Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വളര്‍ത്തുപക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാനാകില്ല; ചില മുന്‍കരുതലുകള്‍ വളര്‍ത്തുപക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാനാകില്ല; ചില മുന്‍കരുതലുകള്‍

$
0
0
വീടിനകത്തിരുന്നാൽ ചൂട്, പുറത്തേക്കിറങ്ങിയാൽ പെരുംചൂട്, പൊരിവെയിലിൽ വീർപ്പുമുട്ടുകയാണ് നാട്. വരും നാളുകളിൽ ചൂടിന്റെ കാഠിന്യം ഇത്തിരിയേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രാവുകൾ, ബഡ്ജറിഗർ, ആഫ്രിക്കൻ ലൗവ് ബേർഡ്സ്, കൊക്കറ്റീലുകൾ, ഫിഞ്ചുകൾ തുടങ്ങി നമ്മുടെ വീടുകളിൽ വളർത്തുന്ന ഒട്ടുമിക്ക അരുമപ്പക്ഷികളുടെയും കുഞ്ഞുശരീരത്തിന് കനത്ത ചൂടിനെ താങ്ങാൻ കഴിയില്ല.

പക്ഷികളുടെ ശരീര താപനില പൊതുവെ ഉയർന്നതാണെങ്കിലും കൂടിയ അന്തരീക്ഷ ഈർപ്പവും താപനിലയും അവയുടെ ശരീരത്തിന്റെ താപനിയന്ത്രണം തകരാറിലാക്കും. വേനൽ അപകടങ്ങളിൽ നിന്നും ഓമനപ്പക്ഷികളെ സംരക്ഷിക്കുന്നതിനായി വേനൽക്കാല പരിചരണമുറകൾ ചിലതറിഞ്ഞിരിക്കേണ്ടതുണ്ട്.

ഗുലാർ ഫ്ളട്ടറിംഗിനെ കുറിച്ചറിയുമോ ?

ശരീരം ഉഷ്ണിക്കുമ്പോൾ നന്നായൊന്ന് വിയർത്ത് ഉൾച്ചൂടിനെ പുറത്തുകളയാൻ സഹായിക്കുന്ന വിയർപ്പുഗ്രന്ഥികൾ പക്ഷികൾക്കില്ല. പിന്നെങ്ങനെയാണ് പക്ഷികൾ ശരീരതാപത്തെ പുറന്തള്ളുന്നത് ? അതിനായി മിക്ക പക്ഷികളും സ്വീകരിക്കുന്ന പ്രധാന വഴിയാണ് ഗുലാർ ഫ്ളട്ടറിംഗ് അഥവാ തൊണ്ടയുടെ മുകൾ ഭാഗത്തെ പേശികൾ പടപടെ തുടിപ്പിച്ച് കൊണ്ട് കൊക്കുകൾ പാതി തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസം.

പക്ഷികളുടെ തൊണ്ടനാളത്തിന് ചുറ്റുമുള്ള പേശികളും ത്വക്കും ഒരു മോട്ടോർ എഞ്ചിൻ പോലെ പ്രവർത്തിച്ച് ഉച്ഛ്വാസവായുവിലൂടെയും ബാഷ്പീകരണത്തിലൂടെയും ശരീരത്തിലെ അധിക ചൂടിനെ പുറത്തുകളയുന്ന പ്രത്യേക രീതിയാണിത്. ഉഷ്ണസമ്മർദ്ദമേറുമ്പോൾ ഗുലാർ ഫ്ളട്ടറിംഗിന്റെയും കൊക്കുകൾ തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസത്തിന്റെയും നിരക്കും വേഗതയും ഏറും.

