Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

റബ്ബര്‍ വില കുറയുന്നു; ടാപ്പിങ്ങ് തൊഴിലാളികള്‍ പട്ടിണിയില്‍ റബ്ബര്‍ വില കുറയുന്നു; ടാപ്പിങ്ങ് തൊഴിലാളികള്‍ പട്ടിണിയില്‍

$
0
0
തിരുവനന്തപുരം: പച്ചമഞ്ഞളും കുരുമുളകും വെറ്റിലയും കൃഷിചെയ്ത് ഉപജീവനം നടത്തിയിരുന്ന കട്ടയ്ക്കോട് ചാത്തിയോട് സ്വദേശി ഡെയ്സി ഇപ്പോൾ കൃഷി നിർത്തി. കൃഷി തന്ന കടം വീട്ടാനുള്ള ഓട്ടത്തിലാണിപ്പോഴിവർ.

ഉത്പന്നങ്ങളുമായി കിലോമീറ്ററുകൾ താണ്ടി ചന്തയിലെത്തിയാലും കാര്യമായ വില കിട്ടുന്നില്ല. സ്വന്തമായി ഉണ്ടായിരുന്ന 50 സെന്റ് ഭൂമിയിൽ തുടങ്ങിയ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു രണ്ടു പെൺകുട്ടികളെയും വിവാഹം ചെയ്തയച്ചത്. ഭർത്താവ് മരിച്ചതോടെ, ഉണ്ടായിരുന്ന ഭൂമി രണ്ടു പേർക്കുമായി വീതിച്ചു കൊടുത്തെങ്കിലും കൃഷി തുടരാനാണ് മക്കൾ പറഞ്ഞത്. എന്നാൽ ഇനിയും ഇത് തുടരുന്നതിൽ അർത്ഥമില്ലെന്ന് ഡെയ്സി പറയുന്നു.

വിലത്തകർച്ച, ഒപ്പം കാട്ടുമൃഗ ശല്യവും

മലയോര മേഖലയിൽ നാണ്യവിളകൾ ഗണ്യമായി കുറഞ്ഞു. ശേഷിക്കുന്നവയിൽ മുന്നിലുള്ളത് റബ്ബർ തന്നെ. റബ്ബറിനാകട്ടെ ദിവസം തോറും വില താഴുകയും ചെയ്യുന്നു. മുൻവർഷങ്ങളിൽ 80000 രൂപയ്ക്ക് കുരുമുളക് വിറ്റിരുന്ന വെള്ളറട ചൂണ്ടിക്കൽ സ്വദേശി ഷൈജുവിന് ഇത്തവണ ആകെ കിട്ടിയത് 35000 രൂപ. മാത്രമല്ല. കൈനിറയെ കടവുമായി. കുരുമുളകിനൊപ്പമുണ്ടായിരുന്ന 350 ചുവട് വാഴയും കാറ്റിൽ നശിച്ചു. ഇതോടെ ബാങ്കിൽ ഒന്നര ലക്ഷത്തിലധികം കുടിശ്ശികയുമായി. വിലത്തകർച്ചയും പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും വർദ്ധിച്ചതാണ് പെരിങ്ങമ്മല, വിതുര മലയോരമേഖലയിലെ കാർഷികരംഗത്തെ തളർത്തുന്നതെന്ന് കർഷകർ പറയുന്നു.

ചെറുകിട കൃഷിക്കാർ മാത്രമല്ല വൻകിട കച്ചവടക്കാരും ദുരിതമനുഭവിക്കുന്നുണ്ട്. നാണ്യവിളകളുടെ വിലത്തകർച്ച റബ്ബറുൾപ്പെടെയുള്ള വിളകളെ വളരെയധികം ബാധിക്കുന്നു. റബ്ബറിന്റെ വില അസ്ഥിരത കുറച്ചൊന്നുമല്ല കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. 250 രൂപയ്ക്കു മുകളിലുണ്ടായിരുന്ന റബ്ബർവില ഇപ്പോൾ വളരെ താഴ്ന്നു. ഏറ്റവും ഗുണനിലവാരമുള്ള ഷീറ്റിന് പരമാവധി വില ലഭിച്ചേക്കാം. എന്നാൽ ഇത്തരം ഷീറ്റുകൾ ലഭിക്കുക അപൂർവമാണെന്ന് ചെമ്പൂരിലെ റബ്ബർ സംഘത്തിന്റെ നടത്തിപ്പുകാരൻ കൂടിയായ ജോൺസൺ പറയുന്നു.

ഒരു കാലത്ത് നല്ല വില ലഭിച്ചിരുന്ന അടയ്ക്ക, കാപ്പി, കുരുമുളക്, കൊക്കോ എന്നിവയുടെ അവസ്ഥയും ദയനീയമാണ്. അൻപതു രൂപ ലഭിച്ചിരുന്ന കൊക്കോ, 30 രൂപയിലേക്ക് കൂപ്പുകുത്തി. അടയ്ക്കയുടെ വില മാത്രമാണ് അല്പം ഭേദം. കിലോയ്ക്ക് അൻപതു രൂപയോളം കിട്ടും. വില കൂടിയെങ്കിലും നാളികേരത്തിന്റെ ഉത്പാദനം ഉയരുന്നില്ല. ശ്രീലങ്കയിൽ നിന്നാണ് സമീപകാലത്തായി നാട്ടിൽ തേങ്ങയെത്തുന്നത്. 45-നുമുകളിലാണ് ഇതിന്റെ വില-നെടുമങ്ങാട് മാർക്കറ്റിലെ റഷീദ് ഇത്തിരിപ്പോന്ന തേങ്ങ ഉയർത്തിക്കാണിച്ച് പറയുന്നു.

വളരെയധികം ഉത്പന്നങ്ങൾ എത്തുമായിരുന്ന പെരിങ്ങമ്മല, കുറ്റിച്ചൽ, നെടുമങ്ങാട്, കല്ലറ, ആറുകാണി, കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട് ചന്തകൾ നാണ്യവിളകളുടെ കാര്യത്തിൽ ഇപ്പോൾ ശുഷ്കമാണ്. പരമ്പരാഗത ഉത്പന്നങ്ങൾ എത്തുന്നില്ല, പാരമ്പര്യകർഷകർ കൃഷി ഉപേക്ഷിക്കുന്നു, സ്ഥിതി തുടർന്നാൽ കടപൂട്ടേണ്ട സ്ഥിതിയിലാണെന്ന് പതിനേഴു വർഷമായി ചന്തമുക്കിൽ വ്യാപാരം നടത്തുന്ന കെ.പി.എസ്.എം. ജങ്ഷൻ മാളവീയത്തിൽ മണികണ്ഠൻ പറയുന്നു.

ടാപ്പിങ് മാത്രമെങ്കിൽ പട്ടിണി

ഇപ്പോൾ വർഷത്തിൽ പകുതി ദിവസം പോലും ടാപ്പിങ് നടക്കാറില്ല. ടാപ്പിങ്ങിനെ മാത്രം ആശ്രയിച്ചു ജീവിച്ചാൽ കുടുംബം പട്ടിണിയാകും. ഇതോടൊപ്പം മറ്റു ജോലിക്കു കൂടി പോയാണ് കുടുംബം പോറ്റുന്നതെന്ന് ഇറവൂർ സ്വദേശിയും ടാപ്പിങ് തൊഴിലാളിയുമായ ചന്ദ്രൻ കിഴക്കേക്കര. ഇത് ചന്ദ്രന്റെ അനുഭവം മാത്രമല്ല ഈ രംഗത്തു പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ദയനീയതയാണ്. വിലക്കുറവിനുപുറമെ പ്രതികൂല കാലാവസ്ഥയും കർഷകരെ കടക്കാരാക്കുന്നു. കഴിഞ്ഞ വർഷം ആദ്യമുണ്ടായ കടുത്ത വേനൽ വെറ്റിലകൃഷിയെ കാര്യമായി തകർത്തു. പിന്നാലെ വന്ന ഓഖി കാറ്റും ശേഷിച്ച കൃഷി നശിപ്പിച്ചതായി പനവൂർ കൊങ്ങണം സ്വദേശിയും വെറ്റില കർഷകനുമായ കൃഷ്ണപിള്ള പറഞ്ഞു.

വർഷാവസാനത്തിലുണ്ടായ ഓഖി ചുഴലിക്കാറ്റ് മലയോര മേഖലയിൽ വലിയ നാശം വിതച്ചിരുന്നു. കൊടുക്കുന്ന ഉത്പന്നത്തിനു തീരെ വിലയില്ല. എന്നാൽ വാങ്ങുന്നതിനു അമിതവിലയും. ഇതാണ് കർഷകനായ നെല്ലനാട് മോഹനൻനായരുടെ പരാതി.

റബ്ബറിന്റെ വിലയിടിവാണ് ഗ്രാമീണമേഖലയിൽ ഇന്നുകാണുന്ന സാമ്പത്തിക മാന്ദ്യത്തിന്റേയും അടിസ്ഥാന കാരണമെന്ന് കർഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. കടകളിൽ കാര്യമായ കച്ചവടങ്ങൾ നടക്കുന്നില്ല. ചന്തകൾ നിർജ്ജീവമാകുന്നു. നിരവധിപേർക്ക് കാർഷികവൃത്തിയും തൊഴിലും നഷ്ടമായി. കുട്ടികളുടെ ട്യൂഷനുകൾ നിർത്തലാക്കി. ജീവിത സൗകര്യങ്ങൾ വെട്ടിക്കുറച്ചു. എങ്കിലും റബ്ബറിന്റെ പഴയവില തിരികെ വരുമെന്നും ജീവിതം തിരിച്ചു പിടിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കർഷകരും തോട്ടം ഉടമകളും ഗ്രാമീണജനതയും.

റബ്ബർ പ്രധാന പ്രതിസന്ധി

റബ്ബറിന്റെ വിലയിടിവ് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻപെന്നപോലെ നിലവിൽ ക്രയവിക്രയങ്ങളൊന്നും നടക്കുന്നില്ല. വിപണിയിലെ മാന്ദ്യം ദൈനംദിന ജനജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. നാണ്യവിളകളുടെ വരവും ഗണ്യമായി കുറഞ്ഞു. റബ്ബറിന്റെ വിലയിടിവിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക മാത്രമേ പ്രശ്നത്തിന് പരിഹാരമുള്ളൂ.

- ഡി.എസ്. ശ്രീജാകുമാരി, എം.ഡി. തിരുവനന്തപുരം ജില്ലാ സഹകരണ മാർക്കറ്റിങ് ആന്റ് പ്രോസസിങ് സൊസൈറ്റി

Content highlights: Rubber, Agriculture, Cash crops



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>