Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മലമുകളില്‍ ഒരു പച്ചക്കറി പറുദീസ; ആദ്യവര്‍ഷം വിളയിച്ചത് 10 ടണ്ണിലേറെ പച്ചക്കറിമലമുകളില്‍ ഒരു പച്ചക്കറി പറുദീസ; ആദ്യവര്‍ഷം വിളയിച്ചത് 10 ടണ്ണിലേറെ പച്ചക്കറി

$
0
0
നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ് കരിമ്പാലസമുദായക്കാരായ ഞങ്ങൾ. കൃഷിയാണ് ജീവിതമാർഗം. മലയിൽ ഞങ്ങൾ കാച്ചിലും ചേമ്പും കപ്പയുമെല്ലാം നടും. ജന്മിമാരുടെ പാടത്ത് നെൽക്കൃഷിയും പോവും. എന്നാൽ പച്ചക്കറിക്കൃഷിയിലേർപ്പെടുന്നത് കഴിഞ്ഞവർഷം മുതലാണ്..... - വരിങ്ങിലോറമല പച്ചക്കറിക്കൃഷി ക്ലസ്റ്റർ കൺവീനർ വടക്കേനീളം പാറച്ചാലിൽ രാമൻകുട്ടി ഗോത്രവിഭാഗക്കാരായ കരിമ്പാലരുടെ കാർഷിക പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞു.

കോഴിക്കോട്, നരിക്കുനി പഞ്ചായത്തിലെ ചെങ്കുത്തായ വരിങ്ങിലോറമലയുടെ മുകൾപ്പരപ്പിൽ പച്ചക്കറിക്കൃഷിക്കിറങ്ങുമ്പോൾ ഗോത്രജനതയുടെ മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. മലമുകളിലെ പാറക്കെട്ടും കാടുംനിറഞ്ഞ സ്ഥലം കൃഷിക്ക് ഒട്ടും യോജിക്കുന്നതായിരുന്നില്ല. മഴക്കാലത്ത് ആരും പച്ചക്കറിക്കൃഷിചെയ്യുന്ന പതിവില്ല.

കാർഷികസമൂഹമാണെങ്കിലും പച്ചക്കറിക്കൃഷിയിൽ അവർക്ക് മുൻപരിചയവും ഉണ്ടായിരുന്നില്ല. എന്നാൽ, ഒത്തൊരുമയോടെ, പ്രതിബന്ധങ്ങളെല്ലാം തകർത്ത് അവർ നടന്നുകയറിപ്പോൾ കുന്നിൽമുകളിൽ തളിർത്തത് കാർഷികസമൃദ്ധി.

തെളിഞ്ഞത് കൃഷിയിലെ ഗോത്രപാരമ്പര്യം

നരിക്കുനി അങ്ങാടിയിൽനിന്ന് രണ്ടര കിലോമീറ്റർമാത്രം ദൂരെയാണ് വരിങ്ങിലോറ മല. ഗോത്രവർഗക്കാരായ കരിമ്പാലസമുദായക്കാരുടെ ആവാസകേന്ദ്രമാണിവിടം. കർഷകരാണ് സമുദായത്തിലെ ഭൂരിഭാഗവും. 48 കുടുംബങ്ങളിലായി 180 പേരാണ് ഇവിടെ താമസിക്കുന്നത്. അറുപതേക്കറോളം സ്ഥലമാണ് കരിമ്പാല വിഭാഗക്കാരുടെയായുള്ളത്. ഒന്നരേക്കർവരെ സ്വന്തമായി സ്ഥലം ഉള്ളവരുണ്ട്.

മലയുടെ മുകൾത്തട്ട് പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞ പ്രദേശമായതിനാൽ കൃഷിയിറക്കാറില്ലായിരുന്നു. കാട്ടുമൃഗങ്ങളായ കുറുക്കൻ, മുള്ളൻപന്നി, കാട്ടുപൂച്ച തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു അവിടം. ചെങ്കൽപ്പാറ നിറഞ്ഞ പ്രദേശത്ത് കൃഷി സാധ്യമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കഴിഞ്ഞവർഷം നരിക്കുനി കൃഷി ഓഫീസറായിരുന്ന ബി.ജെ. സീമയാണ് ഇവിടെ പച്ചക്കറിക്കൃഷി പരീക്ഷിക്കാൻ കർഷകർക്കുമുന്നിൽ നിർദേശം വെച്ചത്. തുടർന്ന് ഒരു വെല്ലുവിളിയായി തങ്ങൾക്ക് പരിചയമില്ലാത്ത പച്ചക്കറിക്കൃഷി ഏറ്റെടുക്കാൻ സമുദായത്തിലുള്ളവർ മുന്നിട്ടിറങ്ങി. ഇതിനായി ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടു. 36 കുടുംബങ്ങളാണ് കൃഷിയിൽ പങ്കാളികളായത്.

