കണ്ണൂർ: മണ്ണിര- നാല് എൻജിനീയറിങ് വിദ്യാർഥികൾ തയ്യാറാക്കിയ കാർഷികയന്ത്രത്തിന്റെ പേരാണിത്. വയലിലെ എല്ലാ ആവശ്യങ്ങൾക്കും ഒറ്റ യന്ത്രം മതിയെന്നതാണ് മണ്ണിരയുടെ പ്രത്യേകത. കണ്ണൂർ ശിവപുരത്തെ സെയ്ന്റ് തോമസ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
കാർഷികമേഖലയിൽ യന്ത്രങ്ങളിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. നിലമൊരുക്കാനും ഞാറു നടാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളുണ്ട്. പക്ഷേ, ഓരോന്നിനും ഓരോ യന്ത്രമാണ്. ഇവയെ ഒറ്റ യന്ത്രമാക്കാനാകുമോയെന്ന ചിന്തയാണ് മണ്ണിരയുടെ പിറവിയിലെത്തിച്ചത്. പി.എസ്.അഭിഷയ്, എൻ.ലിപിൻ, എൻ.റിജുൽ, കെ.അക്ഷയ് എന്നിവരാണീ കണ്ടുപിടിത്തത്തിനു പിന്നിൽ.
ഉഴുത്, വിതച്ച്, കളപറിച്ച്, വെള്ളം നൽകി, കൊയ്ത്, കുത്തി, ഉമികളഞ്ഞ് അരിയാക്കിമാറ്റുന്നതുവരെയുള്ള എല്ലാ പണികളും മണ്ണിര ചെയ്യും. ഇത്തരമൊരു യന്ത്രം ഇതുവരെ കാർഷികമേഖലയിൽ ഇറങ്ങിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ അവകാശവാദം. ഈ പേരിട്ടതും ഇവർതന്നെ. കാർഷികമേഖലയിലുള്ള ഓരോ യന്ത്രത്തിനും ശരാശരി ഒന്നരലക്ഷം രൂപ വിലവരുന്നുണ്ട്. അതിനാൽ എല്ലാ പണികളും ഒറ്റയന്ത്രത്തിലാക്കാനായാൽ ചെലവ് കുറയ്ക്കാനാകും.
അവസാനവർഷ പ്രോജക്ട് എന്ന നിലയിലാണ് ആദ്യം ഇത്തരമൊരാശയം കൊണ്ടുവന്നത്. പിന്നീട് ഇതിനെ പ്രായോഗികതലത്തിലെത്തിക്കാനുള്ള ശ്രമമായി. ഒരുമാസംകൊണ്ട് യന്ത്രത്തിന്റെ മാതൃകയുണ്ടാക്കി. കൂട്ടത്തിലുള്ള ലിപിന് വർക്ക്ഷോപ്പുണ്ട്. ക്ലാസുകഴിഞ്ഞ് നാലുപേരും ഇവിടെ ഒത്തുചേർന്നാണ് പണി ചെയ്തത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ കണ്ടുപിടിത്തം പരിശോധിക്കുന്നുണ്ട്. ആൾത്തുളയിൽനിന്ന് മാലിന്യം വാരുന്ന യന്ത്രമനുഷ്യൻ ബൻഡിക്കൂട്ടിനെ ഇറക്കിയത് സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെയാണ്. ഇത് തുണയാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. യന്ത്രത്തിന്റെ പേറ്റന്റിന് അപേക്ഷനൽകിയിട്ടുണ്ട്.
കമ്പനി രൂപവത്കരിക്കും
ഒരേക്കറിൽ കൃഷി ചെയ്യാൻ വേണ്ടിവരുന്ന ചെലവ് നിലവിലുള്ളതിന്റെ അഞ്ചിലൊന്നായി കുറയ്ക്കാൻ മണ്ണിരയ്ക്ക് കഴിയുമെന്ന് വിദ്യാർഥികൾ പറഞ്ഞു. കൃഷി നഷ്ടമാകുന്ന കാലത്ത് കർഷകർക്ക് ഇത്രയേറെ ആശ്വാസമാകുന്ന മറ്റൊരു കണ്ടെത്തലുണ്ടാകില്ല. ഒരുമിച്ചിരുന്ന് പങ്കുവെച്ച ആശയത്തിന്റെ സാക്ഷാത്കാരമാണിത്. പരീക്ഷപോലും പരിഗണിക്കാതെയാണ് ഞങ്ങൾ ഇതിനുവേണ്ടി കഷ്ടപ്പെട്ടത്. ഇനി ഒരു കമ്പനി രൂപവത്കരിക്കണം -അവർ പറഞ്ഞു.
കാർഷികമേഖലയിൽ യന്ത്രങ്ങളിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. നിലമൊരുക്കാനും ഞാറു നടാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളുണ്ട്. പക്ഷേ, ഓരോന്നിനും ഓരോ യന്ത്രമാണ്. ഇവയെ ഒറ്റ യന്ത്രമാക്കാനാകുമോയെന്ന ചിന്തയാണ് മണ്ണിരയുടെ പിറവിയിലെത്തിച്ചത്. പി.എസ്.അഭിഷയ്, എൻ.ലിപിൻ, എൻ.റിജുൽ, കെ.അക്ഷയ് എന്നിവരാണീ കണ്ടുപിടിത്തത്തിനു പിന്നിൽ.
ഉഴുത്, വിതച്ച്, കളപറിച്ച്, വെള്ളം നൽകി, കൊയ്ത്, കുത്തി, ഉമികളഞ്ഞ് അരിയാക്കിമാറ്റുന്നതുവരെയുള്ള എല്ലാ പണികളും മണ്ണിര ചെയ്യും. ഇത്തരമൊരു യന്ത്രം ഇതുവരെ കാർഷികമേഖലയിൽ ഇറങ്ങിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ അവകാശവാദം. ഈ പേരിട്ടതും ഇവർതന്നെ. കാർഷികമേഖലയിലുള്ള ഓരോ യന്ത്രത്തിനും ശരാശരി ഒന്നരലക്ഷം രൂപ വിലവരുന്നുണ്ട്. അതിനാൽ എല്ലാ പണികളും ഒറ്റയന്ത്രത്തിലാക്കാനായാൽ ചെലവ് കുറയ്ക്കാനാകും.
അവസാനവർഷ പ്രോജക്ട് എന്ന നിലയിലാണ് ആദ്യം ഇത്തരമൊരാശയം കൊണ്ടുവന്നത്. പിന്നീട് ഇതിനെ പ്രായോഗികതലത്തിലെത്തിക്കാനുള്ള ശ്രമമായി. ഒരുമാസംകൊണ്ട് യന്ത്രത്തിന്റെ മാതൃകയുണ്ടാക്കി. കൂട്ടത്തിലുള്ള ലിപിന് വർക്ക്ഷോപ്പുണ്ട്. ക്ലാസുകഴിഞ്ഞ് നാലുപേരും ഇവിടെ ഒത്തുചേർന്നാണ് പണി ചെയ്തത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ കണ്ടുപിടിത്തം പരിശോധിക്കുന്നുണ്ട്. ആൾത്തുളയിൽനിന്ന് മാലിന്യം വാരുന്ന യന്ത്രമനുഷ്യൻ ബൻഡിക്കൂട്ടിനെ ഇറക്കിയത് സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെയാണ്. ഇത് തുണയാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. യന്ത്രത്തിന്റെ പേറ്റന്റിന് അപേക്ഷനൽകിയിട്ടുണ്ട്.
കമ്പനി രൂപവത്കരിക്കും
ഒരേക്കറിൽ കൃഷി ചെയ്യാൻ വേണ്ടിവരുന്ന ചെലവ് നിലവിലുള്ളതിന്റെ അഞ്ചിലൊന്നായി കുറയ്ക്കാൻ മണ്ണിരയ്ക്ക് കഴിയുമെന്ന് വിദ്യാർഥികൾ പറഞ്ഞു. കൃഷി നഷ്ടമാകുന്ന കാലത്ത് കർഷകർക്ക് ഇത്രയേറെ ആശ്വാസമാകുന്ന മറ്റൊരു കണ്ടെത്തലുണ്ടാകില്ല. ഒരുമിച്ചിരുന്ന് പങ്കുവെച്ച ആശയത്തിന്റെ സാക്ഷാത്കാരമാണിത്. പരീക്ഷപോലും പരിഗണിക്കാതെയാണ് ഞങ്ങൾ ഇതിനുവേണ്ടി കഷ്ടപ്പെട്ടത്. ഇനി ഒരു കമ്പനി രൂപവത്കരിക്കണം -അവർ പറഞ്ഞു.