Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പശുക്കിടാക്കളെ സ്മാര്‍ട്ടാക്കാന്‍ ചില മാര്‍ഗങ്ങള്‍ പശുക്കിടാക്കളെ സ്മാര്‍ട്ടാക്കാന്‍ ചില മാര്‍ഗങ്ങള്‍

$
0
0
ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാൽ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളർച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമിൽ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല പശുക്കളിൽ വർഷത്തിൽ ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷിരസംരംഭം വിജയിക്കുന്നതിന് മുഖ്യമാണ്. പശുകിടാക്കളെ മികവുള്ളവയാക്കി മാറ്റാൻ ക്ഷീരസംരംഭകർ അറിഞ്ഞിരിക്കേണ്ട പരിപാലനമുറകൾ പരിചയപ്പെടാം.

ആരോഗ്യമുള്ള കിടാവ് ആരോഗ്യമുള്ള പശുവിൽ നിന്ന്

ഗർഭസ്ഥകിടാവിന്റെ ശരീരവളർച്ച കൂടി പ്രസവം വിഷമകരമായി തീരും എന്ന് കരുതി ഗർഭിണി പശുക്കൾക്ക് മതിയായ അളവിൽ തീറ്റ നൽകാൻ പ്രത്യേകിച്ച് സാന്ദ്രീകൃതാഹാരം നൽകാൻ പല ക്ഷീരകർഷകരും മടിക്കാറുണ്ട്. എന്നാൽ ഗർഭസ്ഥ കിടാവിന്റെ ശരീരവളർച്ച എന്നത് പ്രധാനമായും അണ്ഡത്തിന്റെയും കുത്തിവച്ച ബീജത്തിന്റെയും ജനിതകസ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. താരതമ്യേന ശരീരവളർച്ചയും ശരീരതൂക്കവും കുറഞ്ഞ പശുക്കളിൽ അത്യുത്പാദനശേഷിയും കൂടിയ ശരീരവളർച്ചയുമുള്ള ഇനത്തിൽപ്പെട്ട വിത്തുകാളയുടെ ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തിയാൽ സ്വാഭാവികമായും കുഞ്ഞിന്റെ വലിപ്പം കൂടാനും പ്രസവതടസമുണ്ടാവാനുള്ള സാധ്യത കൂടും.

പശുവിന് നൽകുന്ന ഗർഭകാല തീറ്റയും ഗർഭസ്ഥകിടാവിന്റെ ശരീര വളർച്ചയും തമ്മിൽ പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ലങ്കിലും ഗർഭസ്ഥകിടാവിനാവശ്യമായ പോഷകങ്ങൾ പശുവിന്റെ ശരീരത്തിൽ നിന്നാണ് ലഭിക്കുന്നത്. ഒൻപത് മാസത്തിൽ അധികം നീളുന്ന ഗർഭകാലത്തിന്റെ അവസാനത്തെ മൂന്ന് മാസങ്ങളിലാണ് ഗർഭസ്ഥകിടാക്കളുടെ വളർച്ചയും വികാസവും ഏറ്റവും കൂടുതൽ നടക്കുന്നത്. അതിനാവശ്യമായ കൂടുതൽ പോഷകങ്ങളും ഈ ഘട്ടത്തിൽ വേണ്ടി വരും. മാത്രമല്ല ഗർഭം നിലനിർത്താൻ പശുവിനും ഉയർന്ന പോഷകാവശ്യകതയുണ്ട്. അതിനാൽ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ അവസാനത്തെ മൂന്ന് മാസങ്ങളിൽ ഗർഭിണി പശുക്കൾക്ക് സമീകൃതാഹാരവും ശരീരതൂക്കത്തിന്റെ പത്ത് ശതമാനം അളവിൽ തീറ്റപ്പുല്ലും ( ഉദാഹരണത്തിന് 300 കിലോഗ്രാം ശരീരതൂക്കം കണക്കാക്കുന്ന പശുവിന് 25 - 30 കിലോഗ്രാം തീറ്റപ്പുല്ല് ) ഉറപ്പുവരുത്തേണ്ടതുണ്ട്.

