Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചക്ക, സിംഹാസനത്തിലേക്ക്ചക്ക, സിംഹാസനത്തിലേക്ക്

$
0
0
ചക്ക ഇനി പഴയ ചക്കയല്ല. കുപ്പത്തൊട്ടിയിൽ കിടന്ന ചക്ക ഇനി കേരളത്തിന്റെ സിംഹാസനത്തിലിരിക്കും. സമീപകാലം വരെ അയിത്തം കല്പിച്ച് അകറ്റി നിർത്തിയിരുന്ന ഈ ഫലത്തെ പുതിയ പദവിയിലേക്ക് കൈപിടിച്ചുയർത്തുന്നത് സംസ്ഥാനസർക്കാരാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാണ് ഇനി ചക്ക. കേരളത്തിൽ മറ്റൊരു ഫലത്തിനുമില്ലാത്ത താര പരിവേഷം.

സ്വപ്നസദൃശമാണ് ചക്കയുടെ ഇപ്പോഴത്തെ ഉയർച്ച. മൂന്നുവർഷം മുൻപുവരെ കേരളത്തിൽ പാഴ് വസ്തുവായിരുന്നു ചക്കയെന്നോർക്കണം. ഒരു ചക്കയ്ക്ക് ഏറിയാൽ ആറോ ഏഴോ രൂപ മാത്രം വില. ഇന്ന് സ്ഥിതി മാറി. കിലോയ്ക്ക് മുപ്പതു രൂപയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ചക്ക ഇപ്പോൾ വെറും പഴമോ പച്ചക്കറിയോ അല്ല. പലർക്കും അത് ഔഷധമാണ്. ഇതിനുപുറമേ ചക്കയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളും സമീപകാലത്ത് വിപണിക്ക് പ്രിയം.

ചക്കപ്പൊടി, ചക്കപൾപ്പ് എന്നിവ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയതോടെ വൈവിധ്യമാർന്ന ചക്ക ഉത്പന്നങ്ങൾ വ്യാപാരശാലകളുടെ ഷെൽഫുകളിലെത്തി. ആർക്കും വേണ്ടാതെ കിടന്ന ചക്കയ്ക്ക് ഇത്രയും മുന്നേറ്റമുണ്ടായതിൽ സർക്കാരുകൾക്കോ മറ്റു വകുപ്പുകൾക്കോ ഒരു പങ്കുമില്ലെന്നതാണ് മറ്റൊരു വാസ്തവം. പത്തനംതിട്ട, ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നൽകിയ പരിശീലനമാണ് ഇതിനൊരപവാദം.

അയിത്തം മാറിയതെങ്ങിനെ

സ്വതന്ത്ര പത്രപ്രവർത്തകൻ ശ്രീപദ്രെ, മൈക്രോസോഫ്റ്റ് മുൻ ഡയറക്ടർ ജെയിംസ് ജോസഫ്, തിരുവനന്തപുരം ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, ആറന്മുള പൈതൃകപഠന കേന്ദ്രം തുടങ്ങി ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ പ്രവർത്തനമാണ് ചക്കയുടെ അയിത്തം മാറ്റിയെടുക്കുന്നതിലെത്തിച്ചത്.

കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചിട്ട് ചക്കയ്ക്ക് എന്താണ് മെച്ചം?എത്ര ചക്ക ഉത്പാദിപ്പിക്കുന്നുവെന്നതിനുപോലും ഇവിടെ കൃത്യമായ കണക്കില്ല. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കു പ്രകാരം 38.4 കോടി ചക്ക ഉത്പാദിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ഇതൊരു കുട്ടത്താപ്പാണ്. എത്ര ടൺ ഉത്പാദിപ്പിക്കുന്നുവെന്നതിനു കൃത്യമായ കണക്കെടുക്കാൻ വിശദമായ സർവേ നടക്കണം. ഉത്പാദിപ്പിക്കുന്ന ചക്കയുടെ 75 ശതമാനം പാഴാക്കിക്കളയുന്നുവെന്നായിരുന്നു മൂന്നു വർഷം മുമ്പത്തെ റിപ്പോർട്ട്. ഇപ്പോൾ ആസ്ഥിതി മാറി. അൻപത് ശതമാനത്തിൽ ഏറെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതു പോരാ.

