തിരുവനന്തപുരം: ആന്ധ്രയിൽ നിന്നെത്തുന്ന അരിക്കായി കാത്തിരിക്കുന്ന മലയാളിയെ കരയിൽ നിന്നു നെൽക്കൃഷിയിലൂടെ അരിയിൽ സ്വയംപര്യാപ്തനാക്കാം എന്ന് തെളിയിക്കുകയാണ് തുളസീദാസ്. പാറശ്ശാലയ്ക്കു സമീപം പൊൻവിള സുശീൽധറിൽ റിട്ട. പ്രഥമാധ്യാപകനായ തുളസീദാസാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കർ തെങ്ങിൻ തോപ്പിൽ ഇടവിളയായി ചെയ്ത കരനെൽക്കൃഷിയിൽ നിന്നു നൂറുമേനി കൊയ്ത് മലയാളിക്ക് മാതൃകയാകുന്നത്.
ചെറുപ്പം മുതൽ കൃഷിയിൽ തൽപ്പരനായിരുന്ന തുളസീദാസ് അധ്യാപക വൃത്തിയിൽനിന്നു വിരമിച്ചശേഷം പൂർണമായും കൃഷിയിൽ വ്യാപൃതനായി. 2000-ൽ പൊൻവിള യു.പി.എസിൽ നിന്നു വിരമിച്ചശേഷം വാഴ, പച്ചക്കറി, തെങ്ങ് എന്നീ കൃഷികളിൽ വ്യാപൃതനായി. കൃഷി സംബന്ധമായ ആവശ്യത്തിന് പാറശ്ശാല കൃഷി ഓഫീസിൽ എത്തിയപ്പോഴാണ് കരനെൽക്കൃഷി ചെയ്യാമോയെന്ന് കൃഷി ഓഫീസർ തുളസീദാസിനോട് ചോദിച്ചത്. ഒരേക്കറിൽ കൃഷി ചെയ്യുന്നതിന് 30 കിലോ വിത്ത് സൗജന്യമായി കൃഷിഭവനിൽ നിന്നു നൽകി.
തെങ്ങുകൃഷി ചെയ്യാൻ സജ്ജീകരിച്ച ഭൂമി നെൽക്കൃഷിക്കൊരുക്കുകയെന്ന പ്രതിസന്ധിയായിരുന്നു ആദ്യം. ഭൂമി പൂർണമായും കിളച്ച് കള നീക്കി മണ്ണൊരുക്കിയശേഷം നെൽവിത്തുകൾ ഒരു ദിവസം വെള്ളത്തിലും അടുത്തദിവസം ചാണകപ്പാലിലും മുക്കിവെച്ചു. വിത്തിൽ മുളപൊട്ടിയതോടെ ഭൂമിയിൽ വിതറി. ഈ വർഷം നല്ലമഴ ലഭിച്ചതോടെ ജലസേചനം വേണ്ടിവന്നില്ല.
45-ാം ദിവസം ആദ്യ വളപ്രയോഗം നടത്തി. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയായിരുന്നു വളമായി നൽകിയത്. 65-ാം നാളിൽ വീണ്ടും വളമിട്ടു. മൂന്നുമാസം കഴിഞ്ഞപ്പോൾ തെങ്ങിൻതോട്ടത്തിലെ നെല്ലുകളിൽ ആദ്യ കതിർക്കുലകൾ വന്നു.
നവംബർ മുതൽ മഴ കുറഞ്ഞത് വിളവുകുറയുന്നതിനു കാരണമായെന്ന് തുളസീദാസ് പറഞ്ഞു. മഴ ഇല്ലാതെവന്നതോടെ മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തി. ജനുവരി അവസാനവാരം കൃഷി ഓഫീസറുടെ സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടത്തിയത്. ഒരു ഏക്കറിൽ നിന്നു അറുന്നൂറു കിലോയിൽ കൂടുതൽ നെല്ല് കൃഷി ചെയ്തെടുക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഈ കർഷകൻ.