ശരീരസംരക്ഷണത്തിനായി നൽകുന്ന തീറ്റയ്ക്ക് പുറമെ പത്ത് ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുക്കൾക്ക് ഗർഭകാലത്തിന്റെ ഏഴാം മാസം മുതൽ ഒരു കിലോയും അതിന് മുകളിൽ ഉത്പാദനമുള്ളവയ്ക്ക് ഒന്നരക്കിലോയും സാന്ദ്രീകൃത തീറ്റ പ്രതിദിനം അധികമായി നല്കണം. ഗർഭകാലറേഷനായി നൽകുന്ന ഈ അധിക തീറ്റയിൽ പകുതി ഊർജസമ്യദ്ധമായ തീറ്റയും ( കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, ബിയർ വേസ്റ്റ് തുടങ്ങിയവ ) ബാക്കി ഭാഗം പിണ്ണാക്ക് അടക്കമുള്ള മാംസ്യസമ്യദ്ധമായ തീറ്റയും ഉൾപ്പെടുത്തണം.

എന്നാൽ ഈ പരിധിയിലുമധികം സാന്ദ്രികൃത തീറ്റകൾ നൽകി പശുക്കളെ അമിതമായി തടിപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടി അമിതമായി തടിച്ചാൽ പ്രസവാനന്തരം കീറ്റോസിസ് പോലുള്ള ഉപാപചയ രോഗങ്ങൾക്കുള്ള സാധ്യത കൂടും. തൊഴുത്തിൽ നിന്ന് പുറത്തിറക്കി നടത്തി മതിയായ വ്യായാമവും ഗർഭിണി പശുക്കൾക്ക് നൽകണം. ഒപ്പം പ്രസവം പ്രതീക്ഷിക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ട് മാസങ്ങളിൽ കറവയിലുള്ള ഗർഭിണി പശുക്കളുടെ കറവ നിർത്തി വറ്റുകാലം നിർബന്ധമായും നൽകണം. ആരോഗ്യമുള്ള പശുക്കളിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കിടാക്കൾ ജനിക്കുകയുള്ളൂ എന്നത് കർഷകർ തിരിച്ചറിയണം. കതിരിൽ വളം വെച്ചതു കൊണ്ട് കാര്യമൊന്നുമില്ലന്ന് ചുരുക്കം.

പ്രസവാനന്തര പരിചരണത്തിൽ ശ്രദ്ധിയ്ക്കാൻ

പ്രസവം കഴിഞ്ഞാൽ ഉടൻ കിടാക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിലായിരിക്കണം പരമാവധി ശ്രദ്ധ. മുഖത്തും നാസാരന്ധ്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുത്ത സ്രവം തുടച്ചു വൃത്തിയാക്കി കിടാവിന്റെ ശ്വസനം സുഖകരമാക്കണം. കിടാവിനെ നക്കി തുടക്കുന്നതിനായി തള്ളപശുവിനെ അനുവദിക്കണം. കിടാവിന്റെ ശരീരത്തിൽ പറ്റിയിരിക്കുന്ന കൊഴുത്ത ദ്രാവകം നീക്കാനും ശരീരത്തിലെ രക്തയോട്ടം സുഖമമാക്കാനും ഇത് സഹായിക്കും. ആരോഗ്യമുള്ള കിടാവ് ജനിച്ച് വീണ് അരമണിക്കൂറിനുള്ളിൽ തന്നെ എഴുന്നേൽക്കാനും പിച്ചവെയ്ക്കാനും തുടങ്ങും.