ആദ്യം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു. തുടർന്ന് കൃഷിക്കായി സ്ഥലമൊരുക്കി. രണ്ടര ഏക്കറോളം സ്ഥലത്താണ് കൃഷിചെയ്തത്. വിത്ത്, വളം തുടങ്ങിയവയെല്ലാം കൃഷിവകുപ്പ് സൗജന്യമായി എത്തിച്ചുനൽകി. ആദ്യവർഷംതന്നെ കൃഷി വൻവിജയമായി. 10 ടണ്ണിലേറെ പച്ചക്കറിയാണ് വിളയിക്കാനായത്.

ആദ്യവിളവെടുപ്പിന്റെ വിജയത്തിന്റെ ആവേശത്തിൽ ഈ വർഷം അഞ്ചേക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. മലയുടെ മുകളിലെത്താൻ വാഹനസൗകര്യമില്ല. അതുകൊണ്ട് വിത്തും വളവുമെല്ലാം തലച്ചുമടായാണ് മലമുകളിലെത്തിച്ചത്. അതിരാവിലെ സംഘാംഗങ്ങൾ മലകയറും. ഭക്ഷണമെല്ലാം ഒരുമിച്ച് പാകംചെയ്ത്, കൃഷിപ്പണി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങും.

വീടുകളിൽ പച്ചക്കറിസമൃദ്ധി

പയർ, വെണ്ട, വഴുതന, മുളക്, കക്കിരി, ചുരങ്ങ, മത്തൻ, കുമ്പളം, വെള്ളരി, പീച്ചിങ്ങ, ഇളവൻ, വത്തക്ക തുടങ്ങിയവയാണ് കൃഷിയിറക്കിയത്. മേയ് മാസത്തിൽ മഴതുടങ്ങുന്നതിന് മുമ്പെ കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. കാടുതെളിയിച്ച് മണ്ണൊരുക്കും. വേനൽമഴ ലഭിക്കുന്നതോടെ തൈകൾ നടും. ജൂൺ അവസാനത്തോടെ വിളവെടുപ്പാരംഭിക്കും. ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

തലമുറകളായി കൃഷിക്കാർ

ഞങ്ങൾ തലമുറകളായി കൃഷിക്കാരാണ്. കിഴങ്ങുവർഗങ്ങളാണ് കൃഷിചെയ്തിരുന്നത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷിയും ചെയ്തിരുന്നു. പച്ചക്കറിക്കൃഷി പുതിയ അനുഭവമായി. - പി. ഗോപാലൻ (കർഷകൻ)

കൂട്ടായ്മയുടെ വിജയം

വരിങ്ങിലോറമലയിലെ കുടുംബങ്ങളുടെ കൂട്ടായ്മയുടെ വിജയമാണിത്. പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും മറികടന്നായിരുന്നു അവരുടെ പ്രയത്നം. ജലസേചനസൗകര്യമൊരുക്കി അടുത്ത തവണ രണ്ടുവിള കൃഷിയിറക്കാൻ പദ്ധതിയുണ്ട് - കെ. ദാന ( കൃഷി ഓഫീസർ, നരിക്കുനി)

നിലമൊരുക്കൽ വെല്ലുവിളി

പാറയും കാടുംനിറഞ്ഞ സ്ഥലത്ത് നിലമൊരുക്കുന്നത് വെല്ലുവിളിയായിരുന്നു. പ്രദേശം നിറയെ നല്ല കാടായിരുന്നു.എല്ലാം വെട്ടിവെളുപ്പിച്ചാണ് നിലമൊരുക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് ജോലിചെയ്തത് വിജയത്തിന് സഹായിച്ചു. - കെ. ഭാമിനി (കർഷക)

Content Highlights:An Ideal Model of vegetable farming at Kozhikode

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>