Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പ്രളയം പെയ്‌തൊഴിഞ്ഞപ്പോഴേക്കും കൃഷിയെല്ലാം വെള്ളത്തിലായി....പ്രളയം പെയ്‌തൊഴിഞ്ഞപ്പോഴേക്കും കൃഷിയെല്ലാം വെള്ളത്തിലായി....

$
0
0
മഴയുടെ ശക്തി കുറഞ്ഞിട്ടും കാർഷിക മേഖലയ്ക്ക് വെള്ളപ്പൊക്കമുണ്ടാക്കിയ ദുരിതങ്ങൾ തുടരുകയാണ്. ജില്ലയിലെതന്നെ മികച്ച കാർഷിക മേഖലയിൽ ഒന്നാണ് മൂവാറ്റുപുഴയോടു ചേർന്ന് കിടക്കുന്ന വാളകം, മാറാടി പഞ്ചായത്തുകൾ. ഈ രണ്ട് പഞ്ചായത്തുകൾക്ക് നടുവിലൂടെയാണ് മൂവാറ്റുപുഴയാർ എട്ട് കിലോമീറ്ററോളം ഒഴുകുന്നത്.

ആറ് കര കവിയുന്നതോടെ വെള്ളം കൃഷിഭൂമിയിലേക്ക് കയറും. ആറിലെ വെള്ളം താഴ്ന്നാലും കൃഷിഭൂമിയിൽ നിന്ന് വെള്ളം ഇറങ്ങാൻ പിന്നെയും സമയം എടുക്കും. ദിവസങ്ങളോളം വെള്ളം ഇറങ്ങാതാകുന്നതോടെ കൃഷിയൊക്കെ നശിക്കും. കാർഷിക മേഖലയുടെ നട്ടെല്ലാണ് അതിലൂടെ തകരുന്നത്.

റബ്ബറിന് പട്ടമരപ്പും ജാതിക്ക് വേരുചീയലും

ആറിന്റെ തീരത്ത് വെള്ളപ്പൊക്കം പതിവാണ്. എന്നാൽ, ദിവസങ്ങളോളം വെള്ളം ഇറങ്ങാതെ നിൽക്കുന്നതാണ് ഏതാനും വർഷമായി ഇവരെ ബുദ്ധിമുട്ടിക്കുന്നത്. വാളകം പഞ്ചായത്തിന്റെ എട്ടാം വാർഡിൽ ഉൾപ്പെട്ട റാക്കാട് മേഖലയിലാണ് വെള്ളപ്പൊക്കം ഏറെ നാശം വിതയ്ക്കുന്നത്.

വെള്ളം ദിവസങ്ങളോളം കെട്ടിനിന്നാൽ റബ്ബറിന്റെ പട്ട മരയ്ക്കും. രണ്ട് മീറ്ററോളം പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്ന റബ്ബർത്തോട്ടങ്ങൾ ഇവിടെ ഇപ്പോഴുമുണ്ട്. വെള്ളം ഒത്തിരി വേണ്ട മരമാണ് ജാതി. പക്ഷേ, വെള്ളം കെട്ടിനിന്നാൽ ജാതിയുടെ വേര് ചീയും. കായ്കൾ കൊഴിയും. കഴിഞ്ഞ വർഷത്തെ പേമാരി ജാതി ഉത്പാദനത്തെ ബാധിച്ചതിനു പിന്നാലെയാണ് ഇത്തവണയും വെള്ളപ്പൊക്കം ഉണ്ടായത്.

റാക്കാട് പ്ലാപ്പുഴയിൽ എൽദോസിന്റെ വാഴകൃഷി ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. കുലച്ച വാഴകളാണ് അധികവും. കഴിഞ്ഞ വർഷം മുതലാണ് ഈ മേഖലയിലേക്ക് വെള്ളം ഇങ്ങനെ കയറി വരാൻ തുടങ്ങിയതെന്ന് വാളകം പഞ്ചായത്ത് മുൻ കുടുംബശ്രീ ചെയർപേഴ്സൺ കൂടിയായ രേഖ പറഞ്ഞു. ഇവിടെ ഗൗരി വിലാസം രാജേഷിന്റെ കപ്പ കൃഷി ഇപ്പോഴും വെള്ളത്തിലാണ്.

കാലവർഷം ദുരിതം വിതച്ച റാക്കാട് മേഖലയിലൂടെ വഴികാട്ടിയായി എത്തിയത് വാളകം പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കൂടിയായ പുത്തൻപുരയിൽ പുല്ലാട്ട് പി.എം. മദനൻ ആയിരുന്നു. റാക്കാട് മേഖലയിൽ കുറച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയുമുണ്ട് അദ്ദേഹത്തിന്. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ പയർ കൃഷി പൂർണമായും നശിച്ചു. പഞ്ചായത്തിന്റെ എട്ടാം വാർഡിൽ മുന്നൂറോളം കുടുംബങ്ങളുണ്ട്. ഇതിൽ പകുതിയോളം കുടുംബങ്ങളെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്.

