Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഇമ്മിണി ബല്യ ചക്കപ്പഴംഇമ്മിണി ബല്യ ചക്കപ്പഴം

$
0
0
തൃശൂർ നഗരത്തിലും ജില്ലയിലെ മറ്റുഭാഗങ്ങളിലും റോഡരികിൽ വില്പനയ്ക്കുവെച്ച ചക്കക്കൂമ്പാരങ്ങൾ സ്ഥിരം കാഴ്ചയാണ്. ചെറിയ തുകയ്ക്ക് കരാറെടുത്ത് വീടുകളിൽനിന്ന് ചക്കകൾ വാങ്ങി വില്ക്കുന്നവരാണ് ഭൂരിഭാഗവും. വീടുവെയ്ക്കുന്നതിനും മറ്റുമായി പറമ്പുകളിലെ പ്ലാവുകൾ വെട്ടിമാറ്റിയതോടെ നാട്ടിൻപുറങ്ങളിലും പ്ലാവ് വർഷംതോറും കുറഞ്ഞുവരികയാണെന്ന് കച്ചവടക്കാർ പറയുന്നു. വിദേശത്തുനിന്ന് സംസ്കരിച്ച് പാക്കറ്റിലാക്കിവരുന്ന ചക്കയ്ക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. ശരീരത്തിനാവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളുംകൊണ്ട് സമ്പന്നമായ ഒരു നാടൻ ഫലമാണ് ചക്ക. ചുളയും കുരുവും ചവിണിയും തുടങ്ങിയ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടം. പല വീടുകളിലും പറമ്പുകളിൽ ചീഞ്ഞളിയുകയാണ് ചക്കകൾ. ചക്കയെ മറന്ന മലയാളി കീടനാശിനികൾ തളിച്ച പഴവർഗ്ഗങ്ങൾക്കൊപ്പം പിന്നാലെ പോവുകയാണ്. വിട്ടൊഴിയാതെ രോഗങ്ങൾ പിന്തുടരുമ്പോഴാണ് തൊടിയിലെ നാട്ടുഫലങ്ങളിലേക്ക് കണ്ണോടിക്കുന്നത്. ഫാസ്റ്റ്ഫുഡിന്റെ പിറകെ പാഞ്ഞ് അമിത കൊളസ്ട്രോളും പ്രമേഹവും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങൾ സ്വന്തമാക്കുകയാണ്. മഴക്കാലത്തിനുമുമ്പ് ചക്ക കയറ്റിയയയ്ക്കാൻ മൊത്തവ്യാപാരികളുടെ പ്രതിനിധികൾ പിക്കപ്പുലോറികളും മിനിലോറികളുമായി നാട്ടിൻപ്രദേശങ്ങളിൽ ചക്കതേടി കറങ്ങാൻ തുടങ്ങി. പ്ലാവിലെ മൂത്തതും മൂക്കാത്തതും അടക്കം എല്ലാ ചക്കയും ഏജന്റുമാർ തിരക്കിട്ട് വിലപേശി വാങ്ങുകയാണ്. ഇടിച്ചക്കകൾക്കും ഇതരസംസ്ഥാന വിപണികളിൽ വൻ ഡിമാൻഡാണ്.

ചക്ക കഴിക്കൂ, ആരോഗ്യം നേടൂ

ചക്കയിൽ ആന്റി ഓക്സിഡന്റുകളായ ജീവകം എയും സിയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. കൂടാതെ ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പഴുക്കാത്ത പാകമായ ചക്ക കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് പലതരത്തിൽ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചക്കയിലെ നാരുകൾ ഭക്ഷണത്തിലെ ഷുഗറിന്റെ ആഗിരണത്തെ നിയന്ത്രിക്കുന്നതിനു പുറമെ പ്രമേഹരോഗികളിൽ സാധാരണയായി കാണുന്ന മലബന്ധത്തിനും പരിഹാരമാണ്. ചക്കവിഭവങ്ങൾ കഴിക്കുന്നവരിൽ വയർ നിറഞ്ഞതുപോലുള്ള സംതൃപ്തി രണ്ടുമണിക്കൂറിലേറെ നീണ്ടുനില്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പ്രമേഹരോഗികളിലെ അമിത വിശപ്പിനും പരിഹാരമാവും.