നാഭീപഴുപ്പ് രോഗവും സന്ധി വീക്കവും കന്നുകുട്ടികളുടെ അകാലമരണത്തിന്റെ കാരണങ്ങളിൽ പ്രധാനമാണ്. പൊക്കിൾക്കൊടി വഴിയാണ് രോഗകാരിയായ ബാക്ടീരിയകൾ കിടാക്കളുടെ ശരീരത്തിൽ എത്തുന്നത്. രോഗാണുക്കൾ ശരീരമാകെ പടർന്ന് രോഗം മൂർച്ഛിച്ചാൽ പശുക്കിടാക്കൾ മരണപ്പെടും. ഇത് തടയുന്നതിനായി പൊക്കിൾകൊടി ശരീരത്തിൽ നിന്നും വേർപെട്ടിട്ടില്ലെങ്കിൽ ജനിച്ചയുടൻ പൊക്കിളിന് ഒരിഞ്ച് താഴെ വൃത്തിയുള്ള ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം ചുവടെ അരയിഞ്ച് മാറി ഒരു ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ മുറിവ് പൂർണമായും ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ അയഡിൻ ലായനിയിൽ മുക്കണം.

വയറിളക്കം, ന്യൂമോണിയ, കോക്സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളിൽ കാണുന്ന മറ്റ് രോഗങ്ങൾ. കിടാക്കൾക്ക് നൽകുന്ന കുടിവെള്ളവും തീറ്റയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കിടാക്കൂടുകളിൽ വൈക്കോൽ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാർപ്പിക്കുന്നതെങ്കിൽ അവയെ തിങ്ങി പാർപ്പിക്കാതിരിക്കണം. തണുപ്പുള്ള കാലാവസ്ഥയിൽ തൊഴുത്തിൽ ഇൻകാന്റസന്റ് / ഇൻഫ്രാറെഡ് ബൾബുകൾ സജ്ജമാക്കി കിടാക്കൾക്ക് മതിയായ ചൂട് ഉറപ്പാക്കണം.

കിടാവിന്റെ ജനനതൂക്കം നിർണയിച്ച് ഒരു റെക്കോർഡിൽ എഴുതി സൂക്ഷിക്കണം. സാധ്യമെങ്കിൽ ഓരോ രണ്ടാഴ്ച കൂടും തോറും കിടാവിന്റെ തൂക്കം കണക്കാക്കണം. തൂക്കം നിർണയിക്കാൻ സ്പ്രിങ് ഡയൽ ബാലൻസോ പ്ലാറ്റ്ഫോം ബാലൻസോ ഉപയോഗിക്കാം. കിടാവിന്റെ വളർച്ചയുടെ നിരക്ക് അറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ മികച്ച കിടാക്കളെ തിരഞ്ഞെടുത്ത് വളർത്താനും തൂക്കം നിർണയിക്കുന്നത് സഹായിക്കും. കൂടുതൽ കിടാക്കൾ ഉണ്ടെങ്കിൽ അവയെ തിരിച്ചറിയുന്നതിനായി ജനിച്ചയുടനെ ഓരോ കിടാവിന്റെയും ചെവിയിൽ നമ്പറടിയ്ക്കണം. കിടാക്കളുടെ ചെവിയിൽ ഉറപ്പിക്കാവുന്ന പോളിയൂറിത്തേൻ ചെവിക്കമ്മലുകളും നമ്പറടിക്കാനായുള്ള ആപ്ലിക്കേറ്ററും വിപണിയിൽ ലഭ്യമാണ്.

ആരോഗ്യജീവിതത്തിന് കന്നിപ്പാൽ

ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ശരീരതൂക്കത്തിന്റെ 10 % എന്ന അളവിൽ കന്നിപ്പാൽ (Colustrum) കിടാവിന് ഉറപ്പാക്കാൻ ശ്രമിക്കണം. കിടാവിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഇമ്മ്യൂണോ ഗ്ലോബുലിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് കന്നിപ്പാൽ. കിടാവിന്റെ ആരോഗ്യ ജീവിതത്തിനായുള്ള പാസ്പോർട്ട് എന്നാണ് കന്നിപ്പാൽ അറിയപ്പെടുന്നത്. ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ലിറ്റർ കന്നിപ്പാൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ നൽകണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘടു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. അമ്മപശുവിൽ നിന്ന് കന്നിപ്പാൽ കുടിക്കാൻ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിംഗ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകാം. കിടാവ് കന്നിപ്പാൽ നുണയുന്നതിന് മുൻപായി പശുവിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനിൽക്കുന്ന പാലിൽ നിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടർന്നുള്ള 4 - 5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കിൽ പാൽ കിടാക്കൾക്ക് വിവിധ തവണകളായി നൽകണം.

