Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരവുമായി പീലിക്കോട്‌തെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരവുമായി പീലിക്കോട്‌

$
0
0
തെങ്ങുഗവേഷണത്തിനായി 1916-ൽ സ്ഥാപിതമായ നാളികേര ഗവേഷണകേന്ദ്രങ്ങൾ ശതാബ്ദിയാഘോഷ വേളയിലാണ്. നൂറുവർഷമെന്നത് ഒരു ഗവേഷണകേന്ദ്രത്തെ സംബന്ധിച്ച് ചെറിയ കാലയളവല്ല. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ കാർഷികമേഖലയ്ക്ക് വിലമതിക്കാനാവാത്ത ഗവേഷണഫലങ്ങൾ കാസർകോട് ജില്ലയിലെ കാർഷിക ഗവേഷണകേന്ദ്രങ്ങളിൽനിന്നും ലഭ്യമായിട്ടുണ്ട്.

പിലിക്കോട്, കാസർകോട്, നീലേശ്വരം പ്രദേശങ്ങളിൽ സ്ഥാപിതമായ തെങ്ങുഗവേഷണ കേന്ദ്രങ്ങളിലാണ് ഇന്ത്യയിൽ ആദ്യമായി നാളികേര ഗവേഷണത്തിന് തുടക്കം കുറിച്ചത്. ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിൻതൈ (ടിxഡി) സംഭാവനചെയ്ത സ്ഥാപനമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം മാറുകയും ചെയ്തു. ഇന്ന് അറിയപ്പെടുന്ന സങ്കര തെങ്ങിനങ്ങളുടെ ഏറ്റവും പ്രായം കൂടിയ സങ്കര മുത്തശ്ശിത്തെങ്ങുകൾ നീലേശ്വരം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഇന്നും തലയെടുപ്പോടെയുണ്ട്. 1936-ലാണ് ഇവിടെ ഒരുവർഷം പ്രായമായ തെങ്ങിൻതൈ നട്ടുപിടിപ്പിച്ചത്.

1972-ൽ പിലിക്കോട്, നീലേശ്വരം കേന്ദ്രങ്ങൾ കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലായി. സർവകലാശാല ഏറ്റെടുത്ത ഇരു ഗവേഷണകേന്ദ്രങ്ങളെയും 1980-ൽ ദേശീയ കാർഷികഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരകേരളത്തിന്റെ മുഴുവൻ കാർഷികപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള ഗവേഷണപ്രവർത്തനം നടത്താനുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ടു.

തെങ്ങ്, കുരുമുളക്, കശുവണ്ടി പ്രധാനമായും ഉത്പാദിപ്പിക്കുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കർഷകർക്ക്, പ്രയോജനകരമായ ഗവേഷണപ്രവർത്തനം നടത്താനുള്ള ചുമതല പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിക്ഷിപ്തമായി. നാളികേര വികസനത്തിന് നേതൃത്വം വഹിക്കുക, നെല്ല്-പയറുവർഗങ്ങൾ, എണ്ണക്കുരുവിളകൾ എന്നിവയുടെ പരിശോധനാ നിർണയ കേന്ദ്രമായി പ്രവർത്തിക്കുക, മഞ്ചേശ്വരം ഉപകേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും മാർഗനിർദേശവും നിർവഹിക്കുക എന്നിവ പിലിക്കോട് പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ മുഖ്യ ചുമതലായാണ്.

ലോകത്തിലെതന്നെ ആദ്യത്തെ സങ്കരയിനം തെങ്ങ് ടിxഡി സംഭാവനചെയ്ത പിലിക്കോട്ടുനിന്നും പിന്നീട് അത്യുത്പാദനശേഷിയുള്ള ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയ സങ്കരയിനം തെങ്ങിൻതൈകൾ കർഷകരുടെ കൈകളിലേക്കെത്തി. 40 നാടൻ ഇനങ്ങളും 35 വിദേശ ഇനങ്ങളും ഉൾപ്പെടെ 75 തെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരമുള്ള കേന്ദ്രമാണ് പിലിക്കോട്.

തെങ്ങ് കൃഷിയിലെ വിളപരിപാലനമുറകളുടെ സിംഹഭാഗവും സംഭാവനചെയ്തത് ഈ ഗവേഷണകേന്ദ്രമാണ്. തെങ്ങിലെ പ്രധാന കീടമായ വേരുതീനിപ്പുഴുവിനെതിരെ ജൈവ നിയന്ത്രണമാർഗമായി ഉപയോഗിക്കാവുന്ന മിത്ര കുമിളുകൾക്ക് കാൻസറിനെ പ്രതിരോധിക്കാനുളള ശേഷിയുണ്ടെന്നത് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണ്ടെത്തലാണ്.

ഉത്തരകേരളത്തിലെ, കൈപ്പാട് ഉപ്പ് നിലങ്ങൾക്ക് യോജിച്ച അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങൾ ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ വികസിപ്പിച്ചെടുത്തതും ഈ കേന്ദ്രത്തിലാണ്. കൈപ്പാട് അരിക്ക് ഭൗമസൂചികപദവി നേടിക്കൊടുക്കുകയും ചെയ്തു. ആദ്യത്തെ ജൈവനെല്ലിനമായ ജൈവ പിലിക്കോട് കേന്ദ്രത്തിന്റെ മികച്ച സംഭാവനകളിലൊന്നാണ്. വടക്കൻ കേരളത്തിലെ 64 തനത് കശുവണ്ടി ഇനങ്ങൾ, 87 അച്ചാർ മാവിനങ്ങൾ കണ്ടെത്തി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ സംരക്ഷിച്ചുവരുന്നു. മലബാർ മേഖലയിലെ തനത് കന്നുകാലിയിനമായ കാസർകോട് കുള്ളൻ, മലബാറി ആടിനങ്ങൾ എന്നിവയുടെ ജനിതകശേഖരം കേന്ദ്രത്തിൽ സംരക്ഷിച്ചുവരുന്നു.

കാർഷികമേഖലയിൽ നൂറുവർഷമായി സംശുദ്ധസേവനം നല്കിവരുന്ന പിലിക്കോട് കാർഷികഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് സങ്കരയിനം തെങ്ങിൻ തൈ നട്ടുകൊണ്ടാണ് നിർവഹിച്ചത്.

ആഘോഷഭാഗമായി കാർഷിക സെമിനാറുകൾ, പരിശീലന പരിപാടികൾ, സംസ്ഥാനതല ജൈവ നെൽകൃഷി ശില്പശാല, വിവിധ കൃഷി അനുബന്ധ മത്സരങ്ങൾ, കർഷകപങ്കാളിത്തത്തോടെയുള്ള ജൈവ നെല്ലുത്പാദന പദ്ധതികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അനുബന്ധമായി പിലിക്കോട് കേന്ദ്രത്തിൽ അഗ്രിഫിയസ്റ്റ-2016 നൂതന കൃഷിയിട പ്രദർശനം ഒരുക്കിയിട്ടുണ്ട്.

വിവിധ വിളകളുടെ നേർക്കാഴ്ചയുമായി ഫാം വാക്ക്, വിളകളുടെ അത്യപൂർവ ഇനങ്ങളടങ്ങിയ പ്രദർശനം, വിളപരിപാലനം, സസ്യസംരക്ഷണം, മൂല്യവർധനം എന്നീ മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകൾ അഗ്രിഫിയസ്റ്റയിലുണ്ട്.

നടീൽവസ്തുക്കളുടെ പ്രദർശനവും വില്പനയും ആധുനിക കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും പരീശീലനവും, വിവിധ വളർത്തുമൃഗങ്ങളുടെ പ്രദർശനം, ആധുനിക മൃഗസംരക്ഷണ മാതൃകകൾ തുടങ്ങിയവയും കാർഷിക പ്രദർശനത്തിലിടം നേടിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ ഗവേഷണമികവും സാങ്കേതികവിദ്യാ തികവും പ്രകടമാക്കുന്നതാണ് പ്രദർശന നഗരി.

കാഴ്ചയൊരുക്കി അഗ്രിഫിയസ്റ്റ-2016

തണൽ വിരിച്ചുനില്ക്കുന്ന മാന്തോപ്പിലൂടെ ഒഴുകിയെത്തുന്ന പഴയകാല ചലച്ചിത്രഗാനങ്ങളും ആസ്വദിച്ച് കൊണ്ടൊരു നടത്തം. ഇന്നലെവരെ കണ്ടിട്ടില്ലാത്തതും രുചി അറിഞ്ഞിട്ടില്ലാത്തതുമായ വിവിധയിനം വാഴപ്പഴങ്ങൾ കാണാം. അവയെക്കുറിച്ച് കൂടുതലറിയാം. പിലിക്കോട് ഉത്തരമേഖല കാർഷികഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അഗ്രിഫിയസ്റ്റ കൃഷിയിട പ്രദർശനത്തിലാണ് തൂക്കിയിട്ട വാഴക്കുലകൾ കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത്.

വർഷങ്ങളായി കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരിപാലിച്ചുവരുന്ന മാന്തോപ്പിലാണ് കാഴ്ചയുടെ പൂരം ഏറെയും ഒരുക്കിവെച്ചിട്ടുള്ളത്. മട്ടി, പൂവൻ, പാളയംകോടൻ, രസകദളി, മൊന്തൻ, പേയൻ എന്നിങ്ങനെ വടക്കർ കേട്ടിട്ടില്ലാത്ത പേരുകളാണെല്ലാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വാഴക്കുലകൾ പ്രദർശന നഗരിയിലെത്തിയത്. കാണാനും കൃഷിയെക്കുറിച്ച് കൂടുതലറിയുന്നതിനുമായി കൃഷിയിടത്തിൽ ഏറെയുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും വിദ്യാർഥികളും കൃഷിയെ അടുത്തറിയാൻ പ്രദർശന നഗരിയിലെത്തുന്നുണ്ട്. വിവിധ വിളകളുടെ നേർക്കാഴ്ച നൽകുന്ന ഫാം വാക്കാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. 30 ഏക്കർ സ്ഥലത്ത് ഒരുക്കിയ പ്രദർശനം അനുഭവിച്ചറിയാൻ ചുരുങ്ങിയത് മൂന്നുമണിക്കൂറെങ്കിലും ചെലവിടണം.

വിളയുത്പാദനം, സസ്യസംരക്ഷണം, മൂല്യവർധനം എന്നീ മേഖലകളിൽ നിലവിലുള്ള സാങ്കേതികവിദ്യകൾ അടുത്തറിയാനും കൃഷിയിട പ്രദർശനം വഴിയൊരുക്കുന്നു. എല്ലാം കണ്ടുകഴിഞ്ഞാൽ ചെടികളും മാവിൻതൈകളും വിത്തുമെല്ലാം വാങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. മിനി അമ്യൂസ്മെന്റ് പാർക്കിൽ വിനോദത്തിനും, കുതിരസവാരിക്കും അവസരമുണ്ട്. വൈകീട്ട് ഏഴിന് കലാ-സാംസ്കാരിക പരിപാടികളുമുണ്ട്. അഗ്രിഫിയസ്റ്റ 2016 കൃഷിയിട പ്രദർശനം 28-ന് സമാപിക്കും.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>