Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പരുത്തിയില്‍നിന്ന് പോഷകധാന്യക്കൃഷിയിലേക്ക് മാറുന്ന അട്ടപ്പാടി ഊരുകള്‍പരുത്തിയില്‍നിന്ന് പോഷകധാന്യക്കൃഷിയിലേക്ക് മാറുന്ന അട്ടപ്പാടി ഊരുകള്‍

$
0
0
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തിൽ നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുൾപ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്വരയാണ്. കൃഷിവകുപ്പ് നടപ്പാക്കുന്ന മില്ലറ്റ്ഗ്രാമം പദ്ധതി മൂന്നാംവർഷത്തിലേക്കു കടക്കുമ്പോൾ ഊരുനിവാസികളുടെ പോഷകലഭ്യതയിൽ ഗണ്യമായ ഉയർച്ചയാണുണ്ടായത്.

പാരമ്പര്യകൃഷി ഇല്ലാതാകുന്നു

2006 മുതൽ അട്ടപ്പാടി ഊരുകളിൽ ബോൾ വേം കീടത്തെ പ്രതിരോധിക്കുന്ന ബി.ടി. പരുത്തി വിളയിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള പരുത്തി ഏജന്റുമാരുടെ കെണിയിൽ വീണ കർഷകർ മുൻകൂറായി വിത്തും പണവും വാങ്ങി കൃഷി തുടങ്ങി. ബി.ടി. പരുത്തി തുടക്കത്തിൽ നല്ല വിളവുതന്നെങ്കിലും മീലിമൂട്ട ഉൾപ്പെടെയുള്ള മറ്റു കീടങ്ങളുടെ ആക്രമണം അധികരിച്ചതോടെ കർഷകർ കീടനാശിനി വലിയതോതിൽ പ്രയോഗിക്കാൻ നിർബന്ധിതരായി.

മറുവശത്ത്, പാരമ്പര്യമായി കൃഷിചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും ആട്ടുകൊമ്പൻ അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവർഗങ്ങളും വലിയതോതിൽ ഊരുകളിൽനിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ വളരെ ദോഷകരമായി ബാധിച്ചു.

മില്ലറ്റ് വില്ലേജ് പദ്ധതി

ബി.ടി.പരുത്തിയെ ഒഴിവാക്കി പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരുക എന്ന ലക്ഷ്യവുമായി മന്ത്രി വി.എസ്. സുനിൽകുമാറാണ് ആശയം മുന്നോട്ടുവെച്ചത്. ഊരുമൂപ്പന്മാരെ ബോധവത്കരിച്ചു കൊണ്ടായിരുന്നു തുടക്കം. ബി.ടി. പരുത്തിയുടെ ദോഷവശങ്ങൾ ആദിവാസികർഷകരെ പറഞ്ഞു മനസ്സിലാക്കി.

2017-18 വർഷത്തിൽ 515 ഹെക്ടറിൽ കൃഷിയിറക്കി. വിത്തും ഉത്പാദനോപാധികളും സൗജന്യമായാണ് നൽകിയത്. 40 ഊരുകളിലെ 1000 കർഷകകുടുംബങ്ങൾ ഭാഗമായി. എന്നാൽ, കഠിനമായ വരൾച്ചമൂലം ആ വർഷം 90 ടൺ പോഷകധാന്യങ്ങളേ ഉത്പാദിപ്പിക്കാനായുള്ളൂ.

പോഷകധാന്യങ്ങൾ ഊരുകളിലേക്ക്

രണ്ടാംവർഷം രണ്ടു സീസണുകളിലായി 1200 കർഷക കുടുംബങ്ങൾ 520 ഹെക്ടറിലും 485 ഹെക്ടറിലും കൃഷിയിറക്കിയപ്പോൾ 480 ടണ്ണും 500 ടണ്ണും പോഷകധാന്യം വിളഞ്ഞു. അതിലൊരു പങ്ക് കോയമ്പത്തൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ സംസ്കരിച്ചു പായ്ക്കുചെയ്തു വിപണനം നടത്താനായി. 12 ഉത്പന്നങ്ങളാണുണ്ടാക്കിയത്.

പദ്ധതി മൂന്നാംവർഷത്തിലേക്കു കടക്കുമ്പോൾ ഊരുകൾ പോഷകധാന്യങ്ങൾ മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണെന്ന് അട്ടപ്പാടി മില്ലറ്റ് ഗ്രാമം സ്പെഷ്യൽ ഓഫീസർ ബി. സുരേഷ് പറഞ്ഞു. 2019 ആദ്യസീസണിൽ 70 ഊരുകളിൽനിന്ന് 1480 കർഷക കുടുംബങ്ങൾ കൃഷിചെയ്യാൻ മുന്നോട്ടുവന്നു. 760 ഹെക്ടറിൽ കൃഷിയിറക്കി. 650 ടൺ വിളവാണു പ്രതീക്ഷിക്കുന്നത്.

അടുത്തുണ്ടായ ശക്തമായ മഴ പോഷകധാന്യക്കൃഷിയെ വലുതായി ബാധിച്ചില്ല. അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ നടത്തിയ പഠനമനുസരിച്ച് 2013-ൽ അട്ടപ്പാടിയിലുണ്ടായിരുന്ന ശൈശവമരണം 31 ആയിരുന്നത് 2018-ൽ 13 ആയും ഗർഭച്ഛിദ്രം 77 ആയിരുന്നത് 31 ആയും കുറഞ്ഞു. പോഷകധാന്യങ്ങളുടെ ഉപയോഗം വർധിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഊരുനിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയെന്നതിന്റെ സൂചകമാണ് ഈ പഠനറിപ്പോർട്ട്.

ഓൺലൈൻ മാർക്കറ്റിങ്

ജൈവരീതിയിൽ വിളയിക്കുന്ന അട്ടപ്പാടി ചെറുധാന്യങ്ങൾ ഇവിടെത്തന്നെ മില്ലുണ്ടാക്കി സംസ്കരിച്ച് വിൽക്കുകയാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പോഷകധാന്യങ്ങളുടെ ഓൺലൈൻ മാർക്കറ്റിങ് ആരംഭിക്കും. 40 ഊരുകളിൽ ജൈവ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട സർട്ടിഫിക്കറ്റ് ലഭിച്ചു. അഞ്ച് ഊരുകളിൽ ഈ വർഷം ജലസേചന സൗകര്യം സജ്ജമാക്കും. അട്ടപ്പാടിയുടെ തനതായ ഭക്ഷ്യവിളയിനങ്ങൾക്കു ഭൗമസൂചിക ലഭ്യമാക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുന്നു.

Content Highlights:Attappady Tribal Colony Farming-Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>