കൃഷിഭവനിൽ നിന്നു നാലായിരം രൂപയോളം സഹായം ലഭിച്ചു. റിട്ട. അധ്യാപികയായ ഭാര്യ സുശീലയുടെയും മക്കളായ ഡോ. മഞ്ജുളാ തുളസിയും പ്രവേഷ്ധർ, പ്രവീൺധർ എന്നിവരുടെ സഹായവും പിന്തുണയുമുണ്ടായി. ആദ്യ പരീക്ഷണം വിജയമായതോടെ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ കരനെൽക്കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് തുളസീദാസ്.
കൃഷിവകുപ്പിന്റെ പിന്തുണ
വയലുകൾ ഇല്ലാതായതോടെ പുരയിടങ്ങൾ സ്വന്തമായി ഉള്ളവർക്ക് വളരെ പ്രയാസങ്ങളില്ലാതെ ലാഭകരമായി കരനെൽക്കൃഷി ചെയ്യാവുന്നതാണ്. മുന്നോട്ടുവരുന്ന കർഷകർക്ക് എല്ലാ പിന്തുണയുമായി കൃഷിവകുപ്പ് ഒപ്പമുണ്ടാകും.
പ്രോത്സാഹനവുമായി കൃഷിവകുപ്പ്
സംസ്ഥാനം അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ കരനെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് കൃഷിവകുപ്പ് പ്രാധാന്യം നൽകുന്നത്. വിത്ത് പൂർണമായും സൗജന്യമായി കൃഷിവകുപ്പ് നൽകും. ഒരേക്കറിന് നാലായിരം രൂപ സബ്സിഡിയും കൃഷി വകുപ്പ് നൽകുന്നു. മഴയെ ആശ്രയിച്ചാണ് പ്രധാനമായും കരനെൽക്കൃഷി ചെയ്യുന്നത് എന്നതിനാൽ ജൂൺ മാസത്തിൽ കൃഷി ഇറക്കി നാലുമാസം കൊണ്ട് വിളവെടുക്കാം. എന്നാൽ ജലസേചന സൗകര്യമുള്ളവർക്ക് ഏത് കാലാവസ്ഥയിലും കരനെൽക്കൃഷി ചെയ്യാം. ഇതിന് എല്ലാ കൃഷി ഓഫീസുകളിലും പ്രത്യേകവിഭാഗംതന്നെ കൃഷിവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
Content highlights: Paddy cultivation, Agriculture, Coconut
ചെറുപ്പം മുതൽ കൃഷിയിൽ തൽപ്പരനായിരുന്ന തുളസീദാസ് അധ്യാപക വൃത്തിയിൽനിന്നു വിരമിച്ചശേഷം പൂർണമായും കൃഷിയിൽ വ്യാപൃതനായി. 2000-ൽ പൊൻവിള യു.പി.എസിൽ നിന്നു വിരമിച്ചശേഷം വാഴ, പച്ചക്കറി, തെങ്ങ് എന്നീ കൃഷികളിൽ വ്യാപൃതനായി. കൃഷി സംബന്ധമായ ആവശ്യത്തിന് പാറശ്ശാല കൃഷി ഓഫീസിൽ എത്തിയപ്പോഴാണ് കരനെൽക്കൃഷി ചെയ്യാമോയെന്ന് കൃഷി ഓഫീസർ തുളസീദാസിനോട് ചോദിച്ചത്. ഒരേക്കറിൽ കൃഷി ചെയ്യുന്നതിന് 30 കിലോ വിത്ത് സൗജന്യമായി കൃഷിഭവനിൽ നിന്നു നൽകി.