ഇനിയെന്തുവേണം



ചക്കയെ സമൂലം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ഇതിന് സർക്കാർ തന്നെ ഇനി മുൻകൈയെടുക്കണം. ചക്ക കേരളത്തിന് വെറും അലങ്കാരമായിട്ട് കാര്യമില്ല. കേരളീയരുടെ അവശ്യവസ്തുവായി മാറണം. ആരോഗ്യത്തിന് ചക്ക എന്നതായിരിക്കണം മുദ്രാവാക്യം. ഇത് വെറുതേ പറയുന്നതല്ല. സിഡ്നി സർവകലാശാലയിൽ ചക്കയുടെ ഗ്ലൈസീമിക് ഇൻഡക്സ് സ്റ്റഡി നടത്തിയതടക്കം ഗവേഷണഫലങ്ങൾ ചക്കയുടെ ഔഷധമൂല്യങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ്. വിഷം അശേഷം സ്പർശിച്ചിട്ടില്ലെന്ന് ഉറപ്പുള്ള ഈ പച്ചക്കറി മലയാളിയുടെ വിഭവങ്ങളുടെ ഭാഗമായാൽത്തന്നെ പല ജീവിതശൈലീ രോഗങ്ങളിൽനിന്നും രക്ഷപ്പെടാം.

കേരളത്തിൽ ചക്കയുടെ ഉപയോഗം വ്യാപകമാകണമെങ്കിൽ ഇത് പാകം ചെയ്യാൻ പരുവത്തിൽ അടുക്കളയിൽ കിട്ടണം. ചക്കയിൽനിന്ന് ചുള അടർത്തി കേടുകൂടാതെ ലഭ്യമാക്കുകയാണ് ഇതിനുള്ള പോംവഴി. ലളിതമായ സംസ്കരണവിദ്യയിലൂടെ ഇത് സാധിക്കും. ജില്ലാ അടിസ്ഥാനത്തിൽ ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പരിശീലനകേന്ദ്രങ്ങളുടെ പ്രസക്തി ഇവിടെയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ചക്കസംസ്കരണം പരിശീലിപ്പിച്ച് സ്വാശ്രയസംഘങ്ങളെ ഇതിന് പ്രാപ്തരാക്കാനാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീവിപണന കേന്ദ്രങ്ങളിലൂടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയും സാധ്യമാകും.

ചക്ക കണ്ടാൽ അയ്യേ.. എന്ന മനോഭാവം മാറിയിട്ടുണ്ട്. വിവിധ നഗരങ്ങളിൽ നടന്ന ചക്ക മഹോത്സവങ്ങൾ ഇതിന് കാരണമായിട്ടുണ്ട്. ഇനി ഉത്സവങ്ങൾക്ക് അപ്പുറത്തേക്ക് പോകണം. ചക്കയുടെ കയറ്റുമതി സാധ്യതയും ചൂഷണം ചെയ്യണം. വിദേശത്ത് എവിടെയൊക്കെയാണ് പറ്റിയ വിപണി എന്നു കണ്ടെത്തണം. അവിടേക്ക് പറ്റിയ ഉത്പന്നങ്ങളും തിരിച്ചറിയണം. സംരംഭകരെക്കൊണ്ട് ഇവ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യാൻ സഹായവും ലഭ്യമാക്കണം.

മാംസാഹാരത്തിന് പകരം ഉപയോഗിക്കാവുന്ന ഇടിച്ചക്ക ശീതീകരിച്ച് ലഭ്യമാക്കുക, ചക്കയുടെ ഉപ്പേരി അടക്കമുള്ള ഉത്പന്നങ്ങൾ നല്ലനിലവാരത്തിൽ ലഭ്യമാക്കുക, ചക്കയിൽനിന്ന് വിവിധ വിഭവങ്ങൾ ഉണ്ടാക്കാൻ പരിശീലനം നൽകുക, സ്കൂളുകളിൽ സീസൺകാലത്ത് ചക്കഭക്ഷണം പ്രചരിപ്പിക്കുക തുടങ്ങി ചക്ക ജനകീയമാക്കാൻ പലതും ചെയ്യേണ്ടതുണ്ട്. ചക്ക ഉത്പന്ന നിർമാണത്തിൽ പ്രൊഫഷണൽ സമീപനം വേണമെന്ന അഭിപ്രായവും ഗൗരവമുള്ളതാണ്. അന്താരാഷ്ട്ര വിപണിയിൽ ചക്കയുടെ വാക്വം ഫ്രൈഡ് ചിപ്സിന്റെ കുത്തക വിയറ്റ്നാമിലുള്ള ഒരു കമ്പനിക്കാണ്.



