Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പാറമടയല്ല ഇത് 'മത്സ്യമട'; ന്യായവിലയ്ക്ക് പിടയ്ക്കുന്ന മീനുമായി മടങ്ങാം പാറമടയല്ല ഇത് 'മത്സ്യമട'; ന്യായവിലയ്ക്ക് പിടയ്ക്കുന്ന മീനുമായി മടങ്ങാം

$
0
0
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ഉപയോഗശൂന്യമായ പാറമടകൾ പലതും ഇന്ന് ഉൾനാടൻ മത്സ്യകൃഷിയിലൂടെ പുതിയ വിപണി കണ്ടെത്തിയിരിക്കുകയാണ്. കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലുള്ള ദേശീയ കാർഷിക ഗവേഷണ കൗൺസിലാണ് ഇതിനുവേണ്ട സാങ്കേതിക ഉപദേശം നൽകുന്നത്.

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. മുടക്കുമുതലിന്റെ 40 ശതമാനം സബ്സിഡിയും കിട്ടും. അതുകൊണ്ടുതന്നെ മത്സ്യകൃഷി ഏറെ ആദായകരമായി മാറിയിരിക്കുകയാണെന്ന് കർഷകർ പറയുന്നു. രാസപദാർത്ഥങ്ങൾ ചേർക്കാത്തതും പഴകിയതുമായ മത്സ്യങ്ങൾക്ക് പകരം ശുദ്ധജലത്തിൽ വളർത്തിയെടുക്കുന്ന തികച്ചും ഗുണനിലവാരത്തോടെയുള്ള മത്സ്യങ്ങളെ നേരിട്ട് വാങ്ങാനുള്ള സൗകര്യമാണ് ഈ കൃഷിയുടെ പ്രത്യേകത. ന്യായവിലയ്ക്ക് പാറക്കുഴിയിൽനിന്ന് പിടയ്ക്കുന്ന മീനുമായി മടങ്ങാം.

ഫിഷറീസ് വകുപ്പ് ഇതിനായി സൗജന്യ കാർപ്പ് നിക്ഷേപം, കൂട്, വനിതകൾക്ക് മീൻതോട്ടം തുടങ്ങി നിരവധി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. മത്സ്യവിത്ത് വളർത്തലിനും മത്സ്യങ്ങളെ വളർത്തി വലുതാക്കുന്നതിനുമായുള്ള പദ്ധതികളുണ്ടെന്ന് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഹെഡ് കെ. ഷിനോജ് പറഞ്ഞു.

പൊടിമത്സ്യങ്ങളെ വിരൽ വലിപ്പത്തിലാക്കി പാറക്കുഴിയിലും മറ്റും നിക്ഷേപിക്കാൻ കൊടുക്കുകയാണിവിടെ. വിത്തുരൂപത്തിൽ നൽകിയാൽ 100-ൽ 90-ഉം ചത്തുപോകാൻ ഇടയുണ്ട്. അത് ഒഴിവാക്കാനാണ് ഈ മാർഗം സ്വീകരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ നൂറുകണക്കിന് ഉപയോഗശൂന്യമായ പാറമടകൾ ഉണ്ട്. കോതമംഗലത്തുതന്നെ ഏകദേശം 75 എണ്ണം വരും. ഇവയിൽ 30 പാറമടകൾ ഇന്ന് മത്സ്യകൃഷിയുടെ വിളനിലമായി മാറിയിരിക്കുകയാണ്. വാരപ്പെട്ടി കൊറ്റനാക്കോട്ടിൽ ഷാജി വർഗീസാണ് വീടിനോട് ചേർന്നുള്ള പാറക്കുഴി മത്സ്യകൃഷിക്ക് ആദ്യമായി പ്രയോജനപ്പെടുത്തിയവരിൽ ഒരാൾ. എട്ടു വർഷം മുമ്പാണ് തുടങ്ങിയത്. ഇപ്പോൾ ഒറ്റയ്ക്കും കൂട്ടായും നാല് പാറമടകളിൽ മത്സ്യകൃഷിയുണ്ട്. ഒരു ഹെക്ടറിൽ മത്സ്യകൃഷിക്ക് രണ്ടര ലക്ഷം രൂപ മുതൽമുടക്ക് വരും. ഒരു ലക്ഷം രൂപ സബ്സിഡി കിട്ടും.