കിടാക്കളെ മൂന്ന് മാസം വരെ പശുക്കൾക്ക് ഒപ്പം തന്നെ വളർത്തുന്നതാണ് കർഷകർ പൊതുവെ സ്വീകരിക്കുന്ന രീതി. എന്നാൽ കൂടുതൽ പശുക്കളെ വളർത്തുന്ന ഫാമുകളിൽ കിടാക്കളെ പ്രത്യേകം മാറ്റി വളർത്തുന്നതാണ് ഉത്തമം. ഇത് ശാസ്ത്രീയമായി അറിയപ്പെടുന്നത് വീനിംങ് എന്നാണ്. എപ്പോൾ വേണമെങ്കിലും കിടാക്കളെ അമ്മ പശുക്കളിൽ നിന്ന് മാറ്റി വളർത്താമെങ്കിലും പിറന്ന് വീണ ഉടൻ തന്നെ കിടാക്കളെ അമ്മ പശുവിൽ നിന്ന് മാറ്റുന്ന വീനിംങ് രീതിയാണ് അഭികാമ്യം. ശരിയായ അളവിൽ കിടാവിന് പാൽ നൽകാനും പശുവിന്റെ പാലുത്പ്പാദനം കൃത്യമായി മനസ്സിലാക്കാനും ഇത് സഹായിക്കും. വീനിംങ് രീതിയിൽ ഒരു മിൽക്ക് ബക്കറ്റിലോ ബോട്ടിലിലോ ആവശ്യമായ അളവ് പാൽ നിറച്ച് കിടക്കൾക്ക് നൽകാം. എന്നാൽ ചില പശുക്കൾ കിടാവിന്റെ അസാന്നിധ്യത്തിൽ പാൽ ചുരത്താൻ മടി കാണിക്കാറുണ്ട്. ഈ സാഹചര്യത്തിൽ വിനിംങ് രീതി അത്രത്തോളം ഫലപ്രദം ആവണമെന്നില്ല.

കിടാവിന് തീറ്റയൊരുക്കുമ്പോൾ

മൂന്ന് മാസം വരെ പാൽ തന്നെയാണ് കിടാക്കളുടെ പ്രധാന ആഹാരം. വീനിംങ് രീതിയിൽ കിടാവിന് പാൽ പ്രത്യേകം കറന്നുകൊടുത്ത് വളർത്തുകയാണെങ്കിൽ ആദ്യ ഒരു മാസം കിടാവിന്റെ തൂക്കത്തിന്റെ 1/10 എന്ന അളവിൽ പാൽ ദിവസവും നൽകണം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത് . അതായത്, ഏകദേശം 40 കിലോഗ്രാം തൂക്കമുള്ള ഒരു കിടാവിന് 4 കിലോഗ്രാം പാൽ ദിവസവും തവണകളായി നൽകണം. ശരീരതൂക്കത്തിന്റെ 1/15 എന്ന അളവിൽ പാൽ കിടാവിന് രണ്ട് മാസം പ്രായമെത്തുമ്പോഴും 1/20 എന്ന അളവിൽ പാൽ മൂന്നാം മാസം പ്രായമെത്തുമ്പോഴും നൽകണം. ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ട് തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കളെക്കാൾ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാൽ മൂന്ന് തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കൾ. കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്ക് നൽകേണ്ടത്.

മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽ നിന്ന് പാൽ നുണയുന്ന അതെ മാതൃകയിൽ ചെറുതായി ചവച്ച് വലിച്ച് കുടിക്കാവുന്ന (Sucking ) രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്. അതോടൊപ്പം കഴുത്ത് പൊക്കി പിടിച്ച് ഒരല്പം ചരിച്ച് വലിച്ച് കുടിക്കാവുന്ന പാകത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ് ബക്കറ്റുകൾ തൊഴുത്തിൽ ക്രമീകരിക്കേണ്ടത് . എങ്കിൽ മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട് എത്തിച്ചേരുകയുള്ളൂ. അതല്ലെങ്കിൽ പൂർണമായും വികസിക്കാത്ത റുമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി ഒഴുകിയെത്തുകയും കെട്ടികിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഇക്കാരണം കൊണ്ട് തന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് (Pale feeding) ഒഴിവാക്കുന്നതാണ് ഉത്തമം ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ കഴുകി വൃത്തിയാക്കാൻ മറക്കരുത്.

പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവ് കൂട്ടി നൽകണം. നാരിന്റെ അളവ് കുറഞ്ഞതും മാംസൃത്തിന്റെ അളവുയർന്നതുമായ സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും, ചെറുതായി അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകണം. കോംഗോ സിഗ്നൽ, ഗിനി പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കൾക്ക് ഏറ്റവും അനിയോജ്യം .നാലാം ആഴ്ച മുതൽ 50 - 100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതൽ നൂറ്റിയൻപത് ഗ്രാം വരെ വർധിപ്പിച്ച് ആറാം മാസത്തോട് കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറ് മാസമെത്തുമ്പോൾ 5 - 6 കിലോഗ്രാം വരെ നൽകാം. കറവപശുക്കളുടെ തീറ്റ കിടാക്കൾക്ക് നൽകരുത്.

കിടാവിന് വേണം ധാതുജീവകങ്ങൾ

മുതിർന്ന പശുക്കളെ പോലെ തീറ്റപുല്ലും മറ്റ് പരുഷാഹാരങ്ങളും പൂർണമായി തിന്ന് തുടങ്ങിയിട്ടില്ലാത്തതിനാൽ ധാതുലവണങ്ങൾ, വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ ജീവകങ്ങൾ എന്നിവയുടെ അപര്യാപ്തയ്ക്ക് കിടാക്കളിൽ ഉയർന്ന സാധ്യതയുണ്ട്. ധാതുജീവകങ്ങളുടെ അപര്യാപ്ത പലരീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും ശരീരതളർച്ചക്കും വളർച്ചാ മുരടിപ്പിനും കിടാക്കളിൽ കാരണമാവാറുണ്ട്. ഇതൊഴിവാക്കാൻ പ്രസവിച്ച് ഒരാഴ്ച പ്രായമായത് മുതൽ വിറ്റാമിൻ എ, ഡി, ഇ , ബയോട്ടിൻ തുടങ്ങിയ ജീവകങ്ങളും സെലീനീയം, സിങ്ക്, കോപ്പർ, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകണം. അമിനോവെറ്റ്, ഇന്റാവിറ്റ എൻ.എച്ച്, ലാവിറ്റോൺ എച്ച്. , വിമറാൽ, ഫിൽ -ഒ -വിറ്റ്, സിങ്കോവിറ്റ് , ന്യൂട്രിസെൽ, ഷാർക്കോഫെറോൾ വെറ്റ് തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ ഇത്തരം മിശ്രിതങ്ങൾ വിപണിയിലുണ്ട്. ഇതല്ലങ്കിൽ മീനെണ്ണയും ( ഒരു ഔൺസ് വീതം ഇടവിട്ട ദിവസങ്ങളിൽ) കിടാക്കൾക്ക് നൽകാവുന്ന മികച്ച ഒരു പോഷക മിശ്രിതമാണ്.

