമാണ് തോട്ടത്തിന്റെ പുരോഗതിക്ക് പ്രധാന കാരണമെന്ന് സൂപ്രണ്ട് തോമസ് സാമുവൽ പറയുന്നു. തോട്ടത്തെ 14 ബ്ലോക്കുകളായി തിരിച്ച്, തൊഴിലാളികളെ ചുമതലപ്പെടുത്തി... ഒരാളെ ലീഡറാക്കി. ഇടയ്ക്ക് വിശ്രമിക്കാൻ തൊഴിലാളികൾ തങ്ങളുടെ ബ്ലോക്കിൽ ഷെഡ്ഡുണ്ടാക്കി. അതവർക്ക് വീടുകൾ പോലെയായിരുന്നു. അതിനുചുറ്റും പൂന്തോട്ടം വെച്ചുപിടിപ്പിച്ചു. തൊഴിലിൽ ഒരോ ബ്ലോക്കും തമ്മിൽ മത്സരമായി... കൃഷിയിൽ മികവു കാട്ടാനുള്ള മത്സരം. അത് തോട്ടത്തിനാകെ ഗുണകരമായി.

Content Highlights: Ernakulam District Agriculture Farm

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>