അസം വാള ഇനത്തിലുള്ള മത്സ്യകൃഷിക്ക് ഹെക്ടറിന് 18 ലക്ഷം രൂപ മുതൽമുടക്കുമ്പോൾ 7.20 ലക്ഷം രൂപ സബ്സിഡി കിട്ടും. അസം വാളകൃഷി പ്രോത്സാഹനത്തിന് കൂടുതൽ ആനുകൂല്യം സർക്കാർ നൽകുന്നുണ്ടെന്നും ഷാജി പറയുന്നു. കഴിഞ്ഞവർഷം 30 സെന്റ് പാറമടയിലെ മത്സ്യകൃഷിയിൽ 2.5 ലക്ഷം രൂപ ലാഭം കിട്ടിയ കാര്യവും ഷാജി പറഞ്ഞു. കൃത്രിമ തീറ്റയ്ക്ക് കിലോയ്ക്ക് 40-90 രൂപയാണ് വില. പ്രോട്ടീൻ അടങ്ങിയ ഇവയ്ക്കു പുറമെ ചേമ്പ്, കപ്പ എന്നിവയുടെ ഇലകളും തീറ്റയായി നൽകുന്നുണ്ട്. തിലോപ്പിയ, കട്ല, രോഹു, ഗ്രാസ് കാർപ്പ്, മൃഗാൾ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും വളർത്തുന്നത്. ജൂലായ് മാസത്തിൽ മത്സ്യവിത്ത് ജലാശയത്തിൽ നിക്ഷേപിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുപ്പ്.

വിളവെടുപ്പും വിപണിയും

പാറമട മത്സ്യത്തിന് ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ്. വിപണി കണ്ടെത്തുക എന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. മിക്കവാറും പാറക്കുഴികളിലെ മത്സ്യവിളവെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിലാണ്. എല്ലാ കുഴികളിലും ഒരേസമയത്തുള്ള വിളവെടുപ്പ് വിലയിടിവിന് കാരണമാവാറുള്ള കാര്യം ഷാജി വർഗീസ് പറയുന്നു. കാർപ്പ് മത്സ്യങ്ങളോട് വിപണയിലും താത്പര്യക്കുറവുണ്ട്. മത്സ്യങ്ങളുടെ രുചിഭേദം ആളുകളെ പിന്നോട്ടടിക്കുന്നതായി ഷാജി പറഞ്ഞു. യാതൊരു വിഷാംശവുമില്ലാതെ നൽകുന്ന ശുദ്ധജല മത്സ്യത്തെയാണ് നൽകുന്നത്. തങ്കളം, തലക്കോട്, ആയവന എന്നീ സ്ഥലങ്ങളിൽ പ്രാദേശിക വിപണികൾ ഉള്ളതാണ് ആശ്വാസം.

വിളവെടുക്കുന്ന മത്സ്യങ്ങളെ ജീവനോടെ സംഭരിക്കുന്നതിന് സൗകര്യമൊരുക്കിയാൽ വിൽപ്പനയ്ക്ക് കൂടുതൽ സാധ്യതയും കർഷകർക്ക് ന്യായവിലയും കിട്ടുമെന്ന് ഷാജി അഭിപ്രായപ്പെടുന്നു. കർഷകർ ഇതിനായി കൂട്ടായ്മയ്ക്ക് ശ്രമിക്കുന്നുണ്ട്. കോതമംഗലം കേന്ദ്രീകരിച്ച് സൊസൈറ്റി രൂപവത്കരിച്ച് വിപണി തേടുന്നതിന് പുതിയ മാർഗത്തിനുള്ള ആലോചനയിലാണ് ഈ രംഗത്തുള്ളവർ.

ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യ കർഷക മിത്രം പദ്ധതിയിലൂടെ തൊഴിൽസേന രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. കൊച്ചി, കണ്ടക്കടവ്, പറവൂർ, ഞാറയ്ക്കൽ, ആലുവ, കോതമംഗലം എന്നിങ്ങനെ ജില്ലയെ യൂണിറ്റുകളായി തിരിച്ച് ആറ് കർഷകമിത്രം യൂണിറ്റ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഒരു യൂണിറ്റിൽ 10 മുതൽ 25 വരെ പ്രവർത്തകരുണ്ടാകും. ഓരോ യൂണിറ്റിലും വിദഗ്ധ പരിശീലനങ്ങളും ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകും.



വെണ്ടുവഴിയിലെ ഉപയോഗശൂന്യമായ പാറമടയിലെ മത്സ്യകൃഷി സ്ഥലത്ത് അരുൺ എൽദോ ഏലിയാസ്



മത്സ്യക്കൂടൊരുക്കി പ്രൊഫസറും

ആഴമേറിയ പാറക്കുഴികളിൽ കൂട് ഉപയോഗിച്ചുള്ള രീതിയാണ് പ്രയോജനപ്പെടുത്തുന്നത്. 100-300 അടി താഴ്ചയിൽനിന്ന് മത്സ്യത്തെ വലയിട്ട് പിടികൂടുന്നത് ഏറെ പ്രയാസകരമാണെന്നാണ് വെണ്ടുവഴി മാലിയിൽ അരുൺ എൽദോ ഏലിയാസ് പറയുന്നത്. നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് അസി. പ്രൊഫസറാണ് അരുൺ. പിതാവ് ഏലിയാസ് എം.എ. എൻജിനീയറിങ് കോളേജ് റിട്ട. സൂപ്രണ്ടാണ്. ഇരുവരും ചേർന്നാണ് വീടിന് സമീപത്തെ ഒരേക്കർ പാറമടയിൽ കൂടുമത്സ്യകൃഷി ചെയ്യുന്നത്.

ജോലി കഴിഞ്ഞുള്ള സമയത്ത് അധികവരുമാനത്തേക്കാൾ നല്ല മീനിനെ നൽകാമെന്ന സംതൃപ്തിയാണ് അരുണിന് പ്രധാനം. മൂന്ന് കൂടുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ജി.ഐ. പൈപ്പുകൊണ്ട് സമചതുരത്തിൽ ഉണ്ടാക്കിയ ഫ്രെയിം പ്ലാസ്റ്റിക് ബാരലുമായി ബന്ധിപ്പിച്ചാണ് കൂട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഉറപ്പിച്ച നൈലോൺ വലയിലാണ് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്.

മുകളിലും താഴേക്ക് ഒന്നര മീറ്ററിലുമാണ് നൈലോൺവല ഇടുന്നത്. ഒരു കൂടിന് ശരാശരി 30,000 രൂപ ചെലവ് വരും. ഒരു കൂടിൽ ആയിരം മത്സ്യവിത്താണ് നിക്ഷേപിക്കുന്നതെന്ന് അരുൺ പറഞ്ഞു. ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യത്തെയാണ് കൂടിൽ വളർത്തുന്നത്. രോഹു, കട്ല ഇനത്തെ പുറത്ത് പാറക്കുഴിയിലും വളർത്തുന്നുണ്ട്. ഗിഫ്റ്റ് തിലോപ്പിയ വിത്തൊന്നിന് പത്ത് രൂപയാണ് വില.

ആയിരം മത്സ്യവിത്ത് വലുതായി ശരാശരി 200 കിലോയിലേറെ കിട്ടും. കിലോയ്ക്ക് 250 രൂപയാണ് വില. കൂടിനും കൃഷിക്കുമായി 40 ശതമാനം സബ്സിഡിയും കിട്ടും. ക്രിസ്മസ്-ഈസ്റ്റർ അവസരത്തിലാണ് വിളവെടുപ്പ്.

Content Highlights:Small farmers to gain from fish farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>