രോഗം ബാധിച്ച കൊക്കോകായ്കൾ അഴുകിയ നിലയിൽ
പണിക്കൻകുടി: തുടർച്ചയായി മഴ പെയ്തതോടെ ഹൈറേഞ്ചിലെ കൊക്കോ കൃഷിയിടങ്ങളിൽ അഴുകൽ രോഗബാധ പടരുകയാണ്.കായ്കൾ വിളവെടുപ്പിന് പാകമാകും മുമ്പേ പനിച്ചുപോകുന്നതിനാൽ വൻതോതിൽ വിള അഴുകി നശിക്കുന്നു.
മലയോര മേഖലയിലെ കർഷകരുടെ ദൈനംദിന വരുമാന മാർഗമായിരുന്ന കൊക്കോയ്ക്ക് രോഗം ബാധിച്ചതോടെ ഉത്പാദനം നാമമാത്രമായി കുറഞ്ഞു. അമ്പതുരൂപയിൽ താഴെയാണ് കൊക്കോ പരിപ്പിന്റെ ഇപ്പോഴത്തെ വില.
ഉണങ്ങിയ കൊക്കോ പരിപ്പിന് കിലോഗ്രാമിന് നൂറ്റി അറുപതു രൂപയോളം വിലയുണ്ട്. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ സാധാരണ കർഷകർക്ക് കൊക്കോ പരിപ്പ് ഉണക്കി വിൽക്കാൻ കഴിയുന്നില്ല. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പേ ചെടികളിൽ ബോർഡോ മിശ്രിതം തളിച്ച തോട്ടങ്ങളിലും അഴുകൽ രോഗം കാണുന്നുണ്ട്.
ഓണക്കാലത്ത് മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകർ വിളനാശത്തെ തുടർന്ന് ദുരിതത്തിലായി.