മത്സ്യക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും വിജയം കൊയ്തിരിക്കുകയാണ് വിഷ്ണു നായർ. ആലപ്പുഴ ചുനക്കര കരിമുളയ്ക്കൽ പഞ്ചായത്തിലെ കർഷകനായ ഇദ്ദേഹം മൂന്നുകുളങ്ങളിലായാണ് മത്സ്യം കൃഷിചെയ്യുന്നത്. സി.ബി.ഐ.യിൽനിന്ന് വിരമിച്ചശേഷമാണ് കൃഷിയിലേക്കിറങ്ങിയത്.
മത്സ്യക്കൃഷിയുടെ പ്രധാനശത്രുക്കൾ കിളികളും പാമ്പും ആമയുമാണ്. ഇവയെ നിയന്ത്രിക്കുന്നതിനും ഈ കർഷകന് പ്രത്യേക വഴികളുണ്ട്. 60 സെന്റ്വിസ്തൃതിയുള്ള മൂന്നുകുളങ്ങളിലായാണ് വിഷ്ണു നായർ മത്സ്യങ്ങളെ വളർത്തുന്നത്. മൂന്നുകുളങ്ങളിലും വെവ്വേറെ ഇനങ്ങളെയാണ് ഇട്ടിട്ടുള്ളത്.
ദേശാടനക്കിളികളെയും ആമകളെയും പാമ്പുകളെയും കുളത്തിൽ വല വിതാനിച്ച് നിയന്ത്രിക്കാമെന്ന അറിവ് നടപ്പാക്കി. പക്ഷേ, ആമകൾ വീണ്ടും ശല്യക്കാരായി. ആമകൾ കുളത്തിന്റെ വശങ്ങളിൽ ഉറപ്പിച്ച ബലമുള്ള വലകൾ കടിച്ചുമുറിച്ച് കുളങ്ങളിൽ ഇറങ്ങാൻ തുടങ്ങി. ആമകളെ കെണിവെച്ച് പിടിക്കാൻ എളുപ്പമാണെന്ന് ഉൾനാടൻ മത്സ്യവികസന ഏജൻസി നടത്തിയ പരിശീലനത്തിലൂടെ മനസ്സിലാക്കി. അതുപോലെ ചെയ്തു.
കുളത്തിന്റെ അടുത്തുതന്നെ ഒരു വലിയ ബക്കറ്റിന്റെ ആഴത്തിൽ കുഴിയെടുത്ത് അതിലേക്ക് ഒരു ബക്കറ്റ് ഇറക്കിവെക്കുക. ബക്കറ്റിൽ മത്സ്യാവശിഷ്ടം ഇട്ടുവെക്കുക. ആമകൾ കടൽമത്സ്യത്തിന്റെ മണം ലക്ഷ്യമാക്കി നടന്നുവന്ന് ബക്കറ്റിലേക്കുവീഴും. വീണുകഴിഞ്ഞാൽ അവയ്ക്ക് മുകളിലേക്ക് കയറാൻകഴിയില്ല. ജീവനോടെ പിടിക്കുന്ന ആമകളെ അടുത്തുള്ള പുഞ്ചവയലിലേക്ക് വിടും.
കുളത്തിലെ മണ്ണിന്റെയും വെള്ളത്തിന്റെയും അമ്ളത പ്രശ്നമാണ്. അമ്ളത അധികമായാൽ മീനുകൾ ചത്തുപൊങ്ങും. അമ്ളത അറിയാനുള്ള എളുപ്പമാർഗം പി.എച്ച്. സൊലൂഷൻ ഉപയോഗിക്കുക എന്നതാണ്. കുളത്തിലെ അല്പം വെള്ളമെടുത്ത് ഒരു ടെസ്റ്റ് ട്യൂബിൽ ഒഴിച്ച് അതിലേക്ക് രണ്ടുതുള്ളി സൊലൂഷൻ ഒഴിച്ച് ഒന്നിളക്കിയാൽ ദ്രാവകത്തിന്റെ നിറംമാറും. നിറത്തിന്റെ തീവ്രത നോക്കി അമ്ളത തീർച്ചയാക്കാം. അമ്ളത കൂടുതലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി. അതുമല്ലെങ്കിൽ കുമ്മായം കലക്കി അതിന്റെ തെളി ഒഴിച്ചാലും മതിയാകും.