കിടാക്കൾക്ക് വിരമരുന്ന് നൽകേണ്ടതെപ്പോൾ

പത്ത് ദിവസം പ്രായമെത്തുമ്പോൾ ടോക്സോകാര എന്നയിനം ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് കിടാക്കൾക്ക് നൽകണം. ഈ വിരകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പെറാന്റൽ പാമോയേറ്റ് , പെപ്പറസീൻ, ഫെബാന്റൽ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് (ഉദാഹരണം- ടീവേം, പെപ്പറസീൻ ഹെക്സാ ഹൈഡ്രേറ്റ്, നിമോസിഡ് ) കിടാക്കൾക്ക് പത്താം ദിവസം നൽകേണ്ടത്. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിരമരുന്ന് നൽകണം. ഗർഭിണിപശുക്കൾക്ക് അവയുടെ ഗർഭത്തിന്റെ എട്ടാം മാസത്തിൽ ഫെൻബൻഡസോൾ, ആൽബൻഡസോൾ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന മരുന്നുകൾ നൽകിയും പ്രസവം കഴിഞ്ഞ് അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകൾ നൽകിയും ടോക്സോകാര എന്ന ഉരുളൻ വിരകൾ അമ്മപശുവിൽ നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. കിടാക്കളിലെ വളർച്ചയും വയറുന്തലും രോമ കൊഴിച്ചിലും മണ്ണു തീറ്റയും വയറിളക്കവും പല്ലരയ്ക്കലും വിരബാധയുടെ ലക്ഷണമാവാം. വിരബാധ തടയുന്നതിനായി മൂന്ന് മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം.

കിടാക്കളെ ബാധിയ്ക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് രക്താതിസാരം അഥവാ കോക്സീഡിയ രോഗം. പ്രോട്ടോസോവ വിഭാഗത്തിൽ പെട്ട കോക്സീഡിയ എന്ന അണുക്കളാണ് രോഗകാരണം. രോഗാണു മലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് കിടാക്കൾക്ക് അണുബാധയേൽക്കുന്നത്. രക്തം കലർന്ന വയറിളക്കം, കുടലിലെ സ്തരങ്ങൾ ഇളകി ചാണകത്തിനൊപ്പം പുറത്തുവരൽ, കിടാക്കൾക്ക് ശരീരതളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ബബീസിയ രോഗം, അനാപ്ലാസ്മ രോഗം തുടങ്ങിയ രക്തപരാദരോഗങ്ങൾ ഇന്ന് പശുക്കിടാക്കളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. രക്തക്കുറവ്/ അനീമിയ, ശരീര തളർച്ച, ഉന്മേഷമില്ലായ്മ, ശരീരം തളർന്ന് കുഴഞ്ഞ് വീഴൽ എന്നിവയെല്ലാമാണ് ഇത്തരം രക്താണു രോഗങ്ങളുടെ ലക്ഷണങ്ങൾ. കിടാക്കളിൽ ഈ രോഗലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അത് അവഗണിക്കാതെ ഉടൻ വിദഗ്ധ ചികിത്സ തേടാൻ കർഷകർ ശ്രദ്ധ പുലർത്തണം.

മികച്ച കിടാക്കൾ ഭാവിയിലെ സമ്പത്ത്

ഫാമിൽ ഉണ്ടാവുന്ന പശുകിടാക്കളിൽ നിന്നും ഏറ്റവും മികച്ചവയെ തിരഞ്ഞെടുത്ത് ശാസ്ത്രീയ പരിപാലനം നൽകി വളർത്തിയാൽ രണ്ടര വർഷത്തിനുള്ളിൽ അവയെ തിരിമുറിയാതെ നറുംപാൽ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം. വലിയ വില നൽകി പുതിയ പശുക്കളെ വാങ്ങി ഫാമിലെത്തിക്കുന്നതിനേക്കാൾ എപ്പോഴും ആദായകരം ഫാമിൽ ജനിച്ചുണ്ടാവുന്ന കിടാക്കളിൽ നിന്നും മികച്ചവയെ കണ്ടെത്തി നല്ല പരിചരണം നൽകി പശുക്കളാക്കി മാറ്റുന്നതായിരിക്കും. മൂന്നാം മാസം പ്രായമെത്തുമ്പോൾ നല്ല കിടാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വളർത്തണം.