തായ്ലൻഡ്, ശ്രീലങ്ക, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. മനസ്സുവെച്ചാൽ ഈ സ്ഥാനം ഇന്ത്യയിലെ കൊച്ചുകേരളത്തിന് സ്വന്തമാക്കാവുന്നതേയുള്ളൂ. ഒരു ചക്കയിൽ നിന്ന് വിവിധ ഉത്പന്നങ്ങളിലൂടെ രണ്ടായിരം രൂപ വരെ ഉണ്ടാക്കാം എന്ന് സമർഥിച്ചിട്ടുള്ളവർ നാടൻ വ്യവസായ സംരംഭകരിൽ തന്നെ ഉണ്ട്.

ചക്കയ്ക്ക് വേണ്ടി ഇപ്പോൾ മുന്നിൽ നിൽക്കുന്നത് കൃഷിവകുപ്പ് മാത്രമാണ്. ആരോഗ്യ, വ്യവസായ വകുപ്പുകളും കൂടി കൈകോർത്താൽ മാത്രമേ സമ്പൂർണവളർച്ചയ്ക്ക് സഹായിക്കൂ. ചക്കയുടെ ഔഷധമൂല്യം ആധികാരികമായി കണ്ടെത്താൻ ക്ലിനിക്കൽ പഠനം വേണ്ടതുണ്ട്. ഇത് നടത്തേണ്ടത് ആരോഗ്യവകുപ്പാണ്. ചക്ക അടിസ്ഥാനമാക്കിയുള്ള വ്യവസായസ്ഥാപനങ്ങൾ വരണം. ഇതിന് വ്യവസായവകുപ്പിന്റെ സഹായം കൂടിയേ കഴിയൂ. താരപരിവേഷം കിട്ടിയ ചക്കയ്ക്ക് മൂല്യമുയരണമെങ്കിൽ എല്ലാവരും കൈകോർക്കണമെന്നർഥം.

ശ്രീപദ്രെയുടെ ഒറ്റയാൾ പോരാട്ടം

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അക്ഷരാർഥത്തിൽ രോമാഞ്ചമണിഞ്ഞത് വടക്കൻകേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്. ശ്രീപദ്രെ. അഡിഗെ പത്രികെ എന്ന കന്നഡ മാസികയിലൂടെ പത്തുവർഷം മുൻപ് തുടങ്ങിയതാണ് അദ്ദേഹം ചക്കയ്ക്കുവേണ്ടിയുള്ള നിശ്ശബ്ദപോരാട്ടം. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനായിട്ടായിരുന്നില്ല.

എല്ലാവർക്കും ഭക്ഷിക്കാവുന്ന വിഷമില്ലാത്ത ഒരു വസ്തുവിനെ എല്ലാവരും അകറ്റിനിർത്തുന്നത് കണ്ടപ്പോൾ അതിന്റെ കാരണം അന്വേഷിച്ച് ഇറങ്ങിയതാണ്. രാജ്യത്തിനുപുറത്ത് ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി പലയിടത്തും ചക്കയ്ക്ക് സ്വീകാര്യത ഉള്ളപ്പോൾ ഇവിടെ അത് പാർശ്വവത്കരിക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് ചക്കയുടെ മേന്മയെപ്പറ്റി പഠിക്കാൻ ഇറങ്ങിയത്. കിട്ടിയ വിവരങ്ങൾ തന്റെ കന്നഡ മാസികയിലൂടെ പങ്കുവെച്ചു. പക്ഷേ, ഭാഷയുടെ പരിമിതി ഉണ്ടായിരുന്നു. വിഷയം മാതൃഭൂമി ഏറ്റെടുത്തപ്പോഴാണ് അത് കേരളമാകെ ചർച്ച ചെയ്തതെന്ന് ശ്രീപദ്രെ പറയുന്നു. പിന്നീട് അത് വലിയ മുന്നേറ്റമായി മാറുകയായിരുന്നു. നവമാധ്യമങ്ങളും ഇതിൽ നല്ല പങ്കുവഹിച്ചു.

Content highlights : Agriculture, Jack fruit

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>