ഇത്തവണ അനാബസ് എന്ന ബംഗ്ളാദേശ് ഇനമാണ് കൂടുതൽ. 2000 എണ്ണത്തിനെ ഒരു കുളത്തിൽ ഇട്ടിരിക്കുന്നു. കരയിൽ പിടിച്ചിട്ടാലും ഏറെനേരം ജീവനോടെ ഇരിക്കാൻ കഴിവുണ്ട്. പൂർണവളർച്ചയെത്താൻ ആറുമാസമേ വേണ്ടിവരികയുള്ളൂ. തൂക്കം ശരാശരി 400 ഗ്രാം വരും. കുളത്തിൽത്തന്നെ മുട്ടയിട്ട് പെരുകും.
മറ്റൊരു കുളത്തിൽ തിലോപ്പിയയെയും ഇട്ടിരിക്കുന്നു. വളരെ വേഗം വളരുന്ന ഇവ എന്തുകൊടുത്താലും തിന്നും. മരണത്തോത് കുറവുമാണ്. പൂർണവളർച്ചയെത്തിയ മീനിന് ഒരുകിലോമുതൽ ഒന്നരക്കിലോവരെ തൂക്കം വെക്കും. എട്ടാംമാസം മുതൽ തിലോപ്പിയയെ പിടിച്ചുതുടങ്ങാം. മൂന്നാമത്തെ കുളത്തിൽ കരിമീനുകളെയാണ് വളർത്തുന്നത്. വെള്ളത്തിന്റെ അമ്ളത അല്പംതെറ്റിയാൽ ഇവ ചത്തുപൊങ്ങും. പൂർണവളർച്ചയെത്തിയ കരിമീനുകൾക്ക് 400 ഗ്രാം മുതൽ തൂക്കം ലഭിക്കും. ആറുമുതൽ പത്തുമാസങ്ങൾക്കുള്ളിൽ മത്സ്യവിളവെടുപ്പ് അവസാനിക്കും. പിന്നീട് കുളം വറ്റിച്ച് ബ്ലീച്ചിങ് പൗഡർ വിതറും.
പുതുവെള്ളം വരുന്നതിനു മുമ്പുതന്നെ ചെറിയ നഴ്സറി കുളത്തിൽ മത്സ്യവകുപ്പിൽനിന്നും ലഭിക്കുന്നതും വില കൊടുത്തു വാങ്ങുന്നതുമായ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേകമായി വളർത്തിയെടുക്കും. ഏതാണ്ട് ജൂലായ്-ഓഗസ്റ്റ് മാസത്തിൽ നഴ്സറി കുളത്തിൽനിന്ന് പ്രധാന കുളങ്ങളിലേക്ക് കുഞ്ഞുങ്ങളെ തുറന്നുവിടും. ചെറിയ കുഞ്ഞുങ്ങളെ നേരിട്ട് വലിയ കുളത്തിലേക്ക് വിട്ടാൽ അവ ചത്തുപോകാൻ ഇടയുണ്ട്. അതിനാണ് നഴ്സറി കുളം ഒരുക്കി അതിൽ കുഞ്ഞുങ്ങളെ വളർത്തുന്നത്. വലിയ കുളങ്ങൾ വറ്റിക്കുമ്പോൾ ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഇത്തരത്തിൽ നഴ്സറി കുളത്തിലേക്ക് മാറ്റാറുണ്ട്.
സ്വന്തമായി രണ്ട് ഏക്കറിനടുത്ത് സ്ഥലമുണ്ട്. അതിൽ തെങ്ങ്, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി എന്നിവ സമൃദ്ധം. രാസ കീടനാശിനികൾ ഉപയോഗിക്കാറില്ല. പ്രധാനവളം ചാണകം, ഗോമൂത്രം. പ്രധാന സസ്യസംരക്ഷണമാർഗങ്ങൾ വേപ്പെണ്ണ മിശ്രിതം, സോപ്പുലായനി എന്നിവയാണ്.