കിടാവിന്റെ വളർച്ചയുടെയും ശരീരതൂക്കത്തിന്റെയും അമ്മപ്പശുവിന്റെ പാലുൽപാദനശേഷിയുടെയും അടിസ്ഥാനത്തിലാണ് നല്ല കിടാക്കളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നല്ല വളർച്ചാ ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്ന് മാസത്തിനുള്ളിൽ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാവും. ആറു മാസം പ്രായമെത്തുമ്പോൾ വീണ്ടും ഇരട്ടിക്കും. ഈ ഘടകങ്ങൾ പരിഗണിച്ച് കിടാക്കളെ തിരഞ്ഞെടുത്ത് സമീകൃതാഹാരം നൽകി വളർത്തിയാൽ 14-16 മാസത്തിനുള്ളിൽ കിടാരികൾ പ്രായപൂർത്തിയും പ്രത്യുൽപ്പാദനശേഷിയും കൈവരിയ്ക്കും. നല്ല മദിക്കോളിൽ കൃത്രിമ ബീജാധാനം നടത്തിയാൽ രണ്ടര വയസ് പ്രായമെത്തുമ്പോൾ ആദ്യ പ്രസവം നടക്കും. മാത്രമല്ല മികച്ച കിടാരികൾക്ക് വിപണിയിൽ നല്ല മൂല്യവും അവയെ വളർത്താനായി നല്ല വില നൽകി വാങ്ങാൻ ആവശ്യക്കാരുമുണ്ട്. അതുകൊണ്ട് ഫാമിലെ ഇത്തരം കിടാരി യൂണിറ്റുകൾ കർഷകന് ആദായം നേടി നൽകും.

വരുമാനം കൊണ്ടുവരും കാളക്കിടാക്കൾ

ഒരു ക്ഷീരസംരംഭത്തിൽ ഒരു വർഷം ജനിക്കുന്ന കിടാക്കളിൽ പകുതിയും സാധാരണ ഗതിയിൽ കാളക്കിടാങ്ങളായിരിക്കും. ഫാമിലുണ്ടാവുന്ന കാളകുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകാതെ അവഗണിക്കുന്നതാണ് പലരുടെയും രീതി. മറ്റു ചില കർഷകരാവട്ടെ ചെറിയ പ്രായത്തിൽ തന്നെ കാളക്കുട്ടികളെ വിറ്റൊഴിവാക്കും. എന്നാൽ നമ്മൾ അവഗണിക്കുന്ന ഈ കാളക്കിടാങ്ങൾ ആദായസ്രോതസ്സാണെന്ന് ക്ഷീരസംരംഭകർ തിരിച്ചറിയണം. സമീകൃതാഹാരവും വിരമരുന്നുകളും നൽകി വളർത്തിയാൽ രണ്ടര വയസ്സ് പ്രായമെത്തുമ്പോൾ സങ്കരയിനത്തിൽ പെട്ട കാളകുട്ടികൾ ശരാശരി 250- 300 കിലോ ശരീരതൂക്കം കൈവരിയ്ക്കും. ഇവയെ മാംസവിപണിയിലെത്തിച്ച് സംരംഭകന് അധിക വരുമാനം നേടാം. കാളക്കിടാങ്ങളുടെ തീറ്റയിൽ യൂറിയ സംപുഷ്ടീകരിച്ച വൈക്കോൽ, മറ്റ് പാരമ്പര്യേതരതീറ്റകൾ അടക്കമുള്ള ചിലവ് കുറഞ്ഞ രീതിയിലുള്ള തീറ്റ വസ്തുക്കൾ കൂടുതലായി ഉൾപ്പെടുത്തി ചിലവ് കുറയ്ക്കാം. സംസ്ഥാനത്തിന്റെ വർധിച്ച മാംസാവശ്യകതയും കുറഞ്ഞ മാംസ ലഭ്യതയുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഫാമിനോട് അനുബന്ധമായി നടത്തുന്ന ഇത്തരം കാളക്കുട്ടി പരിപാലന യൂണിറ്റുകൾക്ക് വലിയ വിപണിയും വരുമാന സാധ്യതകളും ഉണ്ട്.

Content Highlights:Care and management of new born calf

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>