ക്ഷീണം, ഉന്മേഷക്കുറവ്, പറക്കാനുള്ള മടി, തളർച്ച, ചിറകുകളും തൂവലും വിടർത്തിയിടൽ, വരണ്ട വിളറിയ കണ്ണുകൾ, തീറ്റയോടുള്ള മടി, ധാരാളം വെള്ളം കുടിക്കൽ, തണലുള്ള അരികിൽ മാറിയിരിക്കൽ, കഴുത്തിലെ പേശികളുടെ വിറയൽ, പ്രത്യേക ശബ്ദമുണ്ടാക്കൽ തുടങ്ങിയവയാണ് പക്ഷികളിലെ ഉഷ്ണ സമ്മർദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങൾ. പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിലാണെങ്കിൽ അവയുടെ ചിറകിനടിയിലെ തൂവലുകൾ കുറവുള്ള ഭാഗത്തും കാലുകളിലും കൈവെച്ച് പരിശോധിച്ചാൽ ഉയർന്ന ചൂട് അനുഭവപ്പെടും. വേനൽ സമ്മർദ്ദമേറിയാൽ പക്ഷികളുടെ വളർച്ചയും മുട്ടയിടലും പ്രജനനവുമെല്ലാം അവതാളത്തിലാവും. ഉഷ്ണസമ്മർദ്ദം മൂലം മക്കാവുതത്തകളെ പോലുള്ള വലിയ പക്ഷികളിൽ തൂവൽ കൊഴിച്ചിൽ സാധാരണയാണ്.

അരുമക്കിളികൾക്ക്വേനൽ രക്ഷ



പാരാമിക്സോ വൈറസ് ബാധിച്ച പക്ഷി




പക്ഷികൾ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് വേനലിൽ ഇരട്ടിയാവുന്നതിനാൽ ശുദ്ധജലം യഥേഷ്ടം കൂടുകളിലും ഏവിയറികളിലും ലഭ്യമാക്കണം. കൂടുകളിൽ ഒരുക്കിയിരിക്കുന്ന വെള്ളപ്പാത്രങ്ങളിൽ ഐസ്ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. മൺകലങ്ങളിൽ വെള്ളം നിറച്ച് കൂടുകളിൽ ഒരുക്കുകയുമാകാം.

പാരക്കീറ്റുകളെ പോലുള്ള പക്ഷികളിൽ ഐസ് പൊടിച്ച് ചേർത്ത തണുത്തവെള്ളം കുടിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ളതനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനമാണെങ്കിൽ വെള്ളടാങ്കും ജലവിതരണ പൈപ്പുകളും നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടണം.

തല താഴ്ത്താൻ പാകത്തിന് വാവട്ടവും ആഴവുമുള്ള മൺകുടങ്ങളിൽ തണുത്ത വെള്ളം നിറച്ച് കൂട്ടിൽ ഒരുക്കിയാൽ പക്ഷികൾക്ക് തലയും കൊക്കും മുക്കി നനച്ച് ശരീരം തണുപ്പിക്കാൻ സഹായകരമാവും. കുടിവെള്ളം ചൂട് പിടിയ്ക്കാൻ ഇടയുള്ളതിനാൽ കഴിയുമെങ്കിൽ ഇടയ്ക്കിടയ്ക്ക് കുടിവെള്ളം മാറ്റി നൽകണം.

കൂടുകളുടെ മുകളിൽ തെങ്ങോല മടഞ്ഞോ പനയോല കൊണ്ടോ ഒരു ചെറിയ മേലാപ്പൊരുക്കിയാൽ ഒരു പരിധിവരെ ഏവിയറിക്കുള്ളിലെ ചൂട് കുറയ്ക്കാം. പക്ഷികളെ പാർപ്പിച്ച ഷെഡിന്റെ മേൽക്കൂര, ആസ്ബസ്റ്റോസ്, അലൂമിനിയം ഷീറ്റ് എന്നിവ കൊണ്ടാണെങ്കിൽ മേൽക്കൂരയ്ക്ക് മുകളിൽ വെള്ള പെയിന്റോ വൈറ്റ് സിമന്റോ ഇൻഫ്രാറെഡ് റിഫ്ളക്ടർ പെയിന്റുകളോ അടിച്ചാൽ ചൂടൽപ്പം നിയന്ത്രിക്കാം. മേൽക്കൂര നനച്ചും നൽകാം.