പഴുത്തചക്ക വേണോ, മുറിച്ചു തരും

ശക്തൻമാർക്കറ്റിൽ പഴുത്തചക്ക മുറിച്ചു വില്ക്കുന്നുണ്ട്. കിലോഗ്രാമിന് 20 രൂപ തന്നെയാണ് മുറിച്ചുനല്കുന്നതിന് കച്ചവടക്കാർ ഈടാക്കുന്നത്. ആവശ്യക്കാരേറെ എത്തുന്നുണ്ട്. വിഷുവിനുശേഷം വില്പന കുറഞ്ഞതായി കച്ചവടക്കാരനായ സിൽജൻ പറഞ്ഞു. മഴ വന്നാൽ ഇനിയും വില ഇടിയും.

കഴിക്കാം, ചക്ക ഐസ്ക്രീം

തൃശ്ശൂർ പൂരത്തിന്റെ സമയത്ത് തേക്കിൻകാട്ടിൽ തമ്പടിച്ച ഐസ്ക്രീം വില്പനക്കാർക്കരികിലേക്ക് ചക്കയുടെ പുതുരുചി തേടി ഒഴുകിയെത്തിയവർക്ക് കണക്കില്ല. വാനില, സ്ട്രോബറി ഫ്ളേവറുകളേക്കാൾ കൂടുതൽ വിറ്റുപോയത് ചക്കഐസ്ക്രീമായിരുന്നുവെന്ന് വില്പനക്കാരനായ സന്ദീപ് പറഞ്ഞു. മറ്റ് ഐസ്ക്രീമുകളെ അപേക്ഷിച്ച് കട്ടിയുണ്ട് ഈ ഐസ്ക്രീമിന്. ഓറഞ്ച് നിറമാണതിന്. തൃശ്ശൂർ പൂരത്തിന് മുമ്പും ചക്കഐസ്ക്രീം വില്പനയ്ക്കുണ്ടായിരുന്നുവെന്ന് മറ്റൊരു വില്പനക്കാരൻ പറഞ്ഞു. തൃശ്ശൂർ പൂരമാണ് ഐസ്ക്രീമിനെ ഹിറ്റാക്കിയതെന്നു മാത്രം. ഐസ്ക്രീമിന് പുറമെ ചക്കവരട്ടിയും ചിപ്സും ചക്കപ്പപ്പടവും അച്ചാറും പുഡ്ഡിങ്ങും ചപ്പാത്തിയുമെല്ലാം വിപണിയിൽ സുലഭമാണ്.

മാളയിൽ സംസ്കരണ ഫാക്ടറി

സംസ്ഥാനത്തെ പ്രഥമ ചക്കസംസ്കരണ ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത് മാളയ്ക്കടുത്ത് പൊയ്യ പൂപ്പത്തിയിലാണ്. പൊതുമേഖലാസ്ഥാപനമായ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് (കെയ്കോ) ഫാക്ടറി സ്ഥാപിച്ചത്. ചക്കയിൽനിന്ന് ഹൽവ, ബിസ്ക്കറ്റ്, ജാം തുടങ്ങി പത്ത് ഉത്പന്നങ്ങൾ നിർമ്മിക്കും. ഫാക്ടറിയിൽനിന്ന് ചക്കയ്ക്കു പുറമെ കൈതച്ചക്ക, മാങ്ങ, മറ്റ് പഴവർഗ്ഗങ്ങൾ എന്നിവയിൽനിന്നുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിക്കും. സംസ്കരിക്കുന്നതിനാവശ്യമായ ചക്കയെത്തിക്കുന്ന ഉത്പാദകർക്ക് മാന്യമായ വില ലഭിക്കുകയും ചെയ്യും. കഴിഞ്ഞ മാർച്ചിലാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്.

കുടിക്കാം ചക്ക ജ്യൂസ്

ചക്ക ജ്യൂസുണ്ടാക്കി കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദ വിദഗ്ദ്ധർ പറയുന്നു. പ്രമേഹരോഗികൾക്കും സാധാരണക്കാർക്കും ഒരുപോലെ കുടിക്കാം. മൂപ്പെത്തിയ ചെറിയ മധുരമുള്ള ഒരു ചക്ക ചുളയും രണ്ട് നെല്ലിക്കയും ആവശ്യത്തിന് വെള്ളവും ചേർത്ത് അടിച്ചെടുക്കണം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേർക്കാം. പ്രമേഹരോഗികൾ പഞ്ചസാര ചേർക്കരുത്. ശുദ്ധമായ തേൻ ഉപയോഗിക്കാം. ജ്യൂസിന് ചെറിയതോതിൽ പുളിപ്പ് കിട്ടുന്നതിനാണ് നെല്ലിക്ക ചേർക്കുന്നത്. കൂടാതെ ചക്കച്ചുള മാത്രമായും ഇതുപോലെ ജ്യൂസുണ്ടാക്കാം.

Content highlights: Jackfruit,Agriculture





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>