കായനാട് ഇപ്പോഴും വെള്ളത്തിലാണ്

മാറാടി പഞ്ചായത്തിൽ ഉൾപ്പെട്ട കായനാട് എൽ.പി. സ്കൂളിനു മുൻപിലെ തുറവശ്ശേരി ഫിലിപ്പിന്റെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, തേക്ക്, കവുങ്ങ് എന്നിവയൊക്കെ ദിവസങ്ങളായി വെള്ളത്തിലാണ്. രണ്ടാൾ വലിപ്പമുള്ള തേക്കുകൾ ചീഞ്ഞ് നശിച്ചു തുടങ്ങി. ഓലക്കാട്ട് മേരിയുടെ കൃഷിയിടവും വെള്ളത്തിലാണ്. കായനാട് പീടികക്കുടിയൽ മോഹനനും കൃഷിനാശം ഉണ്ടായിട്ടുണ്ട്.



റാക്കാട് ഗൗരി വിലാസം രാജേഷിന്റെ കപ്പകൃഷി വെള്ളം നിറഞ്ഞ് നശിച്ച നിലയിൽ




പഞ്ചായത്തിലെ മറ്റപ്പാടം കപ്പകൃഷിക്ക് പേരു കേട്ട സ്ഥലമാണ്. മഴയ്ക്കു മുൻപ് വിളവെടുത്തവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കപ്പയ്ക്ക് മികച്ച വിലയായിരുന്നു ഇത്തവണ. മഴ നാശം വിതച്ചതോടെ കപ്പകൃഷി ദുരിതത്തിലായി.

ക്ഷീരമേഖലയ്ക്ക് തിരിച്ചടി

തൃപ്പൂണിത്തുറ മൂന്നുള്ളിൽ ടെനി ദേവസ്സി കായനാട് പാട്ടത്തിനെടുത്ത ഫാമിൽ 33 പശുക്കളുണ്ടായിരുന്നു. ഫാമിലേക്കും വെള്ളം കയറി. പശുക്കളെയൊക്കെ സമീപത്തെ കുന്നിലെ ഷെഡ്ഡിലേക്ക് മാറ്റി. ഫാം കഴുകി വൃത്തിയാക്കി വേണം ഇനി ഇവിടേക്ക് പശുക്കളെ കൊണ്ടുവരാൻ.

മൂന്നേക്കറോളം കൃഷിയിടത്തിൽ പുല്ലും കൃഷി ചെയ്തിരുന്നു. അവയൊക്കെ ഇപ്പോഴും വെള്ളത്തിലാണ്. ഏഴു പേർ ജോലി ചെയ്യുന്ന ഫാമാണിത്. ഇവിടെത്തന്നെ കോഴി ഫാമുകളും ഉണ്ട്്. അവിടെയും വെള്ളം കയറിയിരുന്നുവെന്ന് പറഞ്ഞു പ്രദേശവാസിയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഒ.സി. ഏലിയാസ്.

കടാതി പാലം മുതൽ പെരുവംമൂഴി വരെ വെള്ളക്കെട്ട്

മൂവാറ്റുപുഴയാറിന്റെ തീരത്ത് വരുന്ന കടാതി പാലം മുതൽ പെരുവംമൂഴി വരെയുള്ള മേഖലയിൽ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. ഏതാനും വർഷമായി മഴ തെല്ല് ശക്തമാകുമ്പോഴേക്കും ഇവിടെ ആകെ വെള്ളത്തിലാകുന്ന സ്ഥിതിയാണിപ്പോഴെന്ന് പറഞ്ഞു പ്രദേശവാസിയായ ജിനു. മൂവാറ്റുപുഴയാറിന്റെ ആഴം കുറഞ്ഞുവോ

ഏതാനും വർഷമായി മൂവാറ്റുപുഴയാറിൽനിന്ന് മണൽ വാരുന്നില്ല. ഇതുമൂലം ആറിന്റെ ആഴം കുറഞ്ഞെന്ന സംശയം പ്രദേശവാസികൾക്കുണ്ട്. മുൻപില്ലാത്ത വിധം വെള്ളം കയറിവരുന്നതിന് മറ്റൊരു കാരണവും അവർക്ക് കണ്ടെത്താനാകുന്നില്ല. മുൻപ് വെള്ളം നിറഞ്ഞു കിടന്നിരുന്ന പാടങ്ങൾ പല കാലങ്ങളിലായി നികത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും വിനയായിട്ടുണ്ടാകാം-പ്രദേശവാസികൾ പറയുന്നു.

സഹായങ്ങൾ നാമമാത്രം

കാർഷിക മേഖലയിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം എന്നും തുച്ഛമായിരുന്നു. വാളകം പഞ്ചായത്തിലെ കർഷകർക്ക് എല്ലാംകൂടി കഴിഞ്ഞ വർഷം കിട്ടിയ സഹായം 25 ലക്ഷത്തിൽ താഴെയായിരുന്നു. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ നഷ്ടം വാളകം പഞ്ചായത്തിൽ മാത്രം ഉണ്ടായപ്പോഴുള്ള സ്ഥിതിയാണിത്.

Content Highlights:Flood Affected Agriculture Land

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>