ഏവിയറികൾ ഒരുക്കുമ്പോൾ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കണം. കൂടുകൾ ഒട്ടും തണലേൽക്കാത്ത സ്ഥലങ്ങളിലാണെങ്കിൽ തണലിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. വശങ്ങളിൽ നനച്ച ചണച്ചാക്കുകൾ തറ നിരപ്പിൽ നിന്ന് മൂന്നടി ഉയരത്തിൽ ലംബമായി തൂക്കിയിട്ടാൽ ഉഷ്ണക്കാറ്റിനെ തടയാം. ഒപ്പം ഫാനുകളും ഫോഗറുകളും കൂടി ക്രമീകരിച്ചാൽ ഉളം തണുപ്പിൽ പക്ഷികൾ ഉല്ലാസവതികളാവും.

ഏവിയറിയുടെ വശങ്ങളിലും അഴികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും തൂവൽ അടക്കമുള്ള അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ഏവിയറിക്കും കൂടുകൾക്കും ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കാമെങ്കിലും മരച്ചില്ലകൾ തിങ്ങി കൂട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടാതെ ക്രമീകരിക്കണം.

ധാന്യതീറ്റകൾ കൂടുതലായി ഇഷ്ടപ്പെടുന്ന പക്ഷികളുടെ തീറ്റയിൽ രണ്ടോ മൂന്നോ തരം ധാന്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നതിന് പകരം വ്യത്യസ്തങ്ങളായ കൂടുതൽ എണ്ണം ധാന്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ധാന്യങ്ങളുടെ എണ്ണം കൂടും തോറും പക്ഷികൾക്ക് തീറ്റയോടുള്ള താൽപര്യം കൂടുമെന്ന് മാത്രമല്ല പോഷകലഭ്യതയും ഉയരും.

തത്തകളും ഫിഞ്ചുകളും പ്രാവുകളും അലങ്കാരക്കോഴികളുമെല്ലാം ധാന്യം കൂടുതലായി ഇഷ്ടപ്പെടുന്നവരാണ്. ധാന്യങ്ങൾ അടങ്ങുന്ന മുഖ്യാഹാരം രാവിലെയോ വൈകീട്ടോ ചൂട് കുറഞ്ഞ വേളകളിൽ വേണം നൽകാൻ. അൽഫാൽഫ പോലുള്ള പയർവർഗ്ഗചെടികളും ഇലകളും മുളപ്പിച്ച ധാന്യങ്ങളും തീറ്റയിൽ ഉൾപ്പെടുത്തിയാൽ ഉയർന്ന പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാം.

അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയർന്നതായതിനാൽ സംഭരിച്ച് ദീർഘനാൾ സൂക്ഷിച്ച് വെച്ച തീറ്റകളിൾ കുമിൾ ബാധയ്ക്ക് സാധ്യത കൂടുതലാണ്. ഈ കുമിളുകൾ ഉത്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തു പക്ഷികൾക്ക് മാരകമാണ്.

തീറ്റ വസ്തുക്കൾ ഈർപ്പരഹിതമായി സൂക്ഷിക്കാനും നനവില്ലാത്ത പാത്രങ്ങൾ ഉപയോഗിച്ച് തീറ്റയെടുക്കാനും ശ്രദ്ധിക്കണം. സൂക്ഷിച്ച് വെച്ച തീറ്റകൾ ചുരുങ്ങിയത് 4 മുതൽ 6 മണിക്കൂറെങ്കിലും വെയിലിൽ ഉണക്കി പക്ഷികൾക്ക് നൽകാം. തീറ്റവസ്തുക്കൾ മുൻകൂട്ടി വാങ്ങി രണ്ടാഴ്ചയിലധികം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് വേനലിൽ ഒഴിവാക്കുന്നതാണ് ഉത്തമം.

ധാന്യങ്ങൾക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടുന്ന മിശ്രഭോജികളായ ലോറികൾ, ലോറികിറ്റുകൾ, മക്കാവു തത്തകൾ, ആഫ്രിക്കൻ ചാരതത്തകൾ, കൊക്കറ്റു തുടങ്ങിയ ഇനം പക്ഷികളുടെ തീറ്റയിൽ തണുപ്പിച്ച് അരിഞ്ഞ പഴവും പച്ചക്കറികളും കൂടുതലായി നൽകണം.