(ഫോൺ: 9497189048).
മത്സ്യക്കൃഷിയുടെ പ്രധാനശത്രുക്കൾ കിളികളും പാമ്പും ആമയുമാണ്. ഇവയെ നിയന്ത്രിക്കുന്നതിനും ഈ കർഷകന് പ്രത്യേക വഴികളുണ്ട്. 60 സെന്റ്വിസ്തൃതിയുള്ള മൂന്നുകുളങ്ങളിലായാണ് വിഷ്ണു നായർ മത്സ്യങ്ങളെ വളർത്തുന്നത്. മൂന്നുകുളങ്ങളിലും വെവ്വേറെ ഇനങ്ങളെയാണ് ഇട്ടിട്ടുള്ളത്.
ദേശാടനക്കിളികളെയും ആമകളെയും പാമ്പുകളെയും കുളത്തിൽ വല വിതാനിച്ച് നിയന്ത്രിക്കാമെന്ന അറിവ് നടപ്പാക്കി. പക്ഷേ, ആമകൾ വീണ്ടും ശല്യക്കാരായി. ആമകൾ കുളത്തിന്റെ വശങ്ങളിൽ ഉറപ്പിച്ച ബലമുള്ള വലകൾ കടിച്ചുമുറിച്ച് കുളങ്ങളിൽ ഇറങ്ങാൻ തുടങ്ങി. ആമകളെ കെണിവെച്ച് പിടിക്കാൻ എളുപ്പമാണെന്ന് ഉൾനാടൻ മത്സ്യവികസന ഏജൻസി നടത്തിയ പരിശീലനത്തിലൂടെ മനസ്സിലാക്കി. അതുപോലെ ചെയ്തു.
കുളത്തിന്റെ അടുത്തുതന്നെ ഒരു വലിയ ബക്കറ്റിന്റെ ആഴത്തിൽ കുഴിയെടുത്ത് അതിലേക്ക് ഒരു ബക്കറ്റ് ഇറക്കിവെക്കുക. ബക്കറ്റിൽ മത്സ്യാവശിഷ്ടം ഇട്ടുവെക്കുക. ആമകൾ കടൽമത്സ്യത്തിന്റെ മണം ലക്ഷ്യമാക്കി നടന്നുവന്ന് ബക്കറ്റിലേക്കുവീഴും. വീണുകഴിഞ്ഞാൽ അവയ്ക്ക് മുകളിലേക്ക് കയറാൻകഴിയില്ല. ജീവനോടെ പിടിക്കുന്ന ആമകളെ അടുത്തുള്ള പുഞ്ചവയലിലേക്ക് വിടും.
കുളത്തിലെ മണ്ണിന്റെയും വെള്ളത്തിന്റെയും അമ്ളത പ്രശ്നമാണ്. അമ്ളത അധികമായാൽ മീനുകൾ ചത്തുപൊങ്ങും. അമ്ളത അറിയാനുള്ള എളുപ്പമാർഗം പി.എച്ച്. സൊലൂഷൻ ഉപയോഗിക്കുക എന്നതാണ്. കുളത്തിലെ അല്പം വെള്ളമെടുത്ത് ഒരു ടെസ്റ്റ് ട്യൂബിൽ ഒഴിച്ച് അതിലേക്ക് രണ്ടുതുള്ളി സൊലൂഷൻ ഒഴിച്ച് ഒന്നിളക്കിയാൽ ദ്രാവകത്തിന്റെ നിറംമാറും. നിറത്തിന്റെ തീവ്രത നോക്കി അമ്ളത തീർച്ചയാക്കാം. അമ്ളത കൂടുതലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി. അതുമല്ലെങ്കിൽ കുമ്മായം കലക്കി അതിന്റെ തെളി ഒഴിച്ചാലും മതിയാകും.
ഇത്തവണ അനാബസ് എന്ന ബംഗ്ളാദേശ് ഇനമാണ് കൂടുതൽ. 2000 എണ്ണത്തിനെ ഒരു കുളത്തിൽ ഇട്ടിരിക്കുന്നു. കരയിൽ പിടിച്ചിട്ടാലും ഏറെനേരം ജീവനോടെ ഇരിക്കാൻ കഴിവുണ്ട്. പൂർണവളർച്ചയെത്താൻ ആറുമാസമേ വേണ്ടിവരികയുള്ളൂ. തൂക്കം ശരാശരി 400 ഗ്രാം വരും. കുളത്തിൽത്തന്നെ മുട്ടയിട്ട് പെരുകും.
മറ്റൊരു കുളത്തിൽ തിലോപ്പിയയെയും ഇട്ടിരിക്കുന്നു. വളരെ വേഗം വളരുന്ന ഇവ എന്തുകൊടുത്താലും തിന്നും. മരണത്തോത് കുറവുമാണ്. പൂർണവളർച്ചയെത്തിയ മീനിന് ഒരുകിലോമുതൽ ഒന്നരക്കിലോവരെ തൂക്കം വെക്കും. എട്ടാംമാസം മുതൽ തിലോപ്പിയയെ പിടിച്ചുതുടങ്ങാം. മൂന്നാമത്തെ കുളത്തിൽ കരിമീനുകളെയാണ് വളർത്തുന്നത്. വെള്ളത്തിന്റെ അമ്ളത അല്പംതെറ്റിയാൽ ഇവ ചത്തുപൊങ്ങും. പൂർണവളർച്ചയെത്തിയ കരിമീനുകൾക്ക് 400 ഗ്രാം മുതൽ തൂക്കം ലഭിക്കും. ആറുമുതൽ പത്തുമാസങ്ങൾക്കുള്ളിൽ മത്സ്യവിളവെടുപ്പ് അവസാനിക്കും. പിന്നീട് കുളം വറ്റിച്ച് ബ്ലീച്ചിങ് പൗഡർ വിതറും.
പുതുവെള്ളം വരുന്നതിനു മുമ്പുതന്നെ ചെറിയ നഴ്സറി കുളത്തിൽ മത്സ്യവകുപ്പിൽനിന്നും ലഭിക്കുന്നതും വില കൊടുത്തു വാങ്ങുന്നതുമായ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേകമായി വളർത്തിയെടുക്കും. ഏതാണ്ട് ജൂലായ്-ഓഗസ്റ്റ് മാസത്തിൽ നഴ്സറി കുളത്തിൽനിന്ന് പ്രധാന കുളങ്ങളിലേക്ക് കുഞ്ഞുങ്ങളെ തുറന്നുവിടും. ചെറിയ കുഞ്ഞുങ്ങളെ നേരിട്ട് വലിയ കുളത്തിലേക്ക് വിട്ടാൽ അവ ചത്തുപോകാൻ ഇടയുണ്ട്. അതിനാണ് നഴ്സറി കുളം ഒരുക്കി അതിൽ കുഞ്ഞുങ്ങളെ വളർത്തുന്നത്. വലിയ കുളങ്ങൾ വറ്റിക്കുമ്പോൾ ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഇത്തരത്തിൽ നഴ്സറി കുളത്തിലേക്ക് മാറ്റാറുണ്ട്.
സ്വന്തമായി രണ്ട് ഏക്കറിനടുത്ത് സ്ഥലമുണ്ട്. അതിൽ തെങ്ങ്, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി എന്നിവ സമൃദ്ധം. രാസ കീടനാശിനികൾ ഉപയോഗിക്കാറില്ല. പ്രധാനവളം ചാണകം, ഗോമൂത്രം. പ്രധാന സസ്യസംരക്ഷണമാർഗങ്ങൾ വേപ്പെണ്ണ മിശ്രിതം, സോപ്പുലായനി എന്നിവയാണ്.
(ഫോൺ: 9497189048).