തെങ്ങുകൃഷി ചെയ്യാൻ സജ്ജീകരിച്ച ഭൂമി നെൽക്കൃഷിക്കൊരുക്കുകയെന്ന പ്രതിസന്ധിയായിരുന്നു ആദ്യം. ഭൂമി പൂർണമായും കിളച്ച് കള നീക്കി മണ്ണൊരുക്കിയശേഷം നെൽവിത്തുകൾ ഒരു ദിവസം വെള്ളത്തിലും അടുത്തദിവസം ചാണകപ്പാലിലും മുക്കിവെച്ചു. വിത്തിൽ മുളപൊട്ടിയതോടെ ഭൂമിയിൽ വിതറി. ഈ വർഷം നല്ലമഴ ലഭിച്ചതോടെ ജലസേചനം വേണ്ടിവന്നില്ല.
45-ാം ദിവസം ആദ്യ വളപ്രയോഗം നടത്തി. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയായിരുന്നു വളമായി നൽകിയത്. 65-ാം നാളിൽ വീണ്ടും വളമിട്ടു. മൂന്നുമാസം കഴിഞ്ഞപ്പോൾ തെങ്ങിൻതോട്ടത്തിലെ നെല്ലുകളിൽ ആദ്യ കതിർക്കുലകൾ വന്നു.
നവംബർ മുതൽ മഴ കുറഞ്ഞത് വിളവുകുറയുന്നതിനു കാരണമായെന്ന് തുളസീദാസ് പറഞ്ഞു. മഴ ഇല്ലാതെവന്നതോടെ മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തി. ജനുവരി അവസാനവാരം കൃഷി ഓഫീസറുടെ സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടത്തിയത്. ഒരു ഏക്കറിൽ നിന്നു അറുന്നൂറു കിലോയിൽ കൂടുതൽ നെല്ല് കൃഷി ചെയ്തെടുക്കുവാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഈ കർഷകൻ.
കൃഷിഭവനിൽ നിന്നു നാലായിരം രൂപയോളം സഹായം ലഭിച്ചു. റിട്ട. അധ്യാപികയായ ഭാര്യ സുശീലയുടെയും മക്കളായ ഡോ. മഞ്ജുളാ തുളസിയും പ്രവേഷ്ധർ, പ്രവീൺധർ എന്നിവരുടെ സഹായവും പിന്തുണയുമുണ്ടായി. ആദ്യ പരീക്ഷണം വിജയമായതോടെ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ കരനെൽക്കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് തുളസീദാസ്.
കൃഷിവകുപ്പിന്റെ പിന്തുണ
വയലുകൾ ഇല്ലാതായതോടെ പുരയിടങ്ങൾ സ്വന്തമായി ഉള്ളവർക്ക് വളരെ പ്രയാസങ്ങളില്ലാതെ ലാഭകരമായി കരനെൽക്കൃഷി ചെയ്യാവുന്നതാണ്. മുന്നോട്ടുവരുന്ന കർഷകർക്ക് എല്ലാ പിന്തുണയുമായി കൃഷിവകുപ്പ് ഒപ്പമുണ്ടാകും.
പ്രോത്സാഹനവുമായി കൃഷിവകുപ്പ്
സംസ്ഥാനം അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ കരനെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് കൃഷിവകുപ്പ് പ്രാധാന്യം നൽകുന്നത്. വിത്ത് പൂർണമായും സൗജന്യമായി കൃഷിവകുപ്പ് നൽകും. ഒരേക്കറിന് നാലായിരം രൂപ സബ്സിഡിയും കൃഷി വകുപ്പ് നൽകുന്നു. മഴയെ ആശ്രയിച്ചാണ് പ്രധാനമായും കരനെൽക്കൃഷി ചെയ്യുന്നത് എന്നതിനാൽ ജൂൺ മാസത്തിൽ കൃഷി ഇറക്കി നാലുമാസം കൊണ്ട് വിളവെടുക്കാം. എന്നാൽ ജലസേചന സൗകര്യമുള്ളവർക്ക് ഏത് കാലാവസ്ഥയിലും കരനെൽക്കൃഷി ചെയ്യാം. ഇതിന് എല്ലാ കൃഷി ഓഫീസുകളിലും പ്രത്യേകവിഭാഗംതന്നെ കൃഷിവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
Content highlights: Paddy cultivation, Agriculture, Coconut