ഓറഞ്ച്, പേരയ്ക്ക്, ആപ്പിൾ, മാങ്ങ, പപ്പായ, ഏത്തപ്പഴം, മാതള നാരങ്ങ, തക്കാളി, കാരറ്റ്, ബീൻസ്, അച്ചിങ്ങ, പച്ചമുളക്, ബീറ്റ്റൂട്ട്, വെള്ളരിക്ക, മത്തൻ, എന്നിവയെല്ലാം ഈ പക്ഷികൾക്കിഷ്ടപ്പെടുന്ന പഴങ്ങളും, പച്ചക്കറികളുമാണ്. മൃദുവായ പച്ചപ്പുല്ലും, പനികൂർക്ക, തുളസി, മുരിങ്ങയില, ചീര, ചുവന്ന ചീര, അസോള, മൾബറിയില, പപ്പായയില, മല്ലിയില,കറുക, അൽഫാൽഫ, കീഴാർനെല്ലി തുടങ്ങിയ പച്ചിലകളും ചെറുതായി അരിഞ്ഞ് പകൽ സമയങ്ങളിൽ പക്ഷികൾക്ക്് നൽകാം. ധാരാളം ജലാംശം അടങ്ങിയ പുല്ലും പച്ചിലകളും പക്ഷികളുടെ ശരീരത്തിന് ഒരു കൂളിംഗ് ഇഫക്ട് നൽകും.

പ്രജനനവേളയിലുള്ള പക്ഷികൾക്ക് നിർബന്ധമായും മൃദു തീറ്റ നൽകണം. റൊട്ടിപ്പൊടി, പുഴുങ്ങിയ മുട്ട, സോയാബിൻ പിണ്ണാക്ക,് എള്ളെണ്ണ, ധാതുമിശ്രിതങ്ങൾ എന്നിവയെല്ലാം ചേർത്ത് എന്നിവയെല്ലാം ചേർത്ത് മൃദു തീറ്റ തയ്യാറാക്കാം.

വേനൽക്കാലത്ത് തീറ്റകൾ പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളുമടക്കമുള്ള ജലാംശം ഏറെയുള്ള തീറ്റകൾ 2 മണിക്കൂറിലധികം പക്ഷികൾ കഴിയ്ക്കാതെ കൂട്ടിൽ സൂക്ഷിച്ചാൽ ബാക്ടീരിയൽ അണുക്കൾ പെരുകാൻ സാധ്യത കൂടുതലാണ്. അത്തരം തീറ്റകളിൽ തീറ്റയും തീറ്റ അവശിഷ്ടങ്ങളും കൃത്യസമയങ്ങളിൽ കൂട്ടിൽ നിന്ന് മാറ്റാൻ ശ്രദ്ധിക്കണം.

ശരീരസമ്മർദ്ദം കുറയ്ക്കുന്നതിനായി ധാതുജീവക മിശ്രിതങ്ങൾ പതിവായി തീറ്റയിലോ വെള്ളത്തിലോ ചേർത്ത് നൽകണം. ജീവകം എ, ബി, സി, ഡി, ഇ എന്നിവയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷകങ്ങൾ ദിവസേന നൽകണം. ഒപ്പം കണവനാക്ക്, കക്കപ്പൊടി, മരക്കരി, കരിക്കട്ടപ്പൊടി, ചുടുകട്ടപ്പൊടി, ചുവന്ന മണ്ണ്, ചെങ്കൽപ്പൊടി എന്നിവ കൂട്ടിൽ ലഭ്യമാക്കിയാൽ ധാതു അപര്യാപ്തത പരിഹരിക്കാം. ലിവർ ടോണിക്കുകളും (കരൾ ഉത്തേജന മരുന്നുകൾ), യീസ്റ്റ്. ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കൾ അടങ്ങിയ പ്രോബയോട്ടിക്കുകൾ എന്നിവയും തീറ്റയിൽ നൽകാം

ഫിഞ്ചുകൾ, ആഫ്രിക്കൻ ലൗവ് ബേർഡ്സുകൾ, കാനറികൾ, പ്രാവുകൾ അടങ്ങിയ ചെറുപക്ഷികളിലേറെയും ചിറകുവിരിച്ച് വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആഴം കുറഞ്ഞ് വാവട്ടം കൂടിയ ചെറിയ മൺപാത്രങ്ങളിലോ പ്ലാസ്റ്റിക് ട്രേകളിലോ വെള്ളം നിറച്ച് ഇവർക്ക് ആവോളം നീരാടുന്നതിനായി കൂട്ടിൽ സജ്ജീകരിക്കാം. കാനറികളെ പോലുള്ള ഇത്തിരി കുഞ്ഞൻമാർക്ക് നീന്തിത്തുടിക്കാൻ കൂടിന്റെ വാതിലിനോട് ചേർന്ന് ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ച് സജ്ജീകരിക്കാം. ഏവിയറുകളുടെ തറയിലും പക്ഷികൾക്ക് കുളിച്ചുല്ലസിക്കാൻ വെള്ളം നിറച്ച പാത്രങ്ങളൊരുക്കാം.

തത്തകളടക്കമുള്ള പക്ഷികളുടെ ചിറകിൽ പകൽ കൃത്യമായ ഇടവേളകളിൽ വെള്ളം സ്പ്രേ ചെയ്യുന്നത് അവർക്ക് പകൽ ചൂടിൽ ഏറെ ആശ്വാസകരമാവും. ഇങ്ങനെ ജലം ചെറുകണികകളായി മേനിയിൽ വന്നു വീഴുന്നത് മുങ്ങിക്കുളിയേക്കാൾ പക്ഷികൾക്കിഷ്ടമാണ്. ചെറുമഞ്ഞുതുള്ളികളെപ്പോലെ ജലകണികകൾ തൂവലിൽ ഇറ്റിറ്റു വീഴുന്ന മിസ്റ്റ് കൂളിംഗ് സിസ്റ്റം വലിയ ഏവിയറുകളിൽ ഒരുക്കാം. എങ്കിൽ മക്കാവു തത്തകളും കൊക്കറ്റു തത്തകളും പാരകീറ്റുകളുമെല്ലാം ഡബിൾ ഹാപ്പിയാവും. ഒന്നോ രണ്ടോ മണിക്കൂർ ഇടവേളയിൽ ഒന്നോ രണ്ടോ മിനിറ്റ് വീതം മിസ്റ്റ് പ്രവർത്തിപ്പിക്കാം. സ്പ്രിംഗ്ലറുകളോ, മിസ്റ്റോ, ഫോഗറുകളോ, ഉപയോഗിച്ച് വെള്ളം നനയ്ക്കുമ്പോൾ തീറ്റയും തീറ്റപാത്രങ്ങളും മാറ്റണം.

പച്ചയുടെ നിറച്ചാർത്ത് തീർക്കുന്ന ചെറുമരങ്ങളും മുളകളും അലങ്കാരച്ചെടികളും വള്ളിച്ചെടികളുമൊക്കെ ഏവിയറിക്ക് ചുറ്റും നട്ടുപിടിപ്പിച്ചാൽ ഏവിയറികൾ വേനലിൽ പക്ഷികൾക്ക് ഒരു സുഖവാസ കേന്ദ്രം തന്നെയായിത്തീരും. പ്ലാസ്റ്റിക് പെർച്ചറുകൾ മാറ്റി ഏവിയറികളിൽ മരംകൊണ്ട് നിർമ്മിച്ച പെർച്ചുകൾ ഒരുക്കണം.

വേനൽ രോഗങ്ങൾ

ചൂടിനൊപ്പം ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥ, ബാക്ടീരിയൽ, വൈറൽ, പ്രോട്ടോസോവൽ രോഗാണുക്കൾ പെരുകാൻ ഏറ്റവും അനുകൂല സാഹചര്യമൊരുക്കും. അതുകൊണ്ട് തന്നെ വേനലിൽ അരുമ പക്ഷികളിൽ സാംക്രമിക രോഗബാധകളും ഏറെയാണ്. ഫിഞ്ചുകൾ, കാനറികൾ, ബഡ്ജറിഗർ, കൊന്യൂർ തത്തകൾ, ലോറികൾ, ലോറികീറ്റുകൾ തുടങ്ങിയ പക്ഷികളിൽ കോക്സീഡിയോസിസ് അഥവാ രക്താതിസാരരോഗം പിടിപെടാൻ വേനലിൽ ഉയർന്ന സാധ്യതയുണ്ട്.

കാൽപ്പാദത്തിനടിവശം നീരുവന്ന് ഒരു കുമിളപോലെ തടിക്കുന്ന ബംബിൾ ഫൂട്ട്/പാദവീക്കം എന്ന ബാക്ടീരിയകൾ രോഗം അലങ്കാരകോഴികളെയും, ഫിഞ്ചുകളെയും, കാനറി പക്ഷികളെയും, ബഡ്ജറിഗറുകളെയും കൊക്കറ്റുകളെയും, ആമസോൺ തത്തകളെയും തേടി വേനലിൽ എത്തും.

കണ്ണുകളെയും ശ്വസനവ്യൂഹത്തെയും ദഹനവ്യൂഹത്തെയും ബാധിക്കുന്ന ഓർണിത്തോസിസ്/ക്ലമിഡിയരോഗത്തിന് മക്കാവുതത്തകളിലും കോക്ക്ടെയിലുകളിലും ലൗബേർഡ്സുകളിലും ബഡ്ജറിഗറുകളിലും അലങ്കാരക്കോഴികളിലും പ്രാവുകളിലും വേനലിൽ സാധ്യതകൂടും. കൺപോള വീക്കവും, കണ്ണുകളിൽ നിന്നുള്ള നീരൊലിപ്പും രോഗത്തിന്റെ ആരംഭ ലക്ഷണങ്ങളാണ്.

പ്രാവുകൾ, അലങ്കാരക്കോഴികൾ, ലോറികൾ, ലോറിക്കീറ്റുകൾ, ലൗവ് ബേർഡ്സുകൾ തുടങ്ങിയ പക്ഷികളിൽ വേനലിൽ പാരമിക്സോവൈറസ് രോഗം/വസന്ത രോഗം, പക്ഷിവസൂരി/പോക്സ് രോഗം തുടങ്ങിയ രോഗങ്ങൾക്ക് സാധ്യതയേറെയാണ്. കാപ്പിലേറിയ, അസ്കാരിസ് തുടങ്ങിയ ഉരുണ്ടവിരകൾ, ശ്വസന വ്യൂഹത്തെയും, വായു അറകളെയും ബാധിക്കുന്ന വിരകൾ (എയർ സാക്ക് മൈറ്റ്), പേനുകൾ, ചെള്ളുകൾ തുടങ്ങിയ വ്യത്യസ്ഥങ്ങളായ ആന്തരിക ബാഹ്യപരാദങ്ങളും വേനലിൽ പെരുകും..

ക്ഷീണം, ചിറകുകൾ താഴ്ത്തി തൂങ്ങി നിൽക്കൽ, ഉന്മേഷക്കുറവ്, വയറിളക്കം, തീറ്റയോടുള്ള മടുപ്പ് തുടങ്ങിയ പൊതുവായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗബാധയേറ്റവയെ മാറ്റി പാർപ്പിക്കണം. ഒന്നോ രണ്ടോ പക്ഷികൾക്ക് മാത്രമാണ് രോഗബാധയേറ്റതെങ്കിലും മറ്റെല്ലാ പക്ഷികൾക്കും രോഗപ്രതിരോധത്തിനായി ആന്റിബയോട്ടിക് മരുന്നുകളും കരൾ ഉത്തേജന മരുന്നുകളും കുടിവെള്ളത്തിൽ ചേർത്ത് നൽകണം. ഒപ്പം ഉടനെ വൈദ്യ സഹായവും തേടണം.

വേനലിന്റെ കാഠിന്യമേറും മുൻപ് പക്ഷികളെയെല്ലാം ഒരു തവണ വിരയിളക്കണം. വേനൽക്കാലത്ത് ആന്തരിക ബാഹ്യപരാദങ്ങളും, ബാക്ടീരിയൽ വൈറൽ പ്രോട്ടോസോവൽ അണുക്കളും കൂട്ടിൽ പെരുകാനുള്ള സാധ്യത ഉയർന്നതായതിനാൽ അണുനാശിനികൾ ഉപയോഗിച്ച് (കൊർസോലിൻ, ബയോക്ലീൻ, ട്രൈക്വാട്ട്, നിയോഡൈൻ, 33% ബ്ലീച്ചിംങ്ങ് പൗഡർ തുടങ്ങിയവ) കൂടുകൾ നിത്യവും അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്.

ഉഷ്ണ സമ്മർദ്ദം- പക്ഷികൾക്ക് പ്രഥമ ശുശ്രൂഷ എങ്ങനെ ?

പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാറ്റി അവയുടെ മേനിയിൽ ഇളം തണുപ്പുള്ള വെള്ളം നനച്ച് കുളിപ്പിക്കണം. ഐസ് ക്യൂബുകളിട്ട് നന്നായി തണുപ്പിച്ച വെള്ളം കുളിപ്പിക്കാൻ ഉപയോഗിക്കരുത്.

കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ഒരല്പം സോപ്പ് ചേർത്താൽ എണ്ണമയം കലർന്ന തൂവൽ പാളികൾക്കിടയിലൂടെ വെള്ളം എളുപ്പത്തിൽ വാർന്ന് പക്ഷികളുടെ ഉൾമേനിയെ തണുപ്പിക്കും. ചെറുപക്ഷികളെ ഒന്നോ രണ്ടോ മിനിറ്റ് നേരം തല മുങ്ങാതെ ഇളം തണുപ്പുള്ള വെള്ളത്തിൽ മുക്കിപ്പിടിക്കാം.

ഐസ്ക്യൂബുകൾ ഒരു ടവ്വലിൽ പൊതിഞ്ഞ് കൊക്കുകളോടും കാൽപാദങ്ങളോടുംചിറകിനടിയിലെ തൂവലുകൾ കുറഞ്ഞ ഭാഗങ്ങളോടും ചേർത്ത് അല്പ സമയം വെയ്ക്കണം. ഗ്ലൂക്കോസും, ഇലക്ട്രോ ലൈറ്റുകൾ ചേർത്ത തണുത്ത വെള്ളം ആവോളം കുടിക്കാൻ പക്ഷികൾക്ക് നൽകണം. ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷികൾക്ക് ഉടൻ ഈ പ്രഥമശുശ്രൂഷകൾ നൽകിയില്ലെങ്കിൽ അവ വിറയലോടെ തറയിൽ തളർന്ന് വീഴും. തുടർന്ന് മരണപ്പെടുകയും ചെയ്യാം.

എല്ലാവരും ഭൂമിയുടെ അവകാശികൾ

വളർത്തുന്ന പക്ഷികൾക്ക് മാത്രമല്ല, വീട്ടിലും പറമ്പിലും വിരുന്നുകാരായ് എത്തുന്ന പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി പറമ്പിലും ടെറസ്സിലും തണ്ണീർക്കുടങ്ങൾ ഒരുക്കാൻ മറക്കരുത്.

പൂന്തോട്ടങ്ങളിലോ, മരച്ചില്ലകളിലോ വീടിന്റെ ടെറസിലോ കുടിനീരൊരുക്കാം. ചെറിയതും വാവട്ടം കൂടിയതുമായ മൺ, പ്ലാസ്റ്റിക് പാത്രങ്ങൾ വെള്ളം നിറയ്ക്കാൻ ഉപയോഗിക്കാം. വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഹോസ്റ്റലുകളിലും, വിദ്യാലയങ്ങളിലുമെല്ലാം തണ്ണീർ കുടങ്ങൾ ഒരുക്കണം.

മൺനിറം, പച്ച, കാപ്പി തുടങ്ങി പക്ഷികൾക്ക് അരോചകമല്ലാത്ത നിറങ്ങളിലുള്ള പാത്രങ്ങളിൽ ചെറിയ ഉയരത്തിൽ വേണം തണ്ണീർക്കുടങ്ങൾ ക്രമീകരിക്കാൻ. എല്ലാ ജീവജാലങ്ങളും വിശപ്പും ദാഹവുമുള്ള ഭൂമിയുടെ അവകാശികളാണെന്ന കാര്യം മറക്കരുത്.

Content highlights: Animal husbandry, Gular fluttering in birds



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>