വാളാട്: പ്രതികൂല കാലാവസ്ഥ കാരണം നെൽക്കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് ഒരു പാഠശാലയാണ് കോളിച്ചാൽ പുലരിപാറയിൽ ദേവല എന്ന അമ്പതുകാരിയായ വനിതാകർഷകയുടെ കൃഷിയിടം. മഴക്കാലത്ത് വെള്ളപ്പൊക്കംമൂലം ജില്ലയിൽ പല കർഷകരും നെൽക്കൃഷി ചെയ്യാനാവാതെ നട്ടംതിരിയുമ്പോൾ ഈ അവിവാഹിതയായ വനിതാകർഷകയ്ക്ക് യാതൊരു ആശങ്കയുമില്ല. മഴക്കാലത്ത് എല്ലാവർഷവും ഇവരുടെ പാടം വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. എന്നാൽ, ഇതിന്റെ പേരിൽ നെൽക്കൃഷി ഒരിക്കലും ഇവർ മുടക്കിയിട്ടില്ല. എല്ലാവർഷവും മഴക്കാലത്ത് ഞാറ്റടി ഒരുക്കുന്നത് കുന്നിൻമുകളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്. വെള്ളത്തിൽ മുങ്ങി ഞാറ് നശിക്കുന്നത് ഒഴിവാക്കാനാണിത്. വെള്ളം വലിഞ്ഞുപോകുമ്പോൾ വയൽ കിളച്ചൊരുക്കി ഞാറ് ഇതിലേക്ക് പറിച്ചുനടും. കരയിൽനിന്നും വയലിലേക്ക് പറിച്ചുനടുന്ന നെൽച്ചെടിക്ക് നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് ദേവല പറയുന്നു.
നെൽക്കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഇവരുടെ പക്കൽ വയനാടിന്റെ തനത് നെൽവിത്തിനങ്ങളുടെ ഒരുശേഖരംതന്നെയുണ്ട്. ചെന്നെല്ല്, കയമ, ജീരകശാല, ഗന്ധകശാല, ഞവര, രക്തശാല, കൃഷ്ണകൗമുദി, കുങ്കുമശാലി തുടങ്ങിയവ ഇതിൽ ചിലതുമാത്രം. അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളോട് ഇവർക്ക് വലിയ താത്പര്യമില്ല.
രോഗപ്രതിരോധശേഷി കൂടുതലുള്ളത് പരമ്പരാഗത വിത്തിനങ്ങൾക്ക് തന്നെയെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം. ഇവയ്ക്ക് രാസവളങ്ങളോ കീടനാശിനികളോ നൽകേണ്ട ആവശ്യമില്ലെന്ന് ദേവല പറയുന്നു.
വെളിയൻ, ചെന്താടി, തൊണ്ടി തുടങ്ങിയ വിത്തിനങ്ങളാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഇവ കുന്നിൻമുകളിൽ പാകമായിരിക്കുകയാണ്. തന്റെ അരയേക്കർ നെല്പാടം ഇതിനായി ഒരുക്കുന്നതിന്റെ തിരക്കിലാണ് ഈ കർഷക. കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് കൃഷിചെയ്യുന്നത്. നെല്ലുമാത്രമല്ല വിവിധ പച്ചക്കറികളും ഇവർ ജൈവരീതിയിൽ കൃഷിചെയ്തുവരുന്നുണ്ട്.
മുമ്പ് കുടുംബശ്രീയുടെ മാസ്റ്റർ കർഷകയായി പ്രവർത്തിച്ചിരുന്നു. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ മികച്ച വനിതാ കർഷകയ്ക്കുള്ള പുരസ്കാരം നൽകി ദേവലയെ ആദരിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തകയായ ദേവല താൻ അംഗമായ കുടുംബശ്രീയിൽ നെല്ലുകുത്ത് സംരംഭം തുടങ്ങിയിട്ടുണ്ട്.
തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ ഇവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട്. കർഷകർ പുതിയ വിത്തിനങ്ങളുടെ പിറകെ പോയതാണ് നെൽക്കൃഷി നഷ്ടത്തിലാക്കിയതെന്നാണ് ദേവലയുടെ അഭിപ്രായം. ലാഭനഷ്ടങ്ങൾ നോക്കി നെൽക്കൃഷി ചെയ്യരുതെന്നാണ് കർഷകർക്കുള്ള ഇവരുടെ ഉപദേശം.
Content highlights: Agriculture, Organic farming, Paddy field
നെൽക്കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഇവരുടെ പക്കൽ വയനാടിന്റെ തനത് നെൽവിത്തിനങ്ങളുടെ ഒരുശേഖരംതന്നെയുണ്ട്. ചെന്നെല്ല്, കയമ, ജീരകശാല, ഗന്ധകശാല, ഞവര, രക്തശാല, കൃഷ്ണകൗമുദി, കുങ്കുമശാലി തുടങ്ങിയവ ഇതിൽ ചിലതുമാത്രം. അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളോട് ഇവർക്ക് വലിയ താത്പര്യമില്ല.
രോഗപ്രതിരോധശേഷി കൂടുതലുള്ളത് പരമ്പരാഗത വിത്തിനങ്ങൾക്ക് തന്നെയെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം. ഇവയ്ക്ക് രാസവളങ്ങളോ കീടനാശിനികളോ നൽകേണ്ട ആവശ്യമില്ലെന്ന് ദേവല പറയുന്നു.
വെളിയൻ, ചെന്താടി, തൊണ്ടി തുടങ്ങിയ വിത്തിനങ്ങളാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഇവ കുന്നിൻമുകളിൽ പാകമായിരിക്കുകയാണ്. തന്റെ അരയേക്കർ നെല്പാടം ഇതിനായി ഒരുക്കുന്നതിന്റെ തിരക്കിലാണ് ഈ കർഷക. കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് കൃഷിചെയ്യുന്നത്. നെല്ലുമാത്രമല്ല വിവിധ പച്ചക്കറികളും ഇവർ ജൈവരീതിയിൽ കൃഷിചെയ്തുവരുന്നുണ്ട്.
മുമ്പ് കുടുംബശ്രീയുടെ മാസ്റ്റർ കർഷകയായി പ്രവർത്തിച്ചിരുന്നു. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ മികച്ച വനിതാ കർഷകയ്ക്കുള്ള പുരസ്കാരം നൽകി ദേവലയെ ആദരിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തകയായ ദേവല താൻ അംഗമായ കുടുംബശ്രീയിൽ നെല്ലുകുത്ത് സംരംഭം തുടങ്ങിയിട്ടുണ്ട്.
തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ ഇവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട്. കർഷകർ പുതിയ വിത്തിനങ്ങളുടെ പിറകെ പോയതാണ് നെൽക്കൃഷി നഷ്ടത്തിലാക്കിയതെന്നാണ് ദേവലയുടെ അഭിപ്രായം. ലാഭനഷ്ടങ്ങൾ നോക്കി നെൽക്കൃഷി ചെയ്യരുതെന്നാണ് കർഷകർക്കുള്ള ഇവരുടെ ഉപദേശം.
Content highlights: Agriculture, Organic